‘മെസ്സിക്ക് പകരം മെഴ്‌സി’ പരാമര്‍ശം; ഇ.പി.ജയരാജന്‍റെ നാക്കുപിഴയ്ക്ക് മെഴ്‌സിക്കുട്ടിയമ്മ ഇത്തരത്തിലൊരു മറുപടി നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

രാഷ്ട്രീയം | Politics

വിവരണം

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് സംഭവിച്ച ഒരു നാക്കുപിഴയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ലോകകപ്പ് ഫുട്ബോള്‍ തുടങ്ങുന്നതിന് മുന്നോടിയായി മീഡിയ വണ്‍ ഇ.പി.ജയരാജനുമായി നടത്തിയ ഒരു അഭിമുഖത്തില്‍ തന്‍റെ ഇഷ്ട ടീം അര്‍ജന്‍റീനയാണെന്നും ഇഷ്ട താരം മെസ്സിയാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മെസ്സി എന്നതിന് പകരം അഭിമുഖത്തില്‍ ഉടനീളം മെഴ്‌സി എന്നാണ് ജയരാജന്‍ പറയുന്നത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകളായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ജയരാജന്‍റെ പരാമര്‍ശത്തില്‍ പ്രതികരിച്ചു എന്ന തരത്തില്‍ മാധ്യമം നല്‍കിയ വാര്‍ത്ത എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കാന്‍ തുടങ്ങി. ഇപിയുടെ നല്ല മനസ്സിന് നന്ദി.. പക്ഷെ ഞാന്‍ ഒരിക്കലും വേള്‍ഡ് കപ്പ് ആഗ്രഹിച്ചിട്ടില്ല.. എന്ന് മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഭാരത് ജയ്ഹോ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 51ല്‍ അധികം റിയാക്ഷനുകളും 27ല്‍ അധികം ഷെയറുകളുമാണ് ലഭിച്ചിട്ടുള്ളത്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മെഴ്‌സിക്കുട്ടിയമ്മ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? മാധ്യമം നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് തന്നെയാണോ ഇത്തരത്തില്‍ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

വൈറലായ ഇ.പി.ജയരാജന്‍റെ  അഭിമുഖം മീഡിയ വണ്‍  യൂട്യൂബ് ചാനലില്‍ 2022 നവംബര്‍ 8ന് അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ. എന്നാല്‍ മെഴ്‌സിക്കുട്ടിയമ്മ ഇതില്‍ പ്രതികരിച്ചു നടത്തിയ പരാമര്‍ശം എന്ന തരത്തില്‍ മാധ്യമത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിലെ തീയതി 2022 സെപ്റ്റംബര്‍ 17 എന്നാണ്. അതായത് ഏകദേശം ഒരു മാസം മുന്‍പുള്ള ഏതോ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതാണ് ഇതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

മാധ്യമം വെബ്‌സൈറ്റ് പരിശോധിച്ചതില്‍ നിന്നും ഇ.പി.ജയരാജന്‍റെയും മെഴ്സിക്കുട്ടിയമ്മയുടെയും പേരില്‍ പ്രചരിക്കുന്നത് വ്യാജ പോസ്റ്ററാണെന്ന് അവര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജയരാജന്‍റെയും മെഴ്‌സിക്കുട്ടിയമ്മയുടെയും ചിത്രങ്ങള്‍ സഹിതം മാധ്യത്തിന്‍റെും ലോഗോയും ദുരുപയോഗം ചെയ്താണ് വ്യാജ പ്രചരണമെന്നും മാധ്യമം ഓണ്‍ലൈനില്‍ അവര്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാധ്യമം ഓണ്‍ലൈന്‍-

Madhyamam Online 

നിഗമനം

മാധ്യമത്തിന്‍റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:‘മെസ്സിക്ക് പകരം മെഴ്‌സി’ പരാമര്‍ശം; ഇ.പി.ജയരാജന്‍റെ നാക്കുപിഴയ്ക്ക് മെഴ്‌സിക്കുട്ടിയമ്മ ഇത്തരത്തിലൊരു മറുപടി നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: False