
സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയും മഴ മൂലമുള്ള നാശനഷ്ടങ്ങളും തുടരുകയാണ്. ഈ ആഴ്ച അവസാനം കാലവർഷം ദുർബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. കനത്ത മഴയിൽ തകർന്ന ഒരു റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഈയിടെ ഉണ്ടായ കനത്ത മഴയിൽ പെട്ട് ഊട്ടി ഗൂഡല്ലൂർ റോഡ് തകർന്നു എന്നവകാശപ്പെട്ട്, തകർന്ന ഒരു റോഡിൽ ലോറിയും കാറും കുത്തനെ കുഴിയിൽ വീണു കിടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
തെക്കേ ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിലേക്കുള്ള പാതകളുടെ സഞ്ചാര യോഗ്യത നിരവധി സഞ്ചാരികളെ ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ ഇത്തരം വാർത്തകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ നിർണായക സ്വാധീനമുണ്ട്.
ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ തകർന്ന റോഡിന് ഊട്ടിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോയുടെ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ സംഭവം ജൂൺ 17 ന് മേഘാലയയിൽ നടന്നതാണ് എന്ന സൂചനകൾ ലഭിച്ചു.
ഇന്ത്യൻ എക്സ്പ്രസ്സ്, ANI ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾ സംഭവത്തെപ്പറ്റി വീഡിയോ വാർത്ത നൽകിയിട്ടുണ്ട്.
വാർത്ത പ്രകാരം മേഘാലയിലെ നാഷണൽ ഹൈവേ ആറില്‍ ലംഷ്‌നോംഗ് പോലീസ് സ്റ്റേഷൻ പരിധിയില്‍ പെടുന്ന ഈസ്റ്റ് ജയിന്‍ഷ്യ ഹിൽസ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. മേഘാലയ, ആസ്സാം, മിസോറാം എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ ആറില്‍ അതിശക്തമായ മഴ മൂലമുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായത്.
ഈ സംഭവം ഊട്ടി ഗൂഡല്ലൂർ റോഡിൽ നടന്നതല്ല മേഘാലയയിൽ നടന്ന സംഭവമാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണ പൂർണ്ണമായും തെറ്റാണ്. വാഹനങ്ങള്‍ കുത്തനെ കുഴിയിലേയ്ക്ക് വീണ് അപകടമുണ്ടായത് ഊട്ടി ഗൂഡല്ലൂർ റോഡിലല്ല. മേഘാലയിലെ നാഷണല്‍ ഹൈവേ സിക്സിലാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:മഴയില്‍ തകര്‍ന്ന റോഡിന്‍റെ ദൃശ്യങ്ങള്‍ ഊട്ടിയിലെതല്ല, മേഘാലയയില്‍ നിന്നുള്ളതാണ്…
Fact Check By: Vasuki SResult: False
