
വിവരണം
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു.
ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നൽകാൻ സാധിക്കുന്ന ഈ മണ്ഡപം കേന്ദ്ര സർകാർ ഫണ്ടുപയോഗിച്ഛാണ് നിർമിച്ചിരിക്കുന്നത്
24 മണിക്കൂറും അന്നദാനം നടത്താൻ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം കൊടുക്കാൻ കഴിയുന്നതാണ് ഇത്.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഘോരി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മനു ശ്രീരാഗം എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 93ല്‍ അധികം റിയാക്ഷനുകളും 30ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ശബരിമലയില്‍ പുതുതായി നിര്‍മ്മിച്ച അന്നദാന മണ്ഡപം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ശബരിമല തീര്‍ത്ഥാടന കേന്ദ്രവുമായി ബന്ധപ്പെട്ട പൂര്‍ണ്ണ ഉത്തരവാദിത്തം നിറവേറുന്ന സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ദേവസ്വം വകുപ്പാണ് സാധരണയായി ശബരിമല വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. അന്നദാന മണ്ഡപത്തിന്‍റെ നിര്‍മ്മാണ തുക കേന്ദ്ര സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും വിനോയിച്ചതാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേത്തിന്‍റെ പ്രവൈറ്റ് സെക്രട്ടറി നല്‍കിയ മറുപടി ഇങ്ങനെയാണ്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക വിനിയോഗിച്ചാണ് ശബരിമലയില്‍ പുതുതായി അന്നദാന മണ്ഡപം നിര്‍മ്മിച്ചതെന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാനശാലകളില്‍ ഒന്നായി മാറിയ ശബരിമലയിലെ അന്നദാനശാല പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെ നിര്‍മ്മിച്ചതാണ്. ദേവസ്വം വകുപ്പ് മന്ത്രി കടംകപള്ളി സുരേന്ദ്രന്‍ തന്നെ വ്യാജ പ്രചരണത്തിനെതിരെ രംഗത്ത് വരികയും അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച് വിശദമായ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഇപ്രകാരം കടകംപള്ളി സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഞങ്ങള്‍ പരിശോധിച്ചു. പിണറായി സര്‍ക്കാര്‍ 21.55 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് അന്നദാന മണ്ഡപമെന്നും ഇതില്‍ ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉപയോഗിച്ചിട്ടില്ലെന്നും ചിലര്‍ വ്യാജ പ്രചരണം നടത്തി ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കടകംപള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു-
നിഗമനം
ദേവസ്വം വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ തന്നെ പ്രചരണം വ്യാജമാണെന്നും അന്നദാന മണ്ഡപം നിര്‍മ്മിച്ചത് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ടില്‍ നിന്നുമാണെന്നും വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ശബരിമലയിലെ അന്നദാന മണ്ഡപം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാര്‍ തുക ഉപയോഗിച്ചെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
