വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലെ വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെ‌എസ്‌ഇ‌ബി വിവേചനം കാട്ടുന്നുവെന്ന പ്രചരണം വ്യാജം… സത്യമിങ്ങനെ…

രാഷ്ട്രീയം | Politics

സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചത് 2023 നവംബർ മാസത്തിലായിരുന്നു യൂണിറ്റിന് ഏകദേശം 20 പൈസയാണ് വർദ്ധനവ് ഉണ്ടായത് 40 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവർക്കും ഐടി അനുബന്ധ വ്യവസായങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആരാധനാലയങ്ങൾക്കും നിരക്ക് വർദ്ധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു പ്രതിമാസം 100 രൂപ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 20 രൂപയാണ് അധികമായി നൽകേണ്ടത്.

വ്യത്യസ്ത മതസ്ഥരുടെ ആരാധനാലങ്ങള്‍ക്ക് കെഎസ്ഇബി വിവേചനപരമായ നിരക്കുകളാണ് ഈടാക്കുന്നത് എന്ന് ആരോപിച്ച് ചില പ്രചരണങ്ങൾ കാലാകാലങ്ങളായി നടക്കുന്നുണ്ട്.  ഇത്തരത്തിൽ ഒരു പ്രച രണം താഴെ കൊടുക്കുന്നു

പ്രചരണം

വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളുടെ വൈദ്യുതി താരിഫ് എന്ന നിലയിൽ കൊടുത്തിരിക്കുന്ന വിവരണം ഇങ്ങനെയാണ്: വിചിത്രമായ പരിഹാസം😔

വൈദ്യുതി നിരക്ക്

സാധാരണ പൗരന്മാർക്ക് യൂണിറ്റിന് 7.85 രൂപ.

മസ്ജിദ് യൂണിറ്റിന് 1.85 രൂപ

പള്ളി യൂണിറ്റിന് 1.85 രൂപ

ക്ഷേത്രം യൂണിറ്റിന് 7.85 രൂപ.

ഇതാണ് നമ്മുടെ മതേതര രാജ്യം.

ഇതൊരു വിചിത്രമായ ബന്ധമാണ്.

മസ്ജിദ് സ്വകാര്യ സ്വത്താണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ പുരോഹിതർക്ക് ശമ്പളം നൽകുന്നത്

ക്ഷേത്രം സർക്കാർ വക ആണെങ്കിൽ എന്തുകൊണ്ട് പൂജാരിക്ക് സർക്കാർ ശമ്പളം കിട്ടുന്നില്ല?

മുഴുവൻ രാജ്യവും അറിയാൻ ആഗ്രഹിക്കുന്നു

എന്നാൽ എന്തുകൊണ്ട് അങ്ങനെ?

ഈ ശബ്ദം തകർക്കരുത്

സമ്മതിച്ചാൽ ഫോർവേഡ് ചെയ്യാം

ഓരോ ഹിന്ദു സഹോദരങ്ങൾക്കും സഹോദരിമാർക്കും ഈ സന്ദേശം വാട്ട്‌സ്ആപ്പ് ചെയ്യുക, അതിലൂടെ ഓരോ ഹിന്ദു സഹോദരങ്ങൾക്കും അവരുടെ ഇരട്ട നയം മനസ്സിലാക്കാൻ കഴിയും.

ലിങ്ക് കണക്ട് ചെയ്യുന്നതിനായി നിങ്ങളുടെ 5 ഹിന്ദു സഹോദരങ്ങൾക്ക് ഇത് അയക്കുക”

FB postarchived link

എന്നാൽ ഈ പ്രചരണം സത്യമല്ല. വാർത്തയുടെ യാഥാർത്ഥ്യം നമുക്ക് നോക്കാം.

വസ്തുത ഇങ്ങനെ

വൈദ്യുതി വകുപ്പിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങൾക്കെതിരെ അവർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിശദീകരണം നല്‍കാറുണ്ട്.  ഞങ്ങൾ അവരുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ പ്രചരണത്തിനെതിരെ 2020 മുതൽ പ്രചരിക്കുന്ന ഈ വ്യാജ വാർത്തയ്ക്കെതിരെ അവർ വിശദീകരണം നൽകിയിരിക്കുന്നത് കണ്ടു.

archived link

വൈദ്യുതി ബോർഡിന്‍റെ വിശദീകരണം ഇങ്ങനെ: വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന Quasi Judicial Body അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെ എസ് ഇ ബി ബിൽ തയ്യാറാക്കുന്നത്.

500 യൂണിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.50 രൂപയുമാണ് നിരക്ക്.

ഇതിനു പുറമേ, ഫിക്സഡ് ചാർജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ഇങ്ങനെയൊരു താരിഫ് പുതുക്കല്‍ ഉണ്ടായിട്ടില്ല എന്നും ഫേസ്ബുക്ക് പോസ്റ്റിൽ 2020 മെയ് 24 ന് കെ‌എസ്‌ഇ‌ബി വിശദീകരണം നൽകിയിട്ടുണ്ട്. ഇക്കാര്യം ഞങ്ങൾ വൈദ്യുതി വകുപ്പിന്‍റെ ചീഫ് പേഴ്സണല്‍ ഓഫീസർ റാം മഹേഷിനോട് ചോദിച്ചു ഉറപ്പ് വരുത്തിയിയിട്ടുണ്ട്.

ഇതേ പ്രചരണം മുമ്പും ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ പ്രചരണത്തിന് മുകളില്‍ ഫാക്റ്റ് ചെക്ക് നടത്തുകയും ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.  

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ക്രിസ്ത്യൻ മുസ്ലീം പള്ളികൾക്ക് ഒരു വൈദ്യുതി താരിഫും ഹിന്ദു ക്ഷേത്രങ്ങൾക്ക് മറ്റൊരു വൈദ്യുതി താരിഫും കെഎസ്ഇബി നിശ്ചയിച്ചിട്ടില്ല. മറ്റു തരത്തിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വ്യാജപ്രചരണങ്ങളാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലെ വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെ‌എസ്‌ഇ‌ബി വിവേചനം കാട്ടുന്നുവെന്ന പ്രചരണം വ്യാജം… സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: False