
വിവരണം
മരിച്ച അമ്മയുടെ മൃതദേഹത്തില്‍ നിന്നും മുദ്രപത്രത്തില്‍ വിരലടയാളം പതിക്കുന്ന മകന്‍ എന്ന പേരില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാരപകമായി പ്രചരിക്കുന്നുണ്ട്. മക്കൾക്ക് വേണ്ടി മറ്റുള്ളവരെ കൊന്നിട്ടും ചതിച്ചിട്ടും ഉണ്ടാക്കുന്ന എല്ലാവർക്കും ഉള്ള msg നിങ്ങൾ എത്ര ഉണ്ടാക്കിയാലും മരിച്ചാൽ ഇതാണ് അവസ്ഥ.. കൈകൂലി വാങ്ങി ഉണ്ടാക്കുന്നവർ പ്രത്യേകം കണ്ടോളു
മക്കൾക്ക് വേണ്ടി സകല തെമ്മാടിത്തരം ചെയ്ത് കൂട്ടിയാലും ഒരു തുള്ളി കണ്ണുനീർ പൊഴിക്കില്ല മക്കൾ.. സ്വത്ത് ഉണ്ടാക്കി കൊടുക്കുകയല്ല വേണ്ടത് നല്ല മനുഷ്യൻ ആക്കി വളർത്തുകയാണ് വേണ്ടത് അല്ലെങ്കിൽ ഇങ്ങനെ ഉണ്ടാവും
എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്.
അച്ചു അച്ചൂസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മരണപ്പെട്ട അമ്മയുടെ വിരലടയാളം പകര്‍ത്തി സ്വത്ത് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മകന്‍റെ വീഡിയോ തന്നെയാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ ഇന്‍വിഡ് വീ വേരിഫൈ ഉപയോഗിച്ച് കീ ഫ്രെയിമുകളായി ഗൂഗിള്‍ ലെന്‍സില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. എന്‍ഡിടിവി റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും ലഭ്യമായ വിവരം ഇപ്രകാരമാണ്-
2021ലാണ് ഈ സംഭവം നടന്നതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. 2021 മെയ് 8നാണ് ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയും വയോധികയുമായ കമലാദേവി മരിക്കുന്നത്. കമലാദേവിയുടെ ചെറുമകന്‍ ജിതേന്ദ്ര ശര്‍മ്മ (ജിതേന്ദ്ര ശര്‍മ്മയുടെ അമ്മയുടെ അമ്മായിയാണ് കമലാദേവി) എന്ന വ്യക്തി പോലീസിന് വിഷയത്തില്‍ പരാതി നല്‍കിയത്. 2021 മെയ് എട്ടിന് കമലാദേവിയുടെ മൃതദേഹം ആഗ്രയിലെ ആശുപത്രിയിലേക്ക് എന്ന വ്യാജേന അവരുടെ ബന്ധുകൂടിയായ ഒരാള്‍ കാറില്‍ കൊണ്ടുപോകുകയായിരുന്നു. പോകുന്ന വഴി കാര്‍ നിര്‍ത്തിയ ശേഷം ഇയാള്‍ മൃതദേഹത്തിന്‍റെ വിരലില്‍ മഷി അമര്‍ത്തി വ്യാജ വില്‍പത്രത്തില്‍ വിരലടയാളം രേഖപ്പെടുത്തി എന്നാണ് ജിതേന്ദ്ര ശര്‍മ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞ വിവരങ്ങള്‍. കമലാദേവിയുടെ ഭര്‍ത്താവ് ഏറെ നാളുകള്‍ക്ക് മുന്‍പ് മരണപ്പെട്ടതാണ്. അവര്‍ക്ക് മക്കളില്ലാത്തതിനാല്‍ സ്വത്തിന് വേണ്ടി നടത്തിയ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണിതെന്നാണ് റിപ്പോര്‍ട്ട്. അതെ സമയം കമലാദേവിയുടെ പേരിലുള്ള വീടും കടമുറിയും തട്ടിയെടുക്കാനായിരുന്നു ബന്ധുവിന്‍റെ ശ്രമം. എന്നാല്‍ കമലാദേവി വിരലടയാളം ഉപയോഗിക്കുന്നതിന് പകരം ഒപ്പ് തന്നെയായിരുന്നു ഉപയോഗിച്ച് വന്നിരുന്നത്. അതുകൊണ്ട് തന്നെ വില്‍പത്രം അസാധുവാക്കാനുള്ള നടപടിയും ഇയാള്‍ക്കെതിരെ ക്രിമനല്‍ കുറ്റം ചുമത്താനുള്ള നടപടിയിലേക്ക് പോലീസ് നീങ്ങിയെന്നാണ് വാര്‍ത്തയുടെ വിശദാംശം.
ദ് ഹിന്ദുസ്ഥാന്‍ ഗസറ്റ് യൂട്യൂബ് ചാനലില്‍ പ്രചരിക്കുന്ന വീഡിയോ വാര്‍ത്തയായി നല്‍കിയിട്ടുണ്ട്-
നിഗമനം
മരിച്ച അമ്മയുടെ മൃതദേഹത്തില്‍ നിന്നും വ്യാജ വില്‍പത്രത്തില്‍ വിരലടയാളം പതിപ്പിക്കുന്നതല്ലാ വീഡിയോ എന്നത് അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോയില്‍ കാണുന്ന കമലാദേവി എന്ന വയോധിക്ക് മക്കളില്ലാ. ഇവരുടെ ഒരു ബന്ധവാണ് ഈ നീചകൃത്യം ചെയ്തതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:അമ്മയുടെ മൃതദേഹത്തില്‍ നിന്നും വിരലടയാളം പതിപ്പിക്കുന്ന മകന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading


