ലോക്സഭാ തെരെഞ്ഞെടുപ്പിൽ 347 ബിജെപിയുടെ മണ്ഡലങ്ങളിൽ ഇവിഎം ക്രമക്കേട് നടന്നു എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചോ…?

ദേശീയം | National

വിവരണം 

Kolladikkal Ajith Gopalan

എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 17 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 12000  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : അതീവ ഗുരുതരമായ ഈ വാർത്ത മുങ്ങി പോകരുത് BJP യുടെ EVM തിരിമറി 347 മണ്ഡലങ്ങളിൽ നടന്നതായി സുപ്രിoകോടതി

archived linkFB post

കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്ത് ബിജെപി ഇവിഎം തിരിമറി നടത്തിയാണ് അധികാരം നേടിയത് എന്ന് ഇതര രാഷ്ട്രീയ പാർട്ടികൾ ആരോപണം ഉയർത്തിയിരുന്നു. 347 മണ്ഡലങ്ങളിൽ ഇവിഎം തിരിമറി നടന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ സുപ്രീം കോടതിയിൽ സംയുക്ത ഹർജി സമർപ്പിച്ചിരുന്നു. അതിന്മേൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോൾ തിരിമറി നടന്നതായി സുപ്രീം കോടതി കണ്ടെത്തിയോ…? നമുക്ക് അറിയാൻ ശ്രമിക്കാം.

സമാനതയുള്ള ഒരു പോസ്റ്റ് തമിഴ് ഭാഷയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഞങ്ങളുടെ തമിഴ് ടീം വസ്തുതാ അന്വേഷണം നടത്തിയിരുന്നു. റിപ്പോര്‍ട്ട് താഴെയുള്ള ലിങ്ക് തുറന്ന് വായിക്കാം.

மின்னணு வாக்குப்பதிவு முறைகேட்டில் பாஜக ஈடுபட்டது நிரூபணம்! – அதிர்ச்சி ஃபேஸ்புக் பதிவு உண்மையா?

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കിയപ്പോൾ ഇത്തരത്തില്‍ വാർത്ത ആരും പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. സുപ്രീം കോടതിയിൽ ഇവിഎം ക്രമക്കേട് സംബന്ധിച്ച് നൽകിയ പരാതി അടിസ്ഥാനമാക്കി ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിത്യവും കോടതിയും സംബന്ധിച്ച വാർത്തകളും അറിയിപ്പുകളും പ്രസിദ്ധീകരിക്കുന്ന ലൈവ് ലോ എന്ന വെബ്‌സൈറ്റ് ഇതുസംബന്ധിച്ച വാർത്തയിൽ നൽകിയിരിക്കുന്നത് ഇങ്ങനെയാണ് : 

“ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും കോമൺ കോസും സംയുക്തമായി സുപ്രീം കോടതിയെ സമീപിച്ചു. ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെയും അന്തിമ വോട്ടുകളുടെയും വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി എംപി മഹുവ മോയിത്ര കോടതിയിൽ സമർപ്പിച്ച സമാന ഹര്‍ജിയിലും വിശദീകരണം നല്കാന്‍ കോടതി രജിസ്ട്രിയോട് ആവശ്യപ്പെട്ടു. 

തിരഞ്ഞെടുപ്പ് ക്രമക്കേടുകളാൽ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പും നിയമവാഴ്ചയും ഉറപ്പാക്കാനും ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നടപ്പാക്കാനുമാണ് ഹര്‍ജി സമർപ്പിച്ചതെന്ന് ഹര്‍ജിക്കാർ പറഞ്ഞു. 2019 ലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ വെല്ലുവിളിച്ചിട്ടില്ലെന്നും ഏതെങ്കിലും തിരഞ്ഞെടുപ്പിന്‍റെ അന്തിമഫലം പ്രഖ്യാപിക്കുന്നതിനുമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങളുടെ കൃത്യമായ രേഖകള്‍ കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

“…, സ്ഥിരീകരിക്കാത്ത വിവരങ്ങളും പൊരുത്തക്കേടുകളുമായി ഫലങ്ങൾ പ്രഖ്യാപിക്കുന്നത് ഏകപക്ഷീയവും ന്യായവും സുതാര്യവുമല്ല, അത് തികച്ചും യുക്തിരഹിതവും ഭരണഘടനാവിരുദ്ധവുമാണ്.

