
പൊതു തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരെയാണ് സാധാരണ പ്രിസൈഡിംഗ് , പോളിംഗ് ഓഫീസർമാരായി നിയമിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് ഉത്തരവ് ലഭിക്കുകയും തുടർന്ന് അവർ ചുമതല ഏൽക്കുകയുമാണ് പതിവായി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്നറിയാൻ സർക്കാർ ഉദ്യോഗസ്ഥർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന ഒരു ലിങ്കിൽ കയറി നോക്കാം എന്ന അറിയിപ്പുമായി ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്.
പ്രചരണം
26-3-2024 മുതൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോ എന്ന് അറിയാം. ഇതിനായി ഓർഡർ എന്ന ഇലക്ഷൻ വിവരണം സോഫ്റ്റ്‌വെയറിൽ എംപ്ലോയി കോർണർ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത മൊബൈൽ നമ്പർ കൊടുത്ത് അതിലേക്ക് വരുന്ന ഓ ടി പി എന്‍റർ ചെയ്താൽ മതിയാകും എന്നുമാണ് ലിങ്കിനൊപ്പം ഉള്ള സന്ദേശത്തിൽ കൊടുത്തിരിക്കുന്നത്. കൈരളി ന്യൂസ് അടക്കം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതേ സന്ദേശത്തെ കുറിച്ച് വാര്‍ത്ത നല്കിയിട്ടുണ്ട്.

എന്നാൽ ഇത് വെറും വ്യാജ പ്രചരണമാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് വ്യക്തമാക്കി കണ്ണൂര്‍ ജില്ലാ കളക്റ്ററുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്ന് ഞങ്ങള്‍ തിരുവനന്തപുരത്തുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ലഭിച്ച വിശദീകരണം ഇങ്ങനെ: “വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത്. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരെ നിര്‍ണ്ണയിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പുരോഗമിച്ച് വരുന്നതേയുള്ളൂ. അതിനു ശേഷം അതാത് വിഭാഗങ്ങളുടെ മേലുദ്യോഗസ്ഥര്‍ മുഖേന നേരിട്ട് തന്നെ ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് കൊടുക്കും.”
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തെരെഞ്ഞെടുപ്പ് ഡ്യൂട്ടി അറിയാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്കിയ ലിങ്ക് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജ സന്ദേശമാണ്. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങനെയൊരു ലിങ്ക് നല്‍കിയിട്ടില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്നറിയാൻ സർക്കാർ ഉദ്യോഗസ്ഥർക്കായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ലിങ്ക്- പ്രചരിക്കുന്നത് വ്യാജ സന്ദേശം
Fact Check By: Vasuki SResult: False
