വിവരണം

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് പുറമെ നിരവധി സംഘടനകളും കൂട്ടായ്മകളുമാണ് വയനാടിനെ വീണ്ടെടുക്കാനുള്ള പദ്ധതികളുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതില്‍ ഡിവൈഎഫ്ഐ ഭവന പദ്ധതിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരത്തിനായി ആക്രി ചലഞ്ചും മറ്റു പദ്ധതികളുമായി വി റീബില്‍ഡ് വയനാട് എന്ന ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. ഈ ക്യാംപെയ്ന്‍ വഴി ഡിവൈഎഫ്ഐ ചുരുങ്ങിയ ദിവസം കൊണ്ട് 10,95,86,537 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം.

"പഴയ കുപ്പി, പാട്ട, പ്ലാസ്റ്റിക്ക് അലുമിനിയം പാത്രങ്ങളുണ്ടോ..യ്... "_

ഒരു പണിയും ഇല്ലാതെ വെറുതെ കൊടിയും പിടിച്ച് നടക്കണ ആ "DYFI" പിള്ളേരില്ലേ? അവരുണ്ടല്ലോ കേരളമാകെ നടന്ന് നടന്ന് ഒരു കൂസലുമില്ലാതെ എല്ലാ വീടുകളിലുമിങ്ങനെ കയറിയിറങ്ങി "പഴയ കുപ്പി, പാട്ട, പ്ലാസ്റ്റിക്ക് അലുമിനിയം പാത്രങ്ങളുണ്ടോയ്..." എന്ന് ചോദിച്ച് ഒരുപാട് ആക്രികൾ സ്വരൂപിച്ചു കെട്ടോ, എന്നിട്ട് അതെല്ലാം കൂടി വിറ്റപ്പോ അവർക്ക് 109586537/ രൂപ കിട്ടിട്ടൊ,......

പിന്നെ ഒന്നും നോക്കീല അപ്പൊത്തന്നേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ മുഴുവൻ തുകയും കൈമാറിയത്രേ...

തുക ഒന്നൂടെ പറയാം "പത്ത് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എൺപത് ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തെഴ് രൂപ/....

ന്താല്ലേ...

#DYFI എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ് കേരള ലൈക്ക് ചെയ്ത സുഹൃത്തുക്കള്‍ എന്ന ഗ്രൂപ്പില്‍ സിദ്ദിഖ് കെഎസ്‌ഡി മുഗു എന്നവ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 1,200ല്‍ അധികം റിയാക്ഷനുകളും 372ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഡിവൈഎഫ്ഐ 10.95 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയലേക്ക് കൈമാറിയോ? വസ്തുത അറിയാം..

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഡിവൈഎഫ്ഐ കൈമാറിയ തുക ഗൂഗിളില്‍ ഡിവൈഎഫ്ഐ എന്ന കീ വേര്‍ഡ് ചേര്‍ത്ത് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ 2020 ഓഗസറ്റ് ആറിനാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2018ലെ പ്രളയവും പിന്നീട് വന്ന കോവിഡ് മഹാമാരിയും തകര്‍ത്ത കേരളത്തിനായി ഡിവൈഎഫ്ഐ റീസൈക്കിള്‍ കേരള എന്ന പദ്ധതി രൂപീകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,95,86,537 കോടി രൂപ കൈമാറിയെന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. ആക്രി പെറുക്കിയും ഭക്ഷണം വിറ്റും കരിങ്കല്ല് ചുമക്കുന്നുമൊക്കെയാണ് ഡിവൈഎഫ്ഐ ധനസമാഹരണം നടത്തയിത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം..

മാത്രമല്ലാ ‍ഡിവൈഎഫ്ഐയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും റീസൈക്കിള്‍ കേരളയുടെ ഭാഗമായി 10.95 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെ കുറിച്ച് 2020 ഓഗസ്റ്റ് ആറിന് പങ്കുവെച്ച പോസ്റ്റും കണ്ടെത്താന്‍ കഴിഞ്ഞു. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം -

Facebook Post Archived Screenshot

ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസുമായി ബന്ധപ്പെട്ട് വയനാടിന്‍റെ പുനരധിവാസ പദ്ധതിയെ കുറിച്ച് അന്വേഷിച്ചു. ഡിവൈഎഫ്ഐ വി റീബില്‍ഡ് വയനാട് എന്ന പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ച് അത് പുരോഗമിക്കുകയാണ്. ആക്രി ചലഞ്ചും ഭക്ഷണ വില്‍പ്പനയും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്‍റെ ഭാഗമായി നടക്കുന്നുണ്ട്. വായനാട്ടില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്ഐ റീബില്‍ഡ് വയനാട് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും ഓഗസ്റ്റ് 15 ധനസമാഹരണം പൂര്‍ത്തിയായ ശേഷമെ അന്തിമമായി ലഭിച്ച തുക പറയാന്‍ കഴിയുകയുള്ളു എന്നും ഭാരവാഹികള്‍ അറിയിച്ചു.

നിഗമനം

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുന്തത്തിന് ശേഷം ഡിവൈഎഫ്ഐ റീ സൈക്കിള്‍ കേരള എന്ന പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10.95 കോടി രൂപ കൈമാറിയെന്ന പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണ്. ഈ തുക 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രളയത്തിനും കോവിഡിനും ശേഷം ഡിവൈഎഫ്ഐ നല്‍കിയതാണ്. വയനാടിനായി വീ റിബിള്‍ഡ് കേരള എന്ന പദ്ധതിയില്‍ ഡിവൈഎഫ്ഐ ധനസമാഹരണം നടത്തി വരുകയാണെന്നും ഇതിന്‍റെ അന്തിമമായ കണക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഎഫ്ഐ 10.95 കോടി രൂപ നല്‍കിയോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Misleading