സ്വന്തം അമ്മയെ കെട്ടിപ്പിടിച്ച് വിജയാഹ്ളാദം പങ്കിടുന്ന മെസ്സി : ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

അന്തര്‍ദേശീയം | International

അര്‍ജന്‍റീന ഫിഫ ലോകകപ്പ് കിരീടം നേടിയതോടെ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ സ്റ്റാർ ഫുട്ബോൾ താരം ലയണൽ മെസിയുടെ ചിത്രങ്ങളും വീഡിയോകളും ലോകം മുഴുവനുമുള്ള ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്. 36 വർഷത്തിന് ശേഷം അര്‍ജന്‍റീന ടീമിനെ ലോകകപ്പില്‍ മുത്തമിടാന്‍ വിജയത്തിലേക്ക് നയിച്ച മെസ്സി തന്‍റെ കുടുംബാംഗങ്ങളോടൊപ്പം ആഹ്ളാദം പങ്കിടുന്ന ചില ദൃശ്യങ്ങളും പ്രരിക്കുന്നുണ്ട്. ഇതിനിടെ, ലോകകപ്പ് വിജയത്തിന് ശേഷം സ്റ്റേഡിയത്തില്‍  മെസ്സി തന്‍റെ അമ്മയെ കെട്ടിപ്പിടിച്ചുവെന്ന അവകാശവാദത്തോടെ വീഡിയോ വൈറലാകുന്നുണ്ട്.

പ്രചരണം 

ഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്‍റീന വിജയിച്ച ഉടന്‍ ടീമിനെ പിന്തുണയ്ക്കുന്നവരും ആരാധകരും സ്റ്റേഡിയത്തിലെ മൈതാനത്തേയ്ക്ക് ഓടിയെത്തുന്നുണ്ട്. ഇതിനിടയില്‍ ഒരു സ്ത്രീ ഓടിയെത്തിയപ്പോള്‍ മെസ്സി നിറഞ്ഞ സ്നേഹത്തോടെ അവരെ കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കിടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ സ്ത്രീ മെസ്സിയുടെ അമ്മയാണ് എന്ന് വാദിച്ച് വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “മെസ്സിയും അമ്മയും.. 💔ഫൈനലിന് ശേഷം ❤ #argetina #Messi10 #Qatar2022”

FB postarchived link

വസ്തുത ഇതാണ് 

ഇതിന്‍റെ സത്യാവസ്ഥ സ്ഥിരീകരിക്കാൻ, ലോകകപ്പ് ഫൈനൽ സമയത്ത് മെസ്സിയുടെ അമ്മ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നോ എന്ന്  ഞങ്ങൾ ഗൂഗിളില്‍ കീവേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ മെസ്സിയുടെ അമ്മ ‘സീലിയ മരിയ കുക്കിറ്റിനി’ സ്റ്റേഡിയത്തിൽ മകൻ കളിക്കുന്നത് കാണാന്‍ എത്തിയിരുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി. ഗെറ്റി ഇമേജസ് മെസ്സിയുടെ അമ്മ സെലിയ മരിയ കുക്കിറ്റിനിയുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരുന്നു. 

കൂടാതെ, ലോകകപ്പ് വിജയത്തിന് ശേഷം മെസ്സി സ്വന്തം അമ്മയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ചിരുന്നു.  എന്നാല്‍ റോയിട്ടേഴ്സിന്‍റെ ചിത്രത്തിലുള്ള മെസ്സിയുടെ അമ്മയല്ല വൈറല്‍  വീഡിയോയിൽ കാണുന്നതെന്ന് വ്യക്തമാണ്. 

2022 ഡിസംബർ 18-ലെ ദി സൺ, അര്‍ജന്‍റീനിയൻ ഫുട്‌ബോൾ താരത്തിനൊപ്പം പ്രായമായ ഒരു സ്ത്രീയുടെ ഫോട്ടോ, “മെസ്സി തന്‍റെ അമ്മ സെലിയ മരിയ കുസിറ്റിനിക്കൊപ്പം ഒരു പ്രത്യേക നിമിഷം ആസ്വദിച്ചു” എന്ന അടിക്കുറിപ്പോടെ നല്‍കിയിട്ടുണ്ട്. 

