
നെഹ്രു കുടുംബം മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്നുള്ള ആരോപണം കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവരുടെ യഥാര്‍ത്ഥ പേരുകള്‍ ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
പോസ്റ്റിലെ ചിത്രത്തില്‍ നെഹ്രു കുടുംബത്തിലെ അംഗങ്ങളെ കാണാം. ഇതാണ് ഇവരുടെ യഥാർത്ഥ പേരുകൾ എന്ന തലക്കെട്ടില്‍ നെഹ്റുവിന്‍റെ പേര് നല്‍കിയിരിക്കുന്നത് ഘിയാസുദ്ദീൻ ഘാസിയെ എന്നാണ്. ഫിറോസ് ഖഡ്ഢിയെ ഫിറോസ്‌ഗാന്ധി എന്ന് വിളിപ്പിച്ചു. മൈമൂനാബീഗത്തെ ഇന്ദിരാഗാന്ധി എന്ന് വിളിപ്പിച്ചു. രാജീവ് ഫിറോസ് രാജീവ്‌ഗാന്ധി എന്ന് വിളിപ്പിച്ചു അന്‍റോണിയോ മെയ്നോയെ സോണിയാ ഗാന്ധി എന്ന് വിളിപ്പിച്ചു.. റൗൾവിന്‍സിയെ രാഹുൽഗാന്ധി എന്ന് വിളിപ്പിച്ചു..! ബിയാൻകയെ പ്രീയങ്കാഗാന്ധി എന്ന് വിളിപ്പിച്ചു” എന്ന വിവരണത്തോടെ എല്ലാവരുടെയും ചിത്രങ്ങളുമുണ്ട്.
എന്നാല്‍ പോസ്റ്റിലെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
പോസ്റ്റില്‍ നെഹ്രു കുടുംബാംഗങ്ങളുടെതായി പരാമര്‍ശിച്ചിരിക്കുന്ന പേരുകള്‍ തെറ്റാണെന്ന് ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തമാകുന്നതാണ്. നെഹ്‌റുവിന്‍റെ പൂർവ്വികനായ രാജ് കൗൾ ഡൽഹിയിലേക്ക് കുടിയേറുകയും ഒരു കനാലിന് സമീപം (നഹർ) ഒരു വീട് അനുവദിക്കുകയും ചെയ്‌തതെങ്ങനെയെന്ന് ബിആർ നന്ദ ദി നെഹ്‌റുസ്: മോത്തിലാലും ജവഹർലാലും എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.
കൗൾ കനാലിന്‍റെ തീരത്ത് താമസിച്ചിരുന്നതിനാൽ, അദ്ദേഹത്തിന്‍റെ പിൻഗാമികൾ കശ്മീരി സമൂഹത്തിൽ ‘നെഹ്‌റുസ്’ അല്ലെങ്കിൽ ‘കൗൾ-നെഹ്‌റുസ്’ എന്ന് അറിയപ്പെട്ടുവെന്ന് നന്ദ പരാമർശിച്ചു. നെഹ്‌റു ആത്മകഥയിൽ തന്‍റെ പൂർവ്വികനെ കുറിച്ച് സമാനമായ ഒരു കഥ വിവരിക്കുകയും തന്‍റെ കുടുംബം ‘നെഹ്‌റുസ്’ എന്നറിയപ്പെട്ടതെങ്ങനെയെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്‌റു: എ ബയോഗ്രഫി എന്ന പുസ്തകത്തിൽ സർവേപ്പള്ളി ഗോപാൽ നെഹ്‌റുവിന്‍റെ മുത്തച്ഛൻ ഗംഗാധർ നെഹ്‌റു ആണെന്നും അദ്ദേഹം ” പോലീസ് ഉദ്യോഗസ്ഥനായിരുന്നു” എന്നും വിവരിച്ചിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ പിതാവായിരുന്ന ഫെറോസ് ഗാന്ധി മുസ്ലിമായിരുന്നു എന്ന അവകാശവാദം തെറ്റാണ്. ഞങ്ങള്‍ പ്രചരണത്തിന് മുകളില്‍ ഫാക്റ്റ് ചെക്ക് ചെയ്ത് മുമ്പ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫിറോസ് ഗാന്ധി മുസ്ലിമായിരുന്നോ…?
