വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരില്‍ പി സി ജോർജിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്ത നാടകീയ സംഭവങ്ങള്‍ക്ക് കേരളം ഏതാനും ദിവസങ്ങൾക്കു മുമ്പ് സാക്ഷിയാവുകയുണ്ടായി. പി സി ജോർജ് ഇതിനുശേഷം തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൃക്കാക്കരയില്‍ എത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്

പിസി ജോർജിന് സ്വന്തം നാട്ടിൽ കിട്ടിയ സ്വീകരണം എന്ന പേരിൽ ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. സ്റ്റേജിൽ പിസി ജോർജ് സംസാരിക്കുന്നതിനിടെ കോലാഹലവും വാക്കീട്ടവും കൈയ്യാങ്കളിയും ഉണ്ടാകുന്ന ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നത്.

വീഡിയോ ഒപ്പം അടിക്കുറിപ്പ് ഇങ്ങനെയാണ്: “സ്വന്തം നാട്ടിൽജോർജിന് കിട്ടിയ സ്വീകരണം..”

archived linkFB post

അതായത് ജാമ്യം ലഭിച്ചു തിരികെ സ്വന്തം നാട്ടിലെത്തിയപ്പോള്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നു എന്ന സന്ദേശമാണ് പോസ്റ്റില്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ പഴയ വീഡിയോ ആണ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന അടിക്കുറിപ്പോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ 2015 ല്‍ നടന്ന ഒരു സംഭവമാണിത് എന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചു. യുഡിഎഫ് മന്ത്രിസഭയില്‍ പിസി ജോര്‍ജ് എംഎല്‍എ ആയിരുന്ന സമയത്തായിരുന്നു സംഭവം. കെ എം മാണി അന്ന് ധനമന്ത്രി ആയിരുന്നു. പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ജോസ് കെ മാണിയെ കെഎംമാണി നിർദ്ദേശിച്ചതിന്‍റെ പേരിൽ പി സി ജോര്‍ജിനും കെ എം മാണിക്കുമിടയില്‍ ഏറെനാൾ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഈ വേളയില്‍ ഇരുവരും ഒരേ വേദിയിൽ എത്തിയപ്പോൾ സ്ഥിതി സംഘർഷഭരിതമാവുകയായിരുന്നു.

സംഭവത്തെ കുറിച്ച് മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച ഇതേ വീഡിയോ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു.

“കോട്ടയത്ത് കെ.എം മാണിയും പി.സി ജോര്‍ജ്ജും പങ്കെടുത്ത പൊതു പരിപാടിയില്‍ കയ്യാങ്കളി. ഈരാറ്റുപേട്ടയ്ക്ക് സമീപം തിടനാട് ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനത്തിന് ഇടയിലാണ് സംഭവം. പിസി ജോര്‍ജ്ജും - ആന്‍റോ ആൻറണിയും തമ്മില്‍ ഉന്തും തളളുമുണ്ടായി.”- ഇതാണ് വാര്‍ത്ത. 2015 മുതല്‍ സാമൂഹ്യ മാധ്യമങ്ങളിലും ഇതേ വീഡിയോ പ്രചരിക്കുന്നുണ്ട്.

ഈ സംഭവത്തിന്‍റെ വീഡിയോ ആണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്. പി സി ജോർജിന് വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം കിട്ടിയതിനുശേഷമുള്ള കാര്യങ്ങളുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2015 ല്‍ കെ എം മാണി മാണി ധനകാര്യമന്ത്രിയായിരുന്ന വേളയിൽ കോട്ടയത്ത് ഒരു പൊതുപരിപാടിയുടെ വേദിയില്‍ സംഭവിച്ച കോലാഹലത്തിന്‍റെ വീഡിയോ ആണിത്. പഴയ വീഡിയോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പിസി ജോര്‍ജ് -ആന്‍റോ ആൻറണി കോലാഹലത്തിന്‍റെ പഴയ വീഡിയോ ഉപയോഗിച്ച് തെറ്റായ പ്രചരണം

Fact Check By: Vasuki S

Result: Misleading