
ഗുജറാത്തിലെ പല ജില്ലകളിലും പ്രളയം നിയന്ത്രണാതീതമായി തുടരുകയാണ്. ഇതുവരെ 83 ജീവനുകൾ കനത്ത മഴയും ഇടിമിന്നലും മൂലം നഷ്ടപ്പെട്ടു എന്നാണ് വാർത്തകൾ വരുന്നത്. ഗുജറാത്തിലെ പ്രളയത്തിന്റെ ചിത്രങ്ങൾ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.
പ്രചരണം
ഗുജറാത്ത് സംസ്ഥാനം സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തിന്റെ പേരിൽ അഞ്ചു ചിത്രങ്ങളാണ് പോസ്റ്റില്‍ നൽകിയിട്ടുള്ളത് ഗുജറാത്തിലെതാണ് എന്ന് വാദിച്ച് ചിത്രങ്ങൾക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “മണി ആശാൻ ഡാമുകൾ തുറന്ന് വിട്ടു, ഗുജറാത്തിൽ വൻ പ്രളയം. അയ്യപ്പകോപമാണെന്ന് സങ്കികൾ “

ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഗുജറാത്തിനെ ഇപ്പോൾ ബാധിച്ചിരിക്കുന്ന പ്രളയവുമായി ഈ ചിത്രങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി
വസ്തുത ഇതാണ്
ഒന്നാമത്തെ ചിത്രം (ക്ലോക്ക് വൈസ്)
ഒന്നാമത്തെ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ 2022 ജൂണില്‍ ബംഗ്ലാദേശില്‍ ഉണ്ടായ പ്രളയത്തിന്റെതാണ് എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു. 2022 ജൂൺ 19ന് ഫിനാൻഷ്യൽ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം അബ്ദുൽ റോണി എന്ന ഫോട്ടോഗ്രാഫർ ബംഗ്ലാദേശിലെ വടക്ക് കിഴക്കൻ മേഖലയായ സില്‍ഹത്തിൽ നിന്നും റോയിട്ടേഴ്സ് മാധ്യമത്തിന് വേണ്ടി ജൂൺ 18ന് പകർത്തിയതാണ് ഈ ചിത്രം. അതായത് ചിത്രം ബംഗ്ലാദേശിലെതാണ്.

രണ്ടാമത്തെ ചിത്രം
“വെള്ളിയാഴ്ച ഗുവാഹത്തിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് അരയൊപ്പം വെള്ളമുള്ള തെരുവിലൂടെ റിക്ഷാ വലിക്കുന്നവർ യാത്രക്കാരെയും കൊണ്ട് നടന്നു-പിടിഐ” എന്ന അടിക്കുറിപ്പോടെ ഇതേ ചിത്രം 2014 ജൂൺ 27 ന് ഫസ്റ്റ് പോസ്റ്റ് എന്ന മാധ്യമം നൽകിയിട്ടുണ്ട്.

മൂന്നാമത്തെ ചിത്രം
ദി ക്വിന്റ് എന്ന മാധ്യമം 2022 ജൂണ്‍ 14 നു പ്രസിദ്ധീകരിച്ച ഗുവാഹത്തിയിലെ പ്രളത്തെ പറ്റിയിട്ടുള്ള ലേഖനത്തിൽ ഈ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ആസ്സാമിലും മേഘാലയയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെക്കുറിച്ചാണ് വാർത്ത. ചിത്രം ഗുജറാത്തിലെതല്ല.

നാലാമത്തെ ചിത്രം
വടക്കുകിഴക്കൻ ഇന്ത്യൻ നഗരമായ ഗുവാഹത്തിയിൽ കനത്ത മഴയെത്തുടർന്ന് വെള്ളം നിറഞ്ഞ റോഡിലൂടെ ആളുകൾ യാത്ര ചെയ്യാൻ റിക്ഷകൾ ഉപയോഗിക്കുന്നു ഉത്പൽ ബറുവ—റോയിട്ടേഴ്സ്” എന്ന അടിക്കുറിപ്പോടെ ടൈംസ് ഓണ്‍ലൈന്‍ പതിപ്പില്‍ 2014 സെപ്റ്റംബര്‍ 23 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഞ്ചാമത്തെ ചിത്രം
“കനത്ത മൺസൂൺ മഴയ്ക്കിടയില്‍ വെള്ളിയാഴ്ച മുതലുള്ള ഏറ്റവും പുതിയ പ്രളയം ബംഗ്ലാദേശിനെ തകർത്തു- മഹമ്മദ് ഹുസൈൻ ഒപ്പു/എപി ഫോട്ടോ” എന്ന അടിക്കുറിപ്പോടെ അല്‍ജസീറ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ ചിത്രം 2022 ജൂണ്‍ 22 നു നല്‍കിയിട്ടുണ്ട്. ചിത്രം ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിൽ നിന്നുള്ളതാണ്.

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങളെല്ലാം ആസാം ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളതാണ്. ഗുജറാത്തുമായോ ഗുജറാത്ത് സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയവുമായോ ഈ ചിത്രങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ആസം ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും 2014 മുതൽ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഗുജറാത്തിലേത് എന്ന പേരില്‍ പോസ്റ്റിൽ നൽകിയിട്ടുള്ളത്. ചിത്രങ്ങൾക്ക് ഗുജറാത്തുമായോ നിലവിൽ ഗുജറാത്ത് അഭിമുഖീകരിക്കുന്ന പ്രളയവുമായോ യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:പ്രളയ ദുരിതത്തിന്റെ ഈ ചിത്രങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…
Fact Check By: Vasuki SResult: False
