ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രത്തെ അധിക്ഷേപിച്ച് ഡോ. പി.സരിന്‍ ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കെപിസസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി.സരിന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കേരളത്തെ മൃതപ്രായമാക്കിയ ഒരു ദേഹം പൊതുദര്‍ശനത്തിന് വെച്ച് എഴുന്നള്ളത്ത് തുടങ്ങുന്നു.. എന്ന തലക്കെട്ട് നല്‍കി പി.സരിന്‍ ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രം പങ്കുവെച്ചു എന്ന തരത്തിലൊരു സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. അന്ന് എഴുതി FB ഡ്രാഫ്റ്റിൽ ഇട്ട വരികൾ ഇന്നലെ കൈതട്ടി പോസ്റ്റായി, അതിന്റെ കൂടെ ആ പൊതുദർശനത്തിന്റെ ഫോട്ടോ കൂടെ ചേർത്തപ്പോൾ … ആഹാ … വയലാർ എഴുതുമോ ഇതുപോലെ അർത്ഥപൂർണ്ണമായ വരികൾ എന്ന തലക്കെട്ട് നല്‍കി പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ തോമസ് ചാക്കോ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 315ല്‍ അധികം റിയാക്ഷനുകളും 48ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഡോ. പി.സരിന്‍ ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഡോ. പി.സരിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ അദ്ദേഹം ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാല്‍ പ്രചരിക്കുന്ന പോസ്റ്റിലെ വാചകങ്ങളില്‍ തുടങ്ങുന്ന ഒരു പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ അത് ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയെ അധിക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നില്ലാ. ഇപ്പോള്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും നേതൃത്വത്തില്‍ നടന്ന് വരുന്ന നവകേരള സദസ് എന്ന പരിപാടിയെ വിമര്‍ശിച്ച് പി.സരിന്‍ പങ്കുവെച്ച പോസ്റ്റിലെ വാചകങ്ങളാണിത്. ജിജി തോമസ് ഐഎഎസ് ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് അദ്ദേഹത്തെ കുറിച്ച് പറയുന്ന ഓര്‍മ്മകളുടെ ഒരു വീഡിയോ സഹിതമാണ് സരിന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നവകേരള സദസിന് വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും കോടികള്‍ ചെലവാക്കി യാത്ര നടത്തുമ്പോള്‍ ഇതിന് മുന്‍പ് ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള ഭരണാധികാരികള്‍ ഇത്തരം ധൂര്‍ത്ത് നടത്തിയിട്ടില്ലായെന്ന് വിശദീകരിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് സരിന്‍ പങ്കുവെച്ചിട്ടുള്ളത്. പോസ്റ്റിലെ വാചകങ്ങള്‍ ഇപ്രകാരമാണ്-

കേരളത്തെ മൃതപ്രായമാക്കിയ ഒരു ദേഹം പൊതുദർശനത്തിന് വെച്ച് എഴുന്നള്ളത്ത് തുടങ്ങുന്നു.

കോടികളുടെ ഈ ശവവണ്ടി കടന്ന് പോകുന്നിടങ്ങളിൽ പെൻഷൻ കിട്ടാതെയും നെല്ലിൻ്റെ പണം കിട്ടാതെയും ചികിത്സിക്കാൻ പണമില്ലാതെയും നിവൃത്തികേട് കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന നിരവധി മനുഷ്യരുടെ ആത്മാക്കൾ കണ്ട് നിൽക്കും…

ശാപവചനങ്ങളുമായി അവരുടെ കുടുംബങ്ങളും നാട്ടുകാരും.

**********************************************************

നോക്കൂ,

അതാ വരികയാണ് …

ഒരു കോടി അഞ്ച് ലക്ഷത്തിൻ്റെ

ആ ശീതീകരിച്ച ആഡംബര വാഹനം…

കടന്ന് പോകുന്ന വഴികളിൽ അവിടവിടെ ആൾക്കൂട്ടങ്ങൾ ഉണ്ടാകാം…

അത് മറ്റൊന്നുമല്ല

നെല്ലിൻ്റെ പണം കിട്ടാതെ…

കാരുണ്യ ചികിത്സാ സഹായം കിട്ടാതെ…

പെൻഷൻ കിട്ടാതെ…

ലൈഫ് മിഷൻ പദ്ധതിയുടെ വീട് പൂർത്തിയാക്കാൻ ഫണ്ട് ലഭിക്കാതെ….

ജീവിതത്തിൽ അപ്പാടെ പരാജയപ്പെട്ട്

ജീവിക്കാൻ നിവൃത്തി ഇല്ലാതെ

ആത്മഹത്യ ചെയ്ത ഈ നവകേരളത്തിലെ നിരവധി മനുഷ്യരുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന ഇടങ്ങളാണ്.

ആരുടെയും കരളലിയിപ്പിക്കുന്ന

ഈ കാഴ്ച

കണ്ടിട്ടും കാണാത്ത ഭാവത്തിൽ ആ ശീതീകരിച്ച ആഡംബര വാഹനം അഴുകിയ മനസുകൾക്കുടമകളുമായി യാത്ര തുടരുകയാണ്…

ഇനിയിപ്പോ ഇതൊക്കെ കണ്ടിട്ട് വയർ ഒന്ന് മുടക്കിയാലും സാരമില്ല, ശീതീകരിച്ച ക്ലോസറ്റ് സംവിധാനം അതിനുള്ളിൽ തയ്യാറാക്കിയിട്ടുണ്ട്.

