FACT CHECK: ഇന്ധന വില വര്‍ദ്ധനവില്‍ എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് നിര്‍മല സിതാരാമന്‍ പറഞ്ഞുവെന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ദേശീയം | National രാഷ്ട്രീയം | Politics

പ്രചരണം 

ഇന്ധന വില വര്‍ദ്ധന ആശങ്കപ്പെടുത്തുന്ന വിധം വര്‍ദ്ധിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും  ഈ വിഷയത്തെ കുറിച്ചുള്ള ചൂടുള്ള  ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സിതാരാമന്‍ ഇന്ധന വില വര്‍ദ്ധനയെ കുറിച്ച് നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെട്രോളിയം വില വര്‍ദ്ധനവില്‍ എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് നിര്‍മല സിതാരാമന്‍ എന്നാണ് പോസ്റ്റിലെ പരാമര്‍ശം. ഒപ്പം ഇത് തന്നെയാണ് കര്‍ഷകരും പറയുന്നത് അമ്മച്ചി.. എല്ലാം കോര്‍പ്പരേറ്റുകളെ ഏല്‍പ്പിച്ചാല്‍ ഉടയതമ്പുരാന് വരെ ഒന്നും ചെയ്യാന്‍ ആകില്ല..എന്നാ വാചകങ്ങളുമുണ്ട്.

archived link FB post

ഫാക്റ്റ് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത്തരത്തില്‍ യാതൊരു പരാമര്‍ശവും നിര്‍മല സിതാരാമന്‍ നടത്തിയിട്ടില്ല എന്ന് വ്യക്തമായി. 

വസ്തുത ഇങ്ങനെ

ഫേസ്ബുക്കില്‍ ഈ പരാമര്‍ശം പ്രദര്‍ശിപ്പിക്കുന്ന പോസ്റ്റ് നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. 

ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ന്യൂസ് ചാനലുകള്‍  പ്രസിദ്ധീകരിച്ച, നിര്‍മല  സിതാരാമന്‍ പെട്രോള്‍ വില വര്‍ദ്ധനയെ കുറിച്ച് പറയുന്ന ഒരു വീഡിയോ ലഭ്യമായി.  

youtube | archived link

ഈ വാര്‍ത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഫെബ്രുവരി 20 നാണ്. 

timesofindia | archived link

അതില്‍ അവര്‍ പറയുന്നതിന്‍റെ പരിഭാഷ ഇതാണ്: ഇന്ധനവില കുത്തനെ ഉയരുന്നത് ആശങ്കാജനകമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് കുറയ്ക്കുകയല്ലാതെ വഴിയില്ല. ധനകാര്യ മന്ത്രി പറഞ്ഞു, ‘ഞാൻ ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്, ഞാന്‍ കുറ്റമേല്‍ക്കാതെ ഇരിക്കുകയോ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയോ ആണെന്ന് കരുതപ്പെട്ടെക്കാം.  ഇന്ധന വിലവർദ്ധനവ് ഒരു പ്രശ്നമാണ്, അതിൽ വില കുറയ്ക്കുക എന്നതല്ലാതെ ഒരു ഉത്തരവും ആരെയും ബോധ്യപ്പെടുത്തുന്നില്ല. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനും ശുദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലോജിസ്റ്റിക്സിനുമുള്ള ചെലവ് അനുസരിച്ച് എണ്ണവില കുറയ്ക്കണോ ഉയർത്തണോ എന്ന് ഒ‌എം‌സികൾ തീരുമാനിക്കുന്നു.’

കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഈ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് പോസ്റ്റിലെ പ്രചരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ പോസ്റ്റില്‍ പരാമര്‍ശിക്കുന്നതുപോലെ യാതൊരു വാചകവും ധനകാര്യമന്ത്രി പറഞ്ഞിട്ടില്ല.

ക്രൂഡ് ഓയില്‍ കമ്പനികളാണ് ഇപ്പോഴത്തെ നിലയില്‍ വില തീരുമാനിക്കുന്നത് എന്നും വില കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നുമാണ് നിര്‍മല സിതാരാമന്‍ പറഞ്ഞത്.  ധനമന്ത്രിയുടെ വാചകങ്ങളെ മറ്റൊന്നാക്കി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. 

കൂടാതെ ഫെബ്രുവരി 26 ന് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന വേളയില്‍ ഇന്ധനവില വര്‍ദ്ധനവിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇങ്ങനെ: ഇന്ധന വില്‍പ്പനയിലൂടെ കേന്ദ്രത്തിന്  വരുമാനം ലഭിക്കുന്നുവെന്നത് മറച്ചുവെക്കേണ്ടതില്ല. സംസ്ഥാനങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഉപഭോക്താക്കളിൽ ഭാരം കുറവായിരിക്കണമെന്ന കാര്യത്തോട്  ഞാൻ യോജിക്കുന്നു. അതിനായി കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം സംസാരിക്കണം”

ഇതിന്‍റെ വീഡിയോ താഴെ കൊടുക്കുന്നു. 

twitter | archived link

ഇക്കാര്യം ന്യു ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയാക്കിയിരുന്നു

indianexpress

ഇതല്ലാതെ പോസ്റ്റില്‍ നല്കിയിരിക്കുന്നതുപോലെ ഒരു പരാമര്‍ശം നിര്‍മല സിതരാമന്‍ നടത്തിയിട്ടില്ല. 

നിഗമനം 

പോസ്റ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സിതാരാമന്റെ പേരില്‍ നല്‍കിയിരിക്കുന്നത് തെറ്റായ പരാമര്‍ശമാണ്. പെട്രോള്‍ വില വര്‍ദ്ധനവിനെ കുറിച്ച് അവര്‍ ഇത്തരത്തില്‍  യാതൊന്നും പ്രതികരിച്ചിട്ടില്ല. അവരുടെ പ്രതികരണം വളച്ചൊടിച്ച് മറ്റൊന്നാക്കി പ്രചരിപ്പിക്കുകയാണ്.

Avatar

Title:ഇന്ധന വില വര്‍ദ്ധനവില്‍ എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് നിര്‍മല സിതാരാമന്‍ പറഞ്ഞുവെന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

Fact Check By: Vasuki S 

Result: Misleading