കോണ്‍ഗ്രസ് വിട്ട് ബിജിപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിനെ വേദിയില്‍ കയറി മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

പാട്ടിദാര്‍ സമുദായ നേതാവാവും കോണ്‍ഗ്രസ് നേതാവുമായ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് വിട്ട ശേഷം ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിന് സംഭവിച്ചതെന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഒരു വേദിയില്‍ ഹാര്‍ദിക് പട്ടേല്‍ പ്രസംഗിക്കുമ്പോള്‍ ഒരാള്‍ വേദിയിലേക്ക് കയറി വന്ന് ഹാര്‍ദിക്കിന്‍റെ കരണത്തടിക്കുന്നതാണ് ഈ വീഡിയോ. അതായത് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ എത്തിയ ഹാര്‍ദിക്കിന് മര്‍ദ്ദനമേറ്റു എന്ന പേരിലാണ് പ്രചരണം. പപ്പന്‍ പട്ടവും എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിിക്കുന്ന എട്ട് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയ്ക്ക് ഇതുവരെ 83ല്‍ അധികം റിയാക്ഷനുകളും 19ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Video 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നതിന്‍റെ പേരില്‍ ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനമേറ്റതിന്‍റെ വീഡിയോ തന്നെയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

‘Hardik Patel slapped’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും തന്നെ ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദേനമേറ്റതിനെ കുറിച്ചുള്ള ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ രണ്ട് വാര്‍ത്ത വീഡിയോകള്‍  കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഈ സംഭവം നടന്നത് 2019 ഏപ്രില്‍ 19നാണ് എന്നതാണ് വസ്‌തുത. കോണ്‍ഗ്രിസില്‍ ഹര്‍ദിക് ചേര്‍ന്നതിന് ശേഷമുള്ള ഗുജറാത്തിലെ ഒരു പൊതുസമ്മേളന വേദിയിലാണ് ഒരാള്‍ സ്റ്റേജില്‍ കയറി ഹാര്‍ദിക്കിനെ മുഖത്ത് അടിച്ചതെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. Congress leader Hardik Patel slapped at a rally in Gujarat എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവ്തിതന് പിന്നില്‍ ബിജെപിയാണെന്നും ഹാര്‍ദിക് പട്ടേല്‍ പിന്നീട് ആരോപിച്ചിരുന്നു.

യൂട്യൂബ് സെര്‍ച്ച് റിസള്‍ട്ട്-

ഹിന്ദുസ്ഥാന്‍ ടൈംസ് പങ്കുവെച്ചിരിക്കുന്ന വാര്‍ത്ത വീഡിയോ-

YouTube Video 

തരുണ്‍ ഗജ്ജാര്‍ എന്ന വ്യക്തിയാണ് ഹാര്‍ദിക് പട്ടേലിനെ മര്‍ദ്ദിച്ചതെന്നും ഇതെ ദിവസം തന്നെ ഹിന്ദുസ്ഥാന്‍ ടൈംസ് മറ്റൊരു വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015ല്‍ ഹാര്‍ദിക് പട്ടേലിന്‍റെ നേതൃത്വത്തില്‍ പാട്ടിദാര്‍ സമുദായം ഗുജറാത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ തന്‍റെ ഗര്‍ഭിണിയായ ഭാര്യയുമായി ആശുപത്രിയില്‍ പോകാനും മറ്റും ദുരിതം അനുഭവിച്ചെന്നും അന്നേ താന്‍ തീരുമാനിച്ചതാണ് പാട്ടിദാര്‍ സമുദായ നേതാവിനെ എന്നെങ്കിലും നേരിട്ട് കണ്ടാല്‍ പ്രതികരിക്കാനെന്നും തരുണ്‍ ഗജ്ജാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ചു.

ഹാര്‍ദിക് പട്ടേലിനെ മര്‍ദ്ദിച്ച തരുണ്‍ ഗജ്ജാറിന്‍റെ പ്രതികരണം-

YouTube Video 

നിഗമനം

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം 2019ല്‍ ഗുജറാത്തില്‍ നടന്ന ഒരു റാലിയുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് അദ്ദേഹത്തിന് മര്‍ദ്ദനമേറ്റതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ അംഗത്വമെടുത്തിട്ട് ഏതാനം ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. മൂന്ന് വര്‍ഷം മുന്‍പുള്ള വീഡിയോ തെറ്റായ തലക്കെട്ടോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കോണ്‍ഗ്രസ് വിട്ട് ബിജിപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിനെ വേദിയില്‍ കയറി മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False