
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയുമായ ആര്‍. ശ്രീലേഖ ഇപ്പോള്‍ തിരുവനന്തപുരത്തെ ശാസ്തമംഗലം വാർഡിന്‍റെ ജനപ്രതിനിധിയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ ജനവിധി തേടുകയാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്ഷേമ പെന്‍ഷന് എതിരായി അവര്‍ പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ആര്‍. ശ്രീലേഖ മാധ്യമങ്ങളോട് സംസാരിക്കുന്ന ചിത്രവും ഒപ്പം “ക്ഷേമ പെൻഷൻ അനാവശ്യം
കേരളത്തിൽ ആളുകൾക്ക് എന്തിനാ സൗജന്യം കൊടുക്കുന്നത്. അതിന്‍റെ ആവശ്യമില്ല” എന്ന വാചകങ്ങളുമാണ് പോസ്റ്ററില്‍ ഉള്ളത്.

എന്നാല്‍ വ്യാജ പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നിലവില്‍ ശാസ്തമംഗലം വാര്‍ഡ് കൌണ്‍സിലറാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ അവരുടെ സ്ഥാനാര്‍ഥിത്വം ജനശ്രദ്ധ നേടിയിരുന്നു. അതിനാല്‍ തന്നെ പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത് പോലെ എന്തെങ്കിലും പ്രസ്താവന അവര്‍ നടത്തിയിരുന്നു എങ്കില്‍ അത് മാധ്യമ വാര്‍ത്ത ആകുമായിരുന്നു. ക്ഷേമ പെന്‍ഷനെ കുറിച്ച് അവര്‍ എന്തെങ്കിലും തരത്തില്‍ പ്രസ്താവന നടത്തിയതായി യാതൊരു റിപ്പോര്‍ട്ടുകളും ഇതുവരെയില്ല. ഞങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ച് നോക്കി. പോസ്റ്ററിലെ അവകാശവാദത്തെ സാധൂകരിക്കുന്ന യാതൊരു കുറിപ്പും അതില്‍ കാണാന്‍ കഴിഞ്ഞില്ല.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുമായി സംസാരിച്ചു. “ഈ പ്രചരണം എന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഞാന്‍ ക്ഷേമ പെന്‍ഷനെ കുറിച്ച് ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. തെരെഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ എനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.”
നിഗമനം
കേരളത്തിൽ ക്ഷേമ പെൻഷൻ അനാവശ്യമാണ് എന്ന് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ പ്രസ്താവന നടത്തി എന്ന പ്രചരണം വ്യാജമാണ്. ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യാജ പ്രചരണത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആര്‍ ശ്രീലേഖ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