ഈ ഫോട്ടോകളിലെല്ലാം അമ്മ ധരിച്ചിരിക്കുന്നത് അർജന്റീനയുടെ ദേശീയ ജഴ്‌സിയല്ല. മറ്റൊരു പർപ്പിൾ ജേഴ്‌സിയാണ്. വൈറലായ വീഡിയോയിൽ മെസ്സി കെട്ടിപ്പിടിച്ച് നിൽക്കുന്ന സ്ത്രീ, അര്‍ജന്‍റീനയുടെ ഔദ്യോഗിക നീല-വെള്ള ജഴ്‌സി ധരിച്ചിരിക്കുന്നത്. അതായത് മല്‍സരം കാണാനെത്തിയ മെസ്സിയുടെ അമ്മയല്ല, വീഡിയോയില്‍ കാണുന്ന സ്ത്രീ. 

അപ്പോൾ ആരാണ് മെസ്സിയെ കെട്ടിപ്പിടിച്ച ഈ സ്ത്രീ?

വീണ്ടും തിരഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ ഞങ്ങള്‍ കണ്ടെത്തി. അര്‍ജന്‍റീനിയൻ മാധ്യമമായ LA NACION അനുസരിച്ച്, വൈറലായ വീഡിയോയിൽ മെസ്സിയെ പിടിച്ചിരിക്കുന്ന സ്ത്രീ അര്‍ജന്‍റീന ദേശീയ ടീം ഷെഫ് അന്‍റോണിയ ഫാരിയസാണ്. 

“ദേശീയ ടീമിന്‍റെ പാചകക്കാരിയായ അന്‍റോണിയ ഫാരിയസിനൊപ്പം മെസ്സിയുടെ ആലിംഗനം” എന്നാണ് അടിക്കുറിപ്പ്.

യുഎസ് ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ ഇൻഫോബെയും അര്‍ജന്‍റീനിയൻ ദേശീയ ടീം ഷെഫ് അന്റോണിയ ഫാരിയസിനെയാണ് മെസ്സി കെട്ടിപ്പിടിച്ചത് എന്ന് വാര്‍ത്ത കൊടുത്തിട്ടുണ്ട്. 

ലയണൽ മെസ്സിക്കും നെഹ്യൂൻ പെരസിനും ഒപ്പം

ഇന്‍ഫോബേ പറയുന്നതനുസരിച്ച്, “42 കാരിയായ ആന്‍റോണിയാ ഫാരിയസ് ലിയോ ഒരു ദശാബ്ദമായി ജോലി ചെയ്യുന്നു, ടീമിലെ ഒരു പ്രധാന അംഗമാണ്. കാരണം ഓരോ യാത്രയിലും കളിക്കാരെ അനുഗമിക്കുന്ന പാചകക്കാരികളിൽ ഒരാളാണ് ആന്‍റോണിയ” 

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം: 

This Viral Video Does Not Show Messi Hugging His Mother

നിഗമനം 

വൈറൽ ചിത്രത്തിനൊപ്പം നല്‍കിയ അവകാശവാദം തെറ്റാണ്. മെസ്സി കെട്ടിപ്പിടിച്ചിരിക്കുന്ന സ്ത്രീ സ്വന്തം അമ്മയല്ല. അര്‍ജന്‍റീനിയൻ ദേശീയ ടീം ഷെഫ് ആന്‍റോണിയ ഫാരിയസാണ്. മെസ്സിയുടെ അമ്മ ഫൈനല്‍ മല്‍സരം കാണാനെത്തിയതും മെസ്സിയുടെ കൂടെ സന്തോഷം പങ്കിടുന്നതുമായ ദൃശ്യങ്ങള്‍ വേറെ ലഭ്യമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്വന്തം അമ്മയെ കെട്ടിപ്പിടിച്ച് വിജയാഹ്ളാദം പങ്കിടുന്ന മെസ്സി : ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

Fact Check By: Vasuki S  

Result: False