നിലമ്പൂരില്ലെ രാധ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ വിധിച്ചോ? വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം | Politics

വിവരണം

2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫിസില്‍ രാധ എന്ന സ്ത്രീയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യടന്‍ മുഹമ്മദിന്‍റെ സ്റ്റാഫ് അംഗമായ ബി.കെ.ബിജു, ഷംസുദ്ദീന്‍ എന്നിവരെ കൊലപാതക കുറ്റം ചുമത്തി പോലീസ് പിടികൂടുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മനോരമയിലും മാതൃഭൂമിയിലും വാര്‍ത്ത ഉണ്ടായെന്ന് വരില്ലാ.. മനംഭംഗം ചെയ്ത് കൊന്നതാണ്.. കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് ഓഫിസില്‍ വെച്ചാണ്.. കൊന്നത് കോണ്‍ഗ്രസുകാരാണ്.. എന്ന പേരിലാണ് പ്രചരണം.

സുധാകരന്‍ മംഗലശേരി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രതികള്‍ക്ക് ഇപ്പോള്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ടോ? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന പോസ്റ്റിലെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും 2015ല്‍ ഡൂള്‍ന്യൂസ് ഇതെ കുറിച്ച് നല്‍കിയ വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. മഞ്ചേരി അ‍ഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചു എന്നതാണ് വാര്‍ത്ത. വാര്‍ത്തയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. 

എന്നാല്‍ 2021 മാര്‍ച്ച് 31ന് പ്രതികളെ സംശയത്തിന്‍റെ ആനുകൂല്യത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു എന്നതാണ് മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത. പ്രതികള്‍ മഞ്ചേരി സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് ഹൈക്കോടതി അംഗീകരിച്ചത്. വാര്‍ത്തയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. 

എന്നാല്‍ 2024ല്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചു. മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

സുപ്രീം കോടതിയില്‍ കേസിന്‍റെ നിലവിലെ സ്റ്റാറ്റസ് അറിയാന്‍ കേസ് ഡയറി നമ്പര്‍ ഉപയോഗിച്ച് സുപ്രീം കോടതി ഔദ്യോഗിക വെബ്‌സൈറ്റില്‍ ഞങ്ങള്‍ പരിശോധിച്ചു. എന്നാല്‍ കേസ് സ്റ്റാറ്റസ് ഇപ്പോഴും പെന്‍ഡിങ്ങ് എന്നാണ് കാണാന്‍ കഴിഞ്ഞത്. അതായത് കേസില്‍ ഇതുവരെ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുയോ വിധി പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ലായെന്ന് വ്യക്തം.

സുപ്രീം കോടതിയില്‍ കേസിന്‍റെ നിലവിലെ സ്റ്റാറ്റസ് കാണാം –

നിഗമനം

2015ലാണ് രാധ കൊലപാതക കേസിലെ രണ്ട് പ്രതികള്‍ക്ക് മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 2021ല്‍ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയും എല്ലാ ഇരുവരെയും വെറുതെ വിടുകയും ചെയ്തു. 2022ല്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 2024ല്‍ പ്രതികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഇതുവരെയാണ് കേസിന്‍റെ നിലവിലെ സ്ഥിതി. ഇതില്‍ വിധി വരുകയോ മറ്റ് നടപടികളോ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിട്ടില്ലാ. അതുകൊണ്ട് തന്നെ നിലമ്പൂര്‍ രാധ കേസിലെ പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചു എന്ന നിലവിലെ പ്രചരണത്തിന് അടിസ്ഥാനമില്ലായെന്നും ഇത് തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്നും അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:നിലമ്പൂരില്ലെ രാധ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ വിധിച്ചോ? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Misleading