
രാജസ്ഥാനിൽ ബ്രാഹ്മണൻ പെൺകുട്ടികളെ കേന്ദ്രികരിച്ച് ലവ് ജിഹാദ് നടത്താൻ ശ്രമിച്ച ജുനൈദ് അൻസാരിയെ ജനങ്ങൾ മർദിക്കുന്ന കാഴ്ച എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ചുവന്ന വൃത്തത്തിൽ അടയാളപ്പെടുത്തിയ ഒരു യുവാവിനെ ചിലർ മർദിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ രാജസ്ഥാനിൽ നിന്നുള്ള ജുനൈദ് അൻസാരി എന്ന യുവാവ് ഫേസ്ബുക്കിൽ #ബ്രാഹ്മണ_ഏകത എന്നൊരു ഗ്രൂപ്പ് സൃഷ്ടിക്കുകയും അതിന്റെ അഡ്മിൻ ആയും തുടരുകയും ചെയ്തു. പ്രത്യേകിച്ച് ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ മാത്രം ഈ ഗ്രൂപ്പിൽ ചേർക്കുക എന്നതായിരുന്നു ഇയാളുടെ രീതി. ഇതിനെതിരെ ഹിന്ദു യുവാക്കൾ പൊലീസിനോട് സഹായം അപേക്ഷിച്ചിരുന്നെങ്കിലും രാജസ്ഥാൻ പോലീസ് സഹകരിച്ചില്ല. ഒടുവിൽ ഹിന്ദു യുവാക്കൾ തന്നെ ജുനൈദിനെ കൈകാര്യം ചെയ്തു.”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഞങ്ങൾക്ക് NDTVയുടെ ഒരു വാർത്ത കണ്ടെത്തി. വാർത്ത പ്രകാരം ഈ സംഭവം പഴയതാണ് കൂടാതെ രാജസ്ഥാനിൽ നടന്നതുമല്ല. പോസ്റ്റിൽ പ്രചരിപ്പിക്കുന്ന ലവ് ജിഹാദിൻ്റെ യാതൊരു ആംഗിൾ ഈ സംഭവത്തിനില്ല എന്നും വാർത്തയിൽ നിന്ന് വ്യക്തമാകുന്നു.
വാർത്ത വായിക്കാൻ – NDTV | Archived
NDTV റിപ്പോർട്ട് പ്രകാരം വീഡിയോയിൽ കാണുന്നത് ഒരു സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്. ഇവർ തമ്മിൽ സർവ്വകലാശാലയിൽ എന്തോ തര്‍ക്കമുണ്ടായി. ഇതിനെ തുടർന്ന് 4 ഡിസംബർ 2023ന് വിദ്യാർത്ഥിയുടെ ഒരു സംഘം ഗ്രെയ്റ്റർ നോയിഡയിലെ സൂപ്പർടെക് സാർ എന്ന സൊസൈറ്റിയിലെത്തി ഉജ്വൽ ഭാട്ടി എന്നൊരു വിദ്യാർത്ഥിയുടെ വീട്ടിൽ കൂടിയ വിദ്യാർത്ഥികളുടെ മറ്റൊരു സംഘത്തിനെ ആക്രമിച്ചു. ഈ സംഭവത്തിൻ്റെ വീഡിയോയുടെ സ്‌ക്രീൻഷോട്ട് ആണ് നമ്മൾ പോസ്റ്റിൽ കാണുന്നത്.
ഈ കാര്യം ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധികരിച്ച വാർത്തയിൽ നിന്നും സ്ഥിരീകരിക്കാം. വാർത്ത പ്രകാരം ശനിയാഴ്ച ഇവർ പഠിക്കുന്ന ബെന്നെറ്റ് സർവകലാശാലയിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് തിങ്കളാഴ്ച സൂപ്പർടെക് സാർ സൊസൈറ്റിയിൽ ഇവർ ഏറ്റുമുട്ടിയത്. ഈ സംഭവത്തിൽ പോലീസ് 5 പേരെ അറസ്റ്റ് ചെയ്തിരുന്നു.
വാർത്ത വായിക്കാൻ – HT | Archived
News24 പ്രസിദ്ധികരിച്ച റിപ്പോർട്ടിലും ഈ കാര്യം തന്നെയാണ് പറയുന്നത്. ഞങ്ങൾ രാജസ്ഥാനിൽ ജുനൈദ് അൻസാരി എന്ന വ്യക്തിയെ ജനങ്ങൾ ലവ് ജിഹാദ് നടത്തി എന്ന് ആരോപിച്ച് പോലീസിൽ ഏൽപിച്ച വാർത്ത അന്വേഷിച്ചപ്പോൾ ഞങ്ങൾ ഇത്തരത്തിൽ ഒരു വാർത്ത എവിടെയും കണ്ടെത്തിയില്ല.
നിഗമനം
രാജസ്ഥാനിൽ ബ്രാഹ്മണൻ പെൺകുട്ടികളെ കേന്ദ്രികരിച്ച് ലവ് ജിഹാദ് നടത്താൻ ശ്രമിച്ച ജുനൈദ് അൻസാരിയെ ജനങ്ങൾ മർദിക്കുന്ന കാഴ്ച എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഉത്തർ പ്രദേശിൽ 2023ൽ നടന്ന വ്യത്യസ്ത സംഭവത്തിൻ്റെ ചിത്രമാണ്. ഈ സംഭവം ലവ് ജിഹാദിൻ്റെതല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:UPയിൽ നടന്ന വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം രാജസ്ഥാനിൽ ലവ് ജിഹാദ് എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False
