
ബംഗ്ലാദേശിൽ പരീക്ഷയിൽ മുസ്ലീം പെൺകുട്ടി തോറ്റതിനും ഹിന്ദു ആൺകുട്ടി ഒന്നാമതെത്തിയതിനും പിന്നാലെ ജനങ്ങൾ പ്രധാന അധ്യാപകനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ സ്ത്രീകളുടെ ഒരു സമൂഹം ഒരു വ്യക്തിയെ ആക്രമിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ ഇത് ഏതെങ്കിലും പീഡനത്തിൻ്റെ പേരിലുള്ള തള്ളല്ല. പരീക്ഷയിൽ മുസ്ലീം പെൺകുട്ടി തോറ്റതിനും ഹിന്ദു ആൺകുട്ടി ഒന്നാമതെത്തിയതിനും ആണ് പ്രധാന അധ്യാപകനെ എടുത്തു അലക്കുന്നത് കഷ്ടം… ഇവൻമ്മാർക്ക് ഭരണം കൂടി കിട്ടിയാലുള്ള അവസ്ഥ 🤗”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ട് ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈപ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ദൈനിക് ശിക്ഷ എന്ന മാധ്യമ വെബ്സൈറ്റ് ഈ സംഭവത്തിനെ കുറിച്ച് ഒരു വാർത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്.
വാർത്ത വായിക്കാൻ – Dainik Shiksha | Archived
വാർത്ത പ്രകാരം ബംഗ്ലാദേശിലെ കോക്സ് ഉപസില്ലയിൽ ക്യാമ്പറിയ സ്കൂളിൻ്റെ മുഖ്യാധ്യാപകൻ ഒരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തിനെതീരെ രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതിഷേധം നടത്തി. ഈ പ്രതിഷേധത്തിനിടെ ചില രക്ഷിതാക്കൾ മുഖ്യ അധ്യാപകൻ സഹിറുൽ ഇസ്ലാമിനെ മർദിച്ചു. ഈ സംഭവത്തിൻ്റെ വീഡിയോയാണ് നാം കാണുന്നത്. വിദ്യാർഥികൾ കോച്ചിങ് എടുത്തില്ലെങ്കിൽ പരീക്ഷയിൽ തോല്‍പ്പിക്കും എന്ന ഭീഷണിയും മുഖ്യ അധ്യാപകൻ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു എന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
ഈ കാര്യം സോംപ്രോതിക് ഖബോർ എന്ന ബംഗ്ലാദേശി മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു. മുഖ്യ അധ്യാപകൻ സഹിറുൽ ഇസ്ലാം ഒരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിനാണ് രക്ഷിതാക്കൾ പ്രതിഷേധിച്ചത്. പത്താംക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ പോക്കറ്റിൽ കൈയിട്ട് അവളെ പീഡിപ്പിച്ചു എന്നാണ് മുഖ്യാധ്യാപകനെതിരെയുള്ള ആരോപണം.
മുകളിൽ ചക്കറിയയിലെ ക്യാമ്പറിയ കോളേജ് വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ കാണാം. മുഖ്യാധ്യാപകൻ സഹിറുൽ ഇസ്ലാമിനെ പിരിച്ച് വിടണം എന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിനെതിരെയാണ് ഇവർ പ്രതിഷേധിക്കുന്നത്.
നിഗമനം
ബംഗ്ലാദേശിൽ പരീക്ഷയിൽ മുസ്ലീം പെൺകുട്ടി തോറ്റതിനും ഹിന്ദു ആൺകുട്ടി ഒന്നാമതെത്തിയതിനും പിന്നാലെ ജനങ്ങൾ പ്രധാന അധ്യാപകനെ ആക്രമിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഒരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മുഖ്യാധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതിഷേധിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശിൽ ഒരു സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: Misleading