അദ്ദേഹം ഒരു പാര്‍സിയായിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛന്‍റെ പേര് ജെഹാംഗീര്‍ ഫരദൂന്‍ ഗാന്ധി (Ghandy) എന്നായിരുന്നു. ഫെറോസ് ഗാന്ധിയുടെ surname ഖാന്‍ ആയിരുന്നില്ല. സ്വതന്ത്രസമരത്തില്‍ പങ്കെടുത്ത ഫെറോസ് ഗാന്ധി മഹാത്മാ ഗാന്ധിയില്‍ നിന്നും പ്രചോദനം അദ്ദേഹത്തിന്‍റെ പേരിന്‍റെ സ്പെല്ലിംഗ് മാറ്റി 1930ല്‍ ‘Gandhi’ ആക്കി. 1932ലാണ് അദേഹം ഇന്ദിര ഗാന്ധിയെയും കമല നെഹ്‌റുവിനെയും ആദ്യം കണ്ടത്. 1934ല്‍ ഫെറോസ് ഗാന്ധി ഇന്ദിര ഗാന്ധിയോട് കല്യാണം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ ഇന്ദിര ഗാന്ധിക്ക് അന്ന് വെറും 16 വയസ്സു മാത്രമായ കാരണം ഇന്ദിര ഗാന്ധിയും, കമല നെഹ്രുവും ഈ ബന്ധം അനുവദിച്ചില്ല. പീന്നീട് 1942ല്‍ ഫെറോസ് ഗാന്ധിയും ഇന്ദിര ഗാന്ധിയും ഹിന്ദു ആചാരങ്ങള്‍ പ്രകാരം കല്യാണം കഴിച്ചു. കല്യാണത്തിന്‍റെ പല ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലഭ്യമാണ്.
ലലന്‍ടോപ് എന്ന ഹിന്ദി വെബ്സൈറ്റ് ഒരു വീഡിയോ പ്രസിദ്ധികരിച്ചിരുന്നു. ഫെറോസ് ഗാന്ധി പാര്‍സി ആയിരുന്നുവെന്നും മുസ്ലിമല്ലെന്നും അവര്‍ അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെയും കണ്ടെത്തല്‍.
ആദ്യം തന്നെ പ്രിയങ്ക ഗാന്ധി നാമനിര്‍ദേശം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും പ്രിയങ്ക ഗാന്ധി ഇന്നലെ കുടുംബത്തോടൊപ്പം വയനാട് ജില്ലാ കളക്ടറിന് മുന്‍പാകെ പത്രിക സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. വയനാട് മുന്‍ എംപിയും പ്രിയങ്കയുടെ സഹോദരനുമായ രാഹുല്‍ ഗാന്ധി, അമ്മ സോണിയ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരാണ് പ്രിയങ്കക്കൊപ്പം കളക്‌ടറേറ്റില്‍ എത്തിയത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ പ്രിയങ്ക സമര്‍പ്പിച്ച സത്യാവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. യഥാര്‍ത്ഥ പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, കുടുംബാംഗങ്ങളുടെ സ്വത്ത്, കൈവശമുള്ള പണത്തിന്‍റെ വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ആധികാരികമായി നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടും. അതുകൊണ്ട് തന്നെ പ്രിയങ്ക ഗാന്ധിയുടെ യഥാര്‍ത്ഥ പേര് സത്യവാങ്മൂലത്തില്‍ പരിശോധിച്ചതില്‍ നിന്നും പ്രിയങ്ക ഗാന്ധി വാദ്ര എന്നതാണ് യഥാര്‍ത്ഥ പേര് എന്ന വ്യക്തമായി കഴിഞ്ഞു.
ഞങ്ങളുടെ ഫാക്റ്റ് ചെക്ക് വായിക്കാം:
പ്രിയങ്ക ഗാന്ധിയുടെ യഥാര്‍ത്ഥ പേര് ബിയാന്‍ക എന്നാണോ? വസ്‌തുത അറിയാം..
ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ട്രിനിറ്റി കോളേജില്‍ എം ഫില്‍ ചെയ്തപ്പോള്‍ Raul Vinci എന്ന പേരിലാണ് രാഹുല്‍ ഗാന്ധിക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത് എന്നു വ്യക്തമാക്കി 2014 മുതല്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. രാഹുൽ ഗാന്ധി പഠിച്ച ഡെവലപ്‌മെന്‍റ് സ്റ്റഡീസ് (ഡെവലപ്‌മെന്‍റൽ ഇക്കണോമിക്‌സ് അല്ല) ഡിപ്പാർട്ട്‌മെന്‍റ് സെക്രട്ടറി ഡയാന കസെമി നൽകിയതാണ് സർട്ടിഫിക്കറ്റ്. ലോകമെമ്പാടുമുള്ള ധാരാളം വിവിഐപി വിദ്യാര്‍ത്ഥികൾ ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻറോൾ ചെയ്തിരിക്കുന്നതിനാൽ ബ്രിട്ടീഷ് അധികാരികൾ റൗൾ വിഞ്ചി എന്ന പേരിലാണ് രാഹുല്‍ ഗാന്ധിയെ എൻറോൾ ചെയ്യിച്ചത്. വിവാഹത്തിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് അന്‍റോണിയ മൈനോ എന്നായിരുന്നുവെന്നും വിവാഹ ശേഷം അവര്‍ സോണിയ ഗാന്ധി എന്ന പേരാണ് ഇതുവരെ ഉപയോഗിക്കുന്നതെന്നുമാണ് അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നത്.
നിഗമനം
പോസ്റ്റില്‍ നെഹ്രു കുടുംബത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിയവരുടെ യഥാര്‍ത്ഥ പേരുകള്‍ വേറെയാണ് എന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Title:നെഹ്രു കുടുംബത്തിലെ നേതാക്കളുടെ യഥാര്‍ത്ഥ പേരുകള്‍ വേറെയാണോ… വസ്തുത അറിയാം…
Fact Check By: Vasuki SResult: False