പൊതുവേ നോക്കിയാൽ ഇത്തരം ശീതീകരിച്ച വാഹനങ്ങളിൽ യാത്രചെയ്ത് കാരവൻ സംസ്കാരത്തിൽ ജീവിക്കുന്ന രണ്ട് വിഭാഗം പേരെ നാം അറിയും…

അതിലൊന്ന് ചർമ്മസരക്ഷണം നിർബന്ധമായും കാത്ത് സൂക്ഷിക്കേണ്ട,

മേനി പ്രദർശിപ്പിച്ച് അത്തരം വ്യവസായങ്ങൾ പരിപോഷിപ്പിച്ചു നിർത്തേണ്ട സെലിബ്രിറ്റികൾ…

അടുത്തത്, അഴുകിപ്പോകാതിരിക്കാൻ വേണ്ടി മാത്രം സൂക്ഷിക്കുന്ന മൃതശരീരങ്ങൾ !

നവകേരളത്തിൽ

ഇന്ന് മുതൽ നാം കാണേണ്ടി വരുന്ന ആഡംബര വാഹന യാത്രയിൽ മിസ്റ്റർ പിണറായി വിജയൻ പിന്തുടരുന്ന സംസ്കാരം ഇതിൽ ഏത് എന്നറിഞ്ഞാൽ നന്നായിരുന്നു…

വീണ്ടും പറയുന്നു…

അറിയുക കേരളം നാളിത് വരെ കണ്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്…!

പക്ഷേ ആഗ്രഹങ്ങൾക്ക് അതിരുകൾ ഇല്ലല്ലോ…!

കേരളത്തിൻ്റെ

പ്രിയങ്കരനായ ഉമ്മൻ ചാണ്ടിയുടെ വില്ലാപ യാത്രയിലെ വൻജനാവലി കണ്ട് അമ്പരന്ന പിണറായി വിജയന്റെ അന്ന് മുതൽക്കെയുള്ള

ആഗ്രഹം ആയിരുന്നു സംസ്ഥാനം മുഴുവൻ ആ തിരുമേനി പ്രദർശനത്തിനു വയ്ക്കണം എന്നത്.

ജീവിച്ചിരിക്കുമ്പോൾ തന്നെ തൻ്റെ ആഗ്രഹം നിറവേറ്റുന്നതിനായി പാവങ്ങളുടെ പെൻഷൻ കഴിഞ്ഞ അഞ്ച് മാസമായി കുടിശ്ശികയാക്കിയും

മറ്റ് അഴിമതികളിലൂടെയും സ്വരൂപിച്ച കോടികൾ ചെലവഴിച്ച് പിണറായി ഇന്ന് മുതൽ അത് നടത്തുന്നു.

കോടികളുടെ ഈ ശവവണ്ടി കടന്ന് പോകുന്നിടങ്ങളിൽ പെൻഷൻ കിട്ടാതെയും നെല്ലിൻ്റെ പണം കിട്ടാതെയും ചികിത്സിക്കാൻ പണമില്ലാതെയും നിവൃത്തികേട് കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന നിരവധി മനുഷ്യരുടെ ആത്മാക്കൾ കണ്ട് നിൽക്കും…

ശാപവചനങ്ങളുമായി അവരുടെ കുടുംബങ്ങളും നാട്ടുകാരും.

കേരളത്തിൻ്റെ പ്രിയപ്പെട്ട

ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയെക്കാൾ വലിയ വിലാപയാത്ര തങ്ങളുടെ മുഖ്യമന്ത്രിക്ക് ഒരുക്കുമെന്ന് വെല്ലുവിളിച്ച അന്തംകമ്മികൾക്ക് ഒരുമുഴം മുന്നേ എറിഞ്ഞിരിക്കുകയാണ് പിണറായി…

വലുത് എന്നത് ആൾക്കൂട്ടത്തിൽ അല്ല എന്ന് മാത്രം.

പകരം, ഖജനാവിൽ പൂച്ച പെറ്റു കിടക്കുമ്പോഴും നടത്തുന്ന ഏറ്റവും വില കൂടിയ വിലാപയാത്ര.

അതാ കേൾക്കുന്നില്ലേ,

ഇല്ലാ… ഇല്ല മരിക്കുന്നില്ല…

മരിച്ചു മരവിച്ച് ജീവിക്കുന്നു

പിണറായി ഡാ !

ഇനിയെങ്കിലും

ഉണരുക,

നവകേരളത്തിൻ്റെ ഉപഭോക്താക്കളേ!

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Facebook Post 

നിഗമനം

ഡോ. പി.സരിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസിനെ വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്താണ് ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രം ചേര്‍ത്ത് അദ്ദേഹത്തെ അധിക്ഷേപിച്ച് സരിന്‍ പങ്കുവെച്ച പോസ്റ്റ് എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന സ്ക്രീന്‍ഷോട്ട് കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും വ്യാജമാണെന്നും അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രത്തെ അധിക്ഷേപിച്ച് ഡോ. പി.സരിന്‍ ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: Altered