ഞാനാണ് ഇന്ത്യയെ വിഭജിക്കാനുള്ള തീരുമാനം എടുത്തത് എന്ന് പണ്ഡിറ്റ് നെഹ്‌റു സമ്മതിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാർഥ്യം ഇതാണ്

Misleading Political

ഇന്ത്യയെ വിഭജിക്കുവാനുള്ള തീരുമാനം തന്‍റെതായിരുന്നു എന്ന് തൻ്റെ അവസാനത്തെ അഭിമുഖത്തിൽ സമ്മതിക്കുന്ന പണ്ഡിറ്റ് നെഹ്‌റുവിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പണ്ഡിറ്റ് നെഹ്‌റു വിദേശി മാധ്യമങ്ങൾക്ക് നൽകുന്ന ഒരു അഭിമുഖം കാണാം. അഭിമുഖം എടുക്കുന്ന മാധ്യമപ്രവർത്തൻ പണ്ഡിറ്റ് നെഹ്രുവിനോട് ചോദിക്കുന്നു, “ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തിൽ നിങ്ങളും, ഗാന്ധിജിയും, ജിന്നയും പങ്ക് എടുത്തവരാണ്…”. ചോദ്യം മുഴുവൻ ആകുന്നതിന് മുൻപ് പണ്ഡിറ്റ് നെഹ്‌റു റിപ്പോർട്ടരെ തിരുത്തുന്നു. “ജിന്ന ഒരിക്കലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടില്ല. സ്വാതന്ത്രത്തിൻ്റെ ആവശ്യം എതിർക്കാണ് അദ്ദേഹം യാഥാർത്ഥയത്തിൽ ചെയ്തത്.1911ലാണ് മുസ്ലിം ലീഗ് നിർമിച്ചത്. യഥാർത്ഥത്തിൽ മുസ്ലിം ലീഗ് ബ്രിട്ടീഷ് ഭരണകൂടം തന്നെ നിർമിച്ചതാണ്. അവരുടെ ഉദ്ദേശ്യം ഇന്ത്യയിൽ ഭിന്നത ഉണ്ടാക്കലായിരുന്നു. ഒരു വിധം അവർ വിജയിക്കുകയും ചെയ്തു കാരണം ഒടുവിൽ ഇന്ത്യയുടെ വിഭജനം ഉണ്ടായി.”

റിപ്പോർട്ടർ ചോദിക്കുന്നു, “നിങ്ങളും ഗാന്ധിജിയും ഇന്ത്യയുടെ വിഭജനം അംഗീകരിച്ചിരുന്നു?” നെഹ്‌റു മറുപടിയിൽ പറയുന്നു, “അവസാനം വരെ ഗാന്ധിജി വിഭജനത്തിനെ എതിർത്തിരുന്നു. ഞാനും വിഭജനത്തിനെതിരെയായിരുന്നു. പക്ഷെ ഒടുവിൽ ഞാൻ മറ്റുള്ള പലരുടെ പോലെ തീരുമാനിച്ചു എന്നന്നേക്കും ഈ പ്രശ്നത്തിൻ്റെ സമാധാനത്തിന് വിഭജനം ആവശ്യമാണ്.”

ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇതാണ് സത്യം” *”ഞാൻ തന്നെയാണ് ഇന്ത്യയെ വിഭജിക്കുവാൻ തീരുമാനം എടുത്തത് ” – ജവഹർലാൽ നെഹ്റു* 1964 May മാസത്തിൽ തൻ്റെ അവസാനത്തെ അഭിമുഖ സംഭാഷണത്തിൽ, മുസ്ലിങ്ങളെയും ഹിന്ദുക്കളെയും മതത്തിൻ്റെ അടിസ്ഥാനത്തിൽ താൻ വിഭജിച്ച വിവരം നെഹ്റു തുറന്നു പറഞ്ഞു.” എന്നാൽ എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ  സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ വീഡിയോ  ഇതിനെ മുൻപും ഇതേ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയുണ്ടായി. അന്ന് ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷണം നടത്തി പ്രസിദ്ധികരിച്ച റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Also Read | ഇന്ത്യ വിഭജിക്കുന്ന തിരുമാനം തന്‍റെതായിരുന്നു എന്ന് നെഹ്‌റു സമ്മതിച്ചുവെന്ന് സമൂഹ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം…

വീഡിയോയില്‍ ഇന്ത്യയുടെ വിഭജനത്തിന്‍റെ തിരുമാനം തന്‍റെതായിരുന്നു എന്ന് അദ്ദേഹം പറയുന്നില്ല. നിവൃത്തിയില്ലാതായപ്പോള്‍ സമ്മതിച്ചു എന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ വ്യക്തമാകുന്നത്. ഈ അഭിമുഖം മെയ്‌ 1964ല്‍ പണ്ഡിറ്റ്‌ നെഹ്‌റു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ആര്‍നോൾഡ് മൈക്കെലിസിന് നല്‍കിയതാണ്. ഇത് അദ്ദേഹത്തിന്‍റെ അവസാനത്തെ അഭിമുഖമായിരുന്നു. മുഴുവന്‍ അഭിമുഖം പ്രസാര്‍ ഭാരതി തന്‍റെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെ അഭിമുഖം താഴെ കാണാം.

വിഭജനത്തിന് സമ്മതിച്ചതിന്‍റെ കാരണവും പണ്ഡിറ്റ്‌ നെഹ്‌റു വിശദികരിക്കുന്നു. അദ്ദേഹം പറയുന്നു, “മുസ്ലിം ലീഗ് നേതാക്കള്‍ വലിയ ഭൂവുടമസ്ഥരായിരുന്നു. ഞങ്ങള്‍ ഭൂപരിഷ്കരണങ്ങള്‍ കൊണ്ട് വരാന്‍ ഉത്സാഹത്തിലായിരുന്നു. പിന്നിട് ഞങ്ങള്‍ ഭൂപരിഷ്കരണങ്ങള്‍ കൊണ്ട് വരുകയും ചെയ്തു. ഇതും ഒരു കാരണമായിരുന്നു ഞങ്ങള്‍ വിഭജനത്തിന് സമ്മതിച്ചത്. അവര്‍ ഞങ്ങളോടൊപ്പമായിരുന്നെങ്കില്‍ ഹിംസയെ കുടാതെ അവര്‍ ഇത് പോലെയുള്ള പല നടപടികളെ എതിര്‍ക്കുമായിരുന്നു. അതിനാല്‍ ഞങ്ങള്‍ തിരുമാനിച്ചത് വിഭജനത്തിന് ശേഷം ഇരിക്കുന്ന ഇന്ത്യയില്‍ ഞങ്ങള്‍ക്ക് പരിഷ്കരണങ്ങള്‍ കൊണ്ട് വരാം. അലെങ്കില്‍ മുസ്ലിം ലീഗിലെ നേതാക്കള്‍ ഈ പരിഷ്കരണങ്ങളെ തടഞ്ഞേനെ.”

ഇന്ത്യയുടെ വിഭജനത്തിന്‍റെ തിരുമാനം നെഹ്‌റുവിന്‍റെതായിരുന്നോ?

1933ലാണ് പാകിസ്ഥാന്‍ എന്ന രാജ്യത്തിന്‍റെ കല്പന ചൌധരി റഹ്മത്ത് അലി ഇറക്കിയ ഒരു പാമ്ഫ്ലെട്ടില്‍ (pamphlet) ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പക്ഷെ അന്ന് മുസ്ലിം ലീഗിന് അത്ര പിന്തുണ ലഭിച്ചില്ല. പക്ഷെ രണ്ടാം ലോക മഹായുദ്ധത്തിനിടെ 1940ല്‍ മുസ്ലിം ലീഗിന്‍റെ അധിവേഷണത്തില്‍ ജിന്ന രണ്ട് രാഷ്ട്ര സിദ്ധാന്തം (Two Nation Theory) ശക്തമായി മുന്നില്‍ വെച്ചത്. ഈ അധിവേഷണത്തിലാണ് ലാഹോര്‍ റെസല്യുഷന്‍ (Lahore Resolution) ലീഗ് പാസാക്കിയത്. ഈ പ്രമേയമാണ് പാക്കിസ്ഥാന്‍ റെസല്യുഷന്‍ എന്ന പേരിലും അറിയപെടുന്നത്. കാരണം പാകിസ്ഥാന്‍റെ അടിസ്ഥാനമാണ് ഈ റെസല്യുഷനെ കാട്ടുന്നത്. മാര്‍ച്ച്‌ 30, 1942ല്‍ ബ്രിട്ടീഷ്‌ എം.പി. സ്റ്റെഫര്‍ഡ് ക്രിപ്പ്സ് ഇന്ത്യയുടെ വിഭജനത്തിന്‍റെ പ്രസ്താവന അവതരിപ്പിച്ചു. ഇത് ജിന്നക്ക് വലിയൊരു വിജയമായിരുന്നു, കാരണം ആദ്യമായാണ് ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയെ വിഭജിക്കുന്നത്തിനെ കുറിച്ച് ചിന്തിച്ചത്.

ജൂലൈ 1946ല്‍ ജിന്ന കോണ്‍ഗ്രസിന് നേരെ ഭീഷണി മുഴക്കി. ലീഗിന്‍റെ ആവശ്യങ്ങള്‍ അനുകുലിച്ചില്ലെങ്കില്‍ ലീഗ് വലിയ തോതില്‍ കലാപങ്ങള്‍ തുടങ്ങും. 16 ഓഗസ്റ്റ്‌ 1946ന് ജിന്ന ഡയറക്റ്റ് ആക്ഷന്‍ ഡേ പ്രഖ്യാപ്പിച്ചു. ഇതിന് ശേഷം ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ തുടങ്ങി.

ജൂണ്‍ 3, 1947ല്‍ ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ലോര്‍ഡ്‌ മൗണ്ട്ബാറ്റൺ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ നിര്‍ദ്ദേശം അവതരിപ്പിച്ചത്. ഇതില്‍ ഇന്ത്യയെ വിഭജിച്ച് പാക്കിസ്ഥാന്‍ നിര്‍മിക്കാനുള്ള പ്രസ്താവനയുമുണ്ടായിരുന്നു. നെഹ്‌റുവും ഗാന്ധിജിയും ഈ പ്രസ്താവനയെ സ്വീകരിച്ചില്ല. പക്ഷെ സര്‍ദാര്‍ പട്ടേല്‍ സമ്മതിച്ചു കുടാതെ നെഹ്‌റുവിനെയും ബോധ്യപെടുത്താന്‍ ശ്രമിച്ചു. 

സര്‍ദാര്‍ പട്ടേല്‍, ആചാര്യ ക്രിപ്ലാനി, സി. രാജഗോപാലാചാരി (രാജാജി) എന്നി കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇന്ത്യയുടെ വിഭജനത്തിനെ അനുകുലിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ ഡോ. അബ്ദുല്‍ കലാം ആസാദ് തന്‍റെ പുസ്തകം ഇന്ത്യ വിന്‍സ് ഫ്രീഡമില്‍ പറയുന്നത് ഇന്ത്യയുടെ വിഭജനത്തിന് സമ്മതിച്ച ആദ്യത്തെ കോണ്‍ഗ്രസ്‌ നേതാവ് സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു. ആദ്യം വിഭജനത്തിനെതിരെയായ പട്ടേല്‍ പിന്നിട് വിഭജനമല്ലാതെ വേറെ മാര്‍ഗമില്ല എന്ന് വിശ്വസിച്ചിരുന്നു.

ഇതേ പുസ്തകത്തില്‍ മൌലാന ആസാദ് നെഹ്‌റുവിനെയും വിമര്‍ശിക്കുന്നു. അദ്ദേഹം എഴുത്തുന്നു, ഇന്ത്യയെ വിഭജിക്കാനുള്ള പദ്ധതിയെ ഏറ്റവും തീവ്രമായാണ് നെഹ്‌റു എതിര്‍ത്തത്. പക്ഷെ പിന്നിട്, ലോര്‍ഡ്‌ മൌണ്ട്ബാറ്റണ്‍, എഡ്വിന മൌണ്ട്ബാറ്റണ്‍, വി. കൃഷ്ണ മേനോന്‍ എന്നിവരുടെ പ്രഭാവത്തില്‍ അദ്ദേഹം വഴങ്ങി. 