ഇപ്പോഴത്തെ നിരീക്ഷണം ഭാവിയിൽ നടക്കുന്ന തിരഞ്ഞെടുപ്പുകൾ നിരീക്ഷിക്കുന്നതിനും ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും സൂക്ഷ്മപരിശോധനയ്ക്കും സംവിധാനത്തിനും പ്രയോജനം ചെയ്യും.”

archived linklivelaw

347 മണ്ഡലങ്ങളിൽ വോട്ടിങ് യന്ത്രത്തിൽ പൊരുത്തക്കേടുകളുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഹർജി സമർപ്പിച്ചതിന്‍റെയും പരാതിയിന്മേൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ആവശ്യപ്പെട്ടതിന്‍റെയും വിവരങ്ങൾ മാത്രമാണ് എല്ലാ വാർത്താ സ്രോതസ്സുകളിലും ലഭ്യമായിട്ടുള്ളത്.

archived linkthenrinews

സുപ്രീം കോടതി തെരെഞ്ഞെടുപ്പ് കമ്മീഷനോട് ഇവിഎം  ക്രമക്കേട് സംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ടു എന്ന വാർത്ത പ്രസിദ്ധീകരിച്ച ബിസിനസ്സ് സ്റ്റാൻഡേർഡ് എന്ന മാധ്യമത്തിന്‍റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

archived linkbusiness-standard

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കേരള  ഹൈക്കോടതിയിൽ അഡ്വക്കേറ്റായ ഹരികൃഷ്ണനോട് സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെയാണ് : ഈ ഹർജിയിന്മേൽ സുപ്രീം കോടതി അന്വേഷണം  തുടങ്ങുന്നതേയുള്ളൂ. ഇവിഎം ക്രമക്കേട് നടന്നുവെന്നോ ഇല്ലെന്നോ കോടതി പറഞ്ഞിട്ടില്ല. ക്രമക്കേട് നടന്നുവെന്ന് കോടതി പറഞ്ഞു എന്ന തരത്തിലുള്ള വാർത്ത വെറും കിംവദന്തി മാത്രമാണ്. മാത്രമല്ല, പരാതിയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രത്യേകം പരാമർശിച്ചിട്ടില്ല എന്നാണ്  ഞാൻ മനസ്സിലാക്കുന്നത്. കോടതി ഉത്തരവ് വന്നശേഷം മാത്രമേ ഏതു രാഷ്ട്രീയ പാർട്ടിയുടെ പേരിലാണ് ആരോപണം, ക്രമക്കേട് നടന്നിരുന്നോ എന്നൊക്കെ അറിയാൻ പറ്റൂ.

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ 347  മണ്ഡലങ്ങളിൽ ഇവിഎം ക്രമക്കേട് നടന്നു എന്ന് സുപ്രീം കോടതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത് സംബന്ധിച്ച ഹർജി ചില സംഘടനകൾ കോടതിയിൽ സമർപ്പിക്കുകയും സുപ്രീം കൂത്താടി ഇതിന്മേൽ തെരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.  

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പോർണ്ണമായും തെറ്റാണ്.  ലോക്സഭാ തെരെഞ്ഞെടുപ്പിൽ 347  ബിജെപിയുടെ മണ്ഡലങ്ങളിൽ ഇവിഎം ക്രമക്കേട് നടന്നു എന്ന് സുപ്രീം കോടതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തരത്തിൽ പ്രചരിക്കുന്നതെല്ലാം കിംവദന്തികൾ മാത്രമാണ്. അതിനാൽ വസ്തുത മനസ്സിലാക്കാതെ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 

Avatar

Title:ലോക്സഭാ തെരെഞ്ഞെടുപ്പിൽ 347 ബിജെപിയുടെ മണ്ഡലങ്ങളിൽ ഇവിഎം ക്രമക്കേട് നടന്നു എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചോ…?

Fact Check By: Vasuki S 

Result: False