
വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെ കുറിച്ചുള്ള പല വാര്‍ത്തകളും ആശങ്കപ്പെടുത്തുന്നതാണ്. അക്രമങ്ങള്‍ കേന്ദ്രസേനയെ ഉപയോഗിച്ച് നേരിടാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് ബംഗാളില്‍ നടന്ന അക്രമത്തെ തുടര്‍ന്നുള്ള കാഴ്ചകള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കത്തിക്കരിഞ്ഞ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ജെസിബി ഉപയോഗിച്ച് റോഡില്‍ നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് പശ്ചിമ ബംഗാളില്‍ വഖഫ് നിയമത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന അക്രമത്തില്‍ നിന്നുള്ള അവശേഷിപ്പുകളാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പശ്ചിമബംഗാൾ….
അവിടെ ഉണ്ടായിരുന്ന ജീവനും ജീവിതവും എവിടെ പോയി….
ഇതെല്ലാം പകർത്തി സംപ്രേഷണം ചെയ്യാൻ ഒരു പത്രക്കാരും ചാനലുകളും ഇല്ല….
മണിപ്പൂർ പറഞ്ഞ് വിലപിച്ചവർ എവിടെ…
എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് വഖഫ് നിയമവുമായി ബന്ധപ്പെട്ട ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും ബംഗാളിലെ ഒരു തീപിടിത്തത്തെ തുടര്‍ന്നുള്ള കാഴ്ചയാണ് ഇതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2025 ഏപ്രില്‍ 13 ന് ഇതേ വീഡിയോ പങ്കുവച്ച ഒരു യുട്യൂബ് ചാനല്‍ കണ്ടെത്തി. ബംഗാളിലെ ബൻഗാവിൽ 2025 ഏപ്രിൽ 13ന് ഉണ്ടായ തീപിടുത്തതിന് ശേഷം അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. “ബൻഗാവിലെ ഒരു ശപിക്കപ്പെട്ട പ്രഭാതം” എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ബൻഗാവിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ ലഭിച്ചു. നോർത്ത് 24 പർഗാനാസിലെ ബൻഗാവിലുള്ള ബതർ മോറിൽ ഏപ്രിൽ 13 ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ഒമ്പത് കടകള്‍ തീപിടുത്തത്തിൽ കത്തിനശിച്ചു. വിശദമായ റിപ്പോര്‍ട്ട് ലേറ്റസ്ലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്താ ഏജൻസിയായ ഐഎഎൻഎസ് പങ്കുവച്ച ഒരു വീഡിയോ റിപ്പോര്‍ട്ടില്‍ ചേർത്തിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയിലുള്ള അതേ സ്ഥലവും ജെസിബിയുമെല്ലാം ഇതിൽ ദൃശ്യമാണ്.
ബംഗാളി മാധ്യമം ആജ്കല്‍ റിപ്പോര്‍ട്ട് ഇങ്ങനെ: “നോർത്ത് 24 പർഗാനാസിലെ ബംഗാവിൽ അർദ്ധരാത്രിയിൽ ഭീകരമായ തീപിടുത്തമുണ്ടായി, ഒമ്പത് കടകൾ കത്തിനശിച്ചു. പുതുവത്സരത്തിന് മുമ്പുള്ള വലിയ നഷ്ടത്തിൽ വ്യാപാരികൾ നട്ടം തിരിയുകയാണ്.
ഇന്ന് പുലർച്ചെ 3 മണിയോടെ ബംഗാവ് ബത്തർ കവലയിലെ ഒരു കടയിൽ തീപടര്‍ന്നത് കണ്ട നാട്ടുകാർ അഗ്നിശമന സേനയെ ഉടൻ അറിയിച്ചു. സമീപത്ത് ഒരു ഷൂ ഷോപ്പും ബാഗ് ഷോപ്പും ഉണ്ടായിരുന്നതിനാൽ തീ പെട്ടെന്ന് പടർന്നു. ബംഗാവ് ഫയർ ബ്രിഗേഡിന്‍റെ മൂന്ന് എഞ്ചിനുകളും ഗോബർദംഗയിൽ നിന്നുള്ള ഒരു എഞ്ചിനും ബംഗാവ് മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ഒരു വാട്ടർ ട്രക്കും ഉപയോഗിച്ച് ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീ എങ്ങനെ ഉണ്ടായെന്ന് അഗ്നിശമന സേന അന്വേഷിക്കുന്നു.”
ഈ സംഭവത്തിന് വഖഫ് നിയമത്തിനെതിരായ പ്രതിഷേധവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഒന്നിലും പരാമര്‍ശിക്കുന്നില്ല.
തീ നിയന്ത്രണ വിധേയമാക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു ബംഗാളി മാധ്യമം യുട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. ബൻഗാവിൽ കടകൾ കത്തിനശിച്ച പ്രദേശത്ത് വഖഫ് പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകളൊന്നുമില്ല.
നിഗമനം
വീഡിയോയില്‍ കാണുന്ന കത്തിക്കരിഞ്ഞ കെട്ടിട അവശിഷ്ടങ്ങള്‍ ബംഗാളിലെ ബംഗാവില്‍ ഏപ്രില്‍ 13 നുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ച കെട്ടിടങ്ങളുടെതാണ്. ഈ സംഭവത്തിന് വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബംഗാളില്‍ കത്തിനശിച്ച കെട്ടിട അവശിഷ്ടങ്ങള്‍ക്ക് വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധമില്ല…
Fact Check By: Vasuki SResult: False
