തമിഴ്നാട്ടില്‍ കണ്ടെത്തിയ അപൂര്‍വയിനം ‘മിമിക്രിക്കാരന്‍’ പക്ഷിയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

സാമൂഹികം

ശ്രുതി മധുരമായ സംഗീതം പോലെ ആരവം മുഴക്കുന്ന പക്ഷികൾ എന്നും പ്രകൃതിയിലെ വിസ്മയമാണ്.  അനവധി വ്യത്യസ്ത സ്വരങ്ങളിൽ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷിയുടെ വീഡിയോ ഈയിടെ വൈറൽ ആയിട്ടുണ്ട് 

പ്രചരണം

തെലുഗു വാർത്ത ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്.  ഈ പക്ഷിയെ തമിഴ്നാട്ടിൽ കണ്ടെത്തിയതാണെന്നും 25 ലക്ഷം രൂപ മൂല്യമുണ്ടെന്നും ഒപ്പമുള്ള വിവരണത്തിൽ പറയുന്നു.  “തമിഴ് നാട്ടിലാണ്. ഈ പക്ഷിയെ കണ്ടെത്തിയത്

ഇതിന്റെ അന്തരാഷ്ട്ര മൂല്യം 25,00,000/_ ലക്ഷം രൂപയാണ്. ഇതിന്റെ വ്യത്യസതമായ 20/25.ശബ്ദങ്ങൾ റെക്കോർഡു ചെയ്യാൻ എകദേശം 15 പത്ര പ്രവർത്തകർ 62 ദിവസങ്ങൾ ചെലവഴിച്ചു. വോയ്സ് ഓവർ എന്ന തെലുങ്കു . ടി വി ചാനലാണ് ഈ വിവരം പുറത്തു വിട്ടത്.”

FB postarchived link

എന്നാൽ ഇത് ഓസ്ട്രേലിയയിൽ കണ്ടുവരുന്ന ലൈർ ബേർഡ് എന്ന പക്ഷിയാണെന്നും തമിഴ്നാടുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിന് ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇതാണ് 

വീഡിയോ ദൃശ്യങ്ങൾ സമഗ്രമായി നിരീക്ഷിച്ചാൽ ഇത് ഒരു ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചതാണ് എന്നാണ് അനുമാനിക്കാൻ കഴിയുക.  62 ദിവസം കൊണ്ട് ചിത്രീകരിച്ചതാണെങ്കിൽ എഡിറ്റ് ചെയ്ത് മാത്രമേ വീഡിയോ പബ്ലിഷ് ചെയ്യാൻ സാധിക്കുകയുള്ളൂ. 

പോസ്റ്റിൽ നൽകിയിരിക്കുന്ന ‘വോയ്‌സ് ഓവര്‍’ എന്ന പേരില്‍ ചാനല്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വീഡിയോയുടെ അടിഭാഗത്ത് മന  തെലുഗു ടിവി എന്ന് എഴുതിയിട്ടുള്ളത് കാണാം. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ മന ടിവിയുടെ യുട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ലഭിച്ചു. പ്രസ്തുത വാര്‍ത്താ അവതാരക വാര്‍ത്ത അവതരിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ലഭ്യമാണ്. എന്നാല്‍ ഇതേ വീഡിയോ അന്വേഷിച്ചില്ലെങ്കിലും കണ്ടെത്താനായില്ല. ഒരുപക്ഷേ വ്യാജ പ്രചരണമാണെന്ന് ബോധ്യപ്പെട്ട് വീഡിയോ നീക്കം ചെയ്തിട്ടുണ്ടാവാം. 

തുടർന്ന് പോസ്റ്റിലെ പക്ഷിയുടെ സ്ക്രീൻഷോട്ട് എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2019 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇതേ വാർത്ത പ്രചരിച്ചിരുന്നു എന്ന് വ്യക്തമായി.

മുൻ ഐപിഎസ് ഉദ്യോഗസ്ഥയും പോണ്ടിച്ചേരിയുടെ ലെഫ്റ്റനന്‍റ് ഗവർണറുമായിരുന്ന കിരൺ ബേദി 2019 നവംബറിൽ ഇതേ വീഡിയോ ഇതേ വിവരണത്തോടെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

അന്വേഷണത്തിൽ ഞങ്ങൾക്കു ലഭിച്ച ഫോർ ഫിംഗർ എന്ന യൂട്യൂബ് ചാനലിൽ 2019 ഒക്ടോബർ ഒന്നിന് ഇതേ വീഡിയോയുടെ കുറച്ചുകൂടി ദൈർഘമേറിയ പതിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് മൃഗശാലയില്‍ നിന്നുമുള്ളതാണെന്നും ഫോർ ഫിംഗർ ഫോട്ടോഗ്രാഫിക്കാണ് പകർപ്പവകാശം എന്നും അടിക്കുറിപ്പില്‍ നൽകിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ മിക്ലോസ് നാഗി ആണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. ഫോർ ഫിംഗർ ഫോട്ടോഗ്രാഫിയുടെ ഫേസ്ബുക്ക് പേജിലും ഇതേ വീഡിയോ ഇതേ വിവരണത്തോടെ നൽകിയിട്ടുണ്ട്. ലൈര്‍ ബേര്‍ഡുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. നാഷണല്‍ ജിയോഗ്രാഫിക് വൈല്‍ഡ്  യുട്യൂബ് ചാനലില്‍ ലൈര്‍ ബേര്‍ഡിനെ കുറിച്ച് പ്രസിദ്ധീകരിച്ച ഡോകുമെന്‍ററി കാണാം: 

 ഈ പക്ഷിയെക്കുറിച്ച് കൂടുതൽ അറിയാനായി ഞങ്ങൾ മുതിർന്ന ഓർണിത്തോളജിസ്റ്റ് ഡോ. ആര്‍. സുഗതനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് വിശദമാക്കിയത് ഇങ്ങനെയാണ്. “സോങ്ങ് ബേര്‍ഡ് വിഭാഗത്തില്‍ പെടുന്ന ലൈര്‍ ബേര്‍ഡ് പക്ഷിയെയാണ് വീഡിയോയില്‍ കാണുന്നത്. പല പക്ഷികളുടെയും സ്വരം അനുകരിക്കാന്‍ കഴിവുണ്ട്. ഇവ ഇന്ത്യയില്‍ ഇല്ല. ഇവയെ ഇന്ത്യയില്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന് ഗവേഷകര്‍ ഇപ്പൊഴും അന്വേഷണം നടത്തുകയാണ്. ഓസ്ട്രേലിയയിലെ സ്ഥിര താമസക്കാരായ പക്ഷികളാണിത്. ദേശാടനം നടത്താറില്ല. വളര്‍ത്തു പക്ഷിയല്ല. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന കാട്ടുപക്ഷിയാണിത്. ഇവയുടെ വേറെ സ്പീഷീസുകളും ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവയ്ക്ക് പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ അറിയാം. ഇത് യഥാര്‍ഥത്തില്‍ ഇണയെ ആകര്‍ഷിക്കാനുള്ള അവരുടെ രീതിയാണ്. അല്ലാതെ എപ്പോഴും ഇങ്ങനെ ശബ്ദമുണ്ടാക്കില്ല.”

ഓസ്ട്രേലിയയിലെ  അഡ്‌ലെയ്ഡ് മൃഗശാലയില്‍ ചിത