ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലും, ജമ്മുകശ്മീര്‍, ദില്ലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ബാധകമാക്കാന്‍ രണ്ടാമത്തെ ബില്ലും ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന പ്രമേയത്തില്‍ ഭരണഘടന ഭേദഗതിയായി സഭയിലെത്തി. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ഭരണഘടനയുടെ 129-)o ഭേദഗതി എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താന്‍ നിര്‍ദേശിക്കുന്നതാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകള്‍. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നു എന്ന് മന്ത്രി അറിയിച്ചു.
ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള നിര്‍ദേശത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ഭേദഗതികള്‍ അടക്കമുള്ള ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്.
170 -)o നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ലോക്‌സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തിക്കൊണ്ട് ചെലവ് കുറയ്ക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.
എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി?
അടിസ്ഥാനപരമായി രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തിക്കൊണ്ട് അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവുകള്‍ ചുരുക്കുകയാണ് ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രാജ്യ പുരോഗതിക്ക് ഇത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രിമാര്‍ വിശദീകരിക്കുന്നു.
1952ൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യയിൽ മൊത്തം ഒരുമിച്ചാണ് നടന്നത്. അന്ന് ഇത്രയും സംസ്ഥാനങ്ങൾ ഇല്ലായിരുന്നു. 1967 വരെ ഇതായിരുന്നു പതിവ് തുടർന്നു. അതിന് ശേഷം ആ രീതി തകരുകയും തെരഞ്ഞെടുപ്പുകള്‍ ഏതാണ്ട് എല്ലാ വര്‍ഷവും നടത്തേണ്ടി വരികയോ ഒരു വര്‍ഷത്തില്‍ വ്യത്യസ്ത സമയങ്ങളിലായി നടത്തേണ്ടതായോ വന്നു. ഇത് സര്‍ക്കാരിന് കനത്ത സാമ്പത്തിക ബാധ്യത ഏല്‍പ്പിക്കുന്ന ഒന്നായി മാറി. സുരക്ഷാ സൈന്യങ്ങളെയും മറ്റ് ഉദ്യോഗസ്ഥരെയും അവരുടെ പ്രാഥമിക ചുമതലകളില്‍ നിന്ന് മാറ്റി ദീര്‍ഘകാലത്തേക്ക് തെരഞ്ഞെടുപ്പും അനുബന്ധ ജോലികളിലേക്കും നിയോഗിക്കേണ്ടതായും വന്നു. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിനാല്‍ പലയിടത്തും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്ന സാഹചര്യമുണ്ടാകുന്നു.
രാംനാഥ് കോവിന്ദ് കമ്മിറ്റി പറയുന്നത് 32 ദേശീയ പാര്‍ട്ടികളും മുന്‍ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും അടക്കമുള്ളവര്‍ ഈ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വോട്ടര്‍മാര്‍ക്ക് കുറേക്കൂടി എളുപ്പമാകുന്നുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ പോലും സ്വാധീനിക്കുമെന്നുമാണ് സമിതിയുടെ കണ്ടെത്തലുകള്‍. തെരഞ്ഞെടുപ്പുകള്‍ ഒറ്റ റൗണ്ടില്‍ നടക്കുന്നത് നയം മാറ്റങ്ങളെക്കുറിച്ച് കോര്‍പറേറ്റുകള്‍ക്കും ബിസിനസുകള്‍ക്കുമുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കുമെന്ന നിരീക്ഷണവും കമ്മിറ്റി നടത്തുന്നുണ്ട്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്‍റർ ഫോർ മീഡിയ സ്റ്റഡീസിന്‍റെ കണക്കനുസരിച്ച്, 2019 ലെ പൊതു തിരഞ്ഞെടുപ്പിന് ഇന്ത്യ 600 ബില്യൺ രൂപയിൽ കൂടുതൽ ചെലവഴിച്ചു, അക്കാലത്ത് ലോകത്തിലെ ഏറ്റവും ചെലവേറിയ തെരെഞ്ഞെടുപ്പ് ആയിരുന്നു അത്.
ആദ്യ ഘട്ടത്തില്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ അങ്ങനെ നടത്തേണ്ടി വരുമ്പോള്‍ നിലവില്‍ വ്യത്യസ്ത കാലയളവുകളില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നിയമ നിര്‍മാണ സഭകളുടെ കാലാവധി എങ്ങനെ ഒരുപോലെ അവസാനിപ്പിക്കുമെന്ന കാര്യത്തിന് വ്യക്തത വന്നിട്ടില്ല. ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷം ശക്തമായി ആരോപിക്കുന്നു.
നിലവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പു നടക്കുന്ന വളരെ കുറച്ച് സംസ്ഥാനങ്ങളേയുള്ളു. ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തവണ ഒരേസമയം തെരഞ്ഞെടുപ്പ് നടന്നത്. ഇരു തെരഞ്ഞെടുപ്പുകളും ഒരേ വര്‍ഷം നടക്കുന്നതും ഏതാനും സംസ്ഥാനങ്ങളില്‍ മാത്രം. ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജമ്മു കാശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്നു.
കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഇനി 2028ല്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മതിയാകും. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മറ്റ് തെരഞ്ഞെടുപ്പുകളും നടത്താനാണ് പദ്ധതിയെങ്കില്‍ നിയമ സഭകളുടെ കാലാവധി സംബന്ധിച്ച് എന്തു തീരുമാനമാകും സ്വീകരിക്കുകയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. 32 പാര്‍ട്ടികള്‍ അനുകൂലിച്ചുവെന്നാണ് കോവിന്ദ് സമിതി പറയുന്നതെങ്കിലും കോണ്‍ഗ്രസ് അടക്കം 15 പാര്‍ട്ടികള്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നു, പദ്ധതി പ്രായോഗികമല്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആദ്യ പ്രതികരണം.
നിയമ-നീതി വകുപ്പിന്‍റെ 2015 ലെ പാർലമെന്‍ററി കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച്, പൊതു, സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കായി ഇന്ത്യ ഇതിനകം 45 ബില്യൺ രൂപ ചെലവഴിച്ചിട്ടുണ്ട്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തിയാൽ, വോട്ടർ തിരഞ്ഞെടുത്ത പാർട്ടിയുടെ ചിഹ്നമുള്ള ഒരു സ്ലിപ്പ് പേപ്പർ വിതരണം ചെയ്യുന്ന പുതിയ വോട്ടിംഗ്, വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) മെഷീനുകൾ വാങ്ങാൻ മൊത്തം 92.84 ബില്യൺ രൂപ വേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഓരോ 15 വർഷത്തിലും ഈ മെഷീനുകൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി ഉയർന്ന ചെലവിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
തെരെഞ്ഞെടുപ്പ് കാലത്തെ മാതൃകാ പെരുമാറ്റച്ചട്ടം മൂലം ക്ഷേമപദ്ധതികൾ വൈകിപ്പിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യക്ക് “800 ദിവസത്തെ ഭരണം” നഷ്ടപ്പെടുത്തിയെന്ന് ബിജെപി വാദിക്കുന്നു. “ഇടയ്‌ക്കിടെയുള്ള തിരഞ്ഞെടുപ്പുകൾ രാജ്യത്തിൻ്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. “മൂന്ന് മുതൽ ആറ് മാസത്തിലൊരിക്കൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, എല്ലാ പദ്ധതികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു.”
കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് പദ്ധതിയെ “ജനാധിപത്യവിരുദ്ധം” എന്ന് വിളിക്കുകയും രാജ്യത്തെ പാർലമെന്‍ററി ഭരണസംവിധാനത്തെ അവ തുരങ്കം വയ്ക്കുന്നുവെന്നും വാദിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സജ്ജീകരണം പ്രാദേശിക പാർട്ടികളെ അപേക്ഷിച്ച് ദേശീയ പാർട്ടികൾക്ക് അന്യായമായ നേട്ടമുണ്ടാക്കുമെന്ന് അവർ പറയുന്നു.
തിരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുള്ള മികച്ച പരിഹാരമായി ഫണ്ടിംഗ് പ്രക്രിയയിൽ സുതാര്യത വർദ്ധിപ്പിക്കാനും പാർട്ടികൾ ശുപാർശ ചെയ്തു. ചെലവ് കുറയ്ക്കൽ എന്ന ലക്ഷ്യം തിരിച്ചടിയാകുമെന്ന് വിമർശകർ വാദിക്കുന്നു.
പ്രധാന ഗുണങ്ങള്‍
ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നയരൂപീകരണം മെച്ചപ്പെടുത്താനും സാധിക്കും എന്നതാണ് പ്രധാനപ്പെട്ട ഗുണം. ഓരോ സംസ്ഥാനത്തിനും ഉയർന്ന സാമ്പത്തിക വളർച്ചയ്ക്ക് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കാരണം ആകും. മാത്രമല്ല, പോളിങ് ശതമാനം കൂടും . തെരഞ്ഞെടുപ്പുകളുടെ എണ്ണം കൂടും തോറും ആളുകൾ വോട്ട് ചെയ്യാൻ എത്തുന്നത് കുറയുന്നതാണ് പതിവ് എന്നാണ് വാദം. ലക്ഷക്കണക്കിന് ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിൽ തൊഴിലാളികൾ ആണ്. ഇവർക്ക് ഒരു തെരഞ്ഞെടുപ്പ് ആവുന്നത് വലിയ ഗുണം ചെയ്യും. മാത്രമല്ല, സർക്കാറിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് കുറയും.
വെല്ലുവിളികള്‍
രാഷ്ട്രീയ അടിയൊഴുക്കുകള്‍ മൂലം പിന്തുണ നഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ പലപ്പോഴും മന്ത്രിസഭകള്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് വീഴാറുണ്ട്. എല്ലാ രാഷ്ട്രീയക്കാരെയും ബോധ്യപ്പെടുത്താനും ഒരുമിച്ച് കൊണ്ടുവരാനും പ്രയാസമാണ്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎം) വോട്ടർ പരിശോധിച്ചുറപ്പിച്ച പേപ്പർ ഓഡിറ്റും (VVPATs) ECI രണ്ട് സെറ്റുകൾ നൽകേണ്ടതിനാൽ ഇരട്ടി എണ്ണം വേണ്ടിവരും. (ഒന്ന് നിയമസഭയിലേക്കും രണ്ടാമത്തേത് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കും). പോളിങ് ജീവനക്കാരുടെ അധിക ആവശ്യവും ഉണ്ടാകും. മികച്ച സുരക്ഷാ ക്രമീകരണങ്ങൾക്കും അതിനാല്‍ തടസ്സം നേരിട്ടേക്കാം.