കുടാതെ ഭരണഘടനയുടെ വാസ്തുശില്പിയായ ഡോ. ബി.ആര്‍. അംബേദ്‌കറും ഇന്ത്യയുടെ വിഭജനത്തിന് അനുകുലമായിരുന്നു. പാക്കിസ്ഥാന്‍ ഓര്‍ പാര്‍ട്ടിഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നത്, “മുസ്ലിംകള്‍ക്ക് പാകിസ്ഥാന്‍ വേണം എന്ന തീവ്ര ആഗ്രഹമുണ്ടെങ്കില്‍ അത് അവര്‍ക്ക് കൊടുത്തിരിക്കണം.”

അങ്ങനെ നെഹ്‌റു മാത്രമല്ല സ്വതന്ത്ര സമരത്തില്‍ പങ്കെടുത്ത പല വലിയ നേതാക്കള്‍ യാതൊരു നിവൃത്തിയില്ലത്തെ ഇന്ത്യയുടെ വിഭജനത്തിന് സമ്മതിച്ചിരുന്നു. ഇതില്‍ അപവാദങ്ങളുമുണ്ടായിരുന്നു. മഹാത്മാ ഗാന്ധി ഇന്ത്യയുടെ വിഭജനത്തിനെ അവസാനം വരെ എതിര്‍ത്തിരുന്നു. അതെ പോലെ ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍, മൌലാന ആസാദ്, കെ. എം മുന്‍ഷി, മാസ്റ്റര്‍ താര സിംഗ് പോലെയുള്ള പല നേതാക്കള്‍ വിഭജനത്തിനെതിരെയായിരുന്നു.

നെഹ്‌റു വളരെ വിമുഖതയോടാണ് ഇന്ത്യയുടെ വിഭജനത്തിൻ്റെ തീരുമാനം അംഗീകരിച്ചത്. ഈ വിമുഖത അദ്ദേഹം 3 ജൂൺ 1947ന് ഓൾ ഇന്ത്യ റേഡിയോയിൽ ഇന്ത്യയുടെ വിഭജനത്തിൻ്റെ തീരുമാനം അറിയിച്ചപ്പോഴും. “എൻ്റെ മനസ്സിൽ ഒട്ടും സന്തോഷമില്ലാതെയാണ് ഞാൻ ഈ തീരുമാനങ്ങൾ നിങ്ങളുടെ മുന്നിൽ വെക്കുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. 

Freedom at Midnight by Lapiere and Collins.    

നിഗമനം

പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെ അപൂര്‍ണമായ ക്ലിപ്പ് കാണിച്ച് അദ്ദേഹം ഒറ്റയ്ക്ക് ഇന്ത്യയെ വിഭജിക്കാന്‍ തിരുമാനം എടുത്തു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ത്യയെ വിഭജിക്കാനുള്ള പദ്ധതിയെ ആദ്യം എതിര്‍ത്തവരില്‍ പണ്ഡിറ്റ്‌ നെഹ്‌റുവുമുണ്ടായിരുന്നു. പിന്നിട് കോണ്‍ഗ്രസ്‌ നെതാക്കളും ലോര്‍ഡ്‌ മൌണ്ട്ബാറ്റണു൦ ബോധ്യപെടുത്തിയപ്പോള്‍ യാതൊരു നിവൃത്തിയില്ലാതെ പണ്ഡിറ്റ്‌ നെഹ്‌റു വിഭജനത്തിന് സമ്മതിക്കുകയായിരുന്നു

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഞാനാണ് ഇന്ത്യയെ വിഭജിക്കാനുള്ള തീരുമാനം എടുത്തത് എന്ന് പണ്ഡിറ്റ് നെഹ്‌റു സമ്മതിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാർഥ്യം ഇതാണ്

Written By: K. Mukundan 

Result: Misleading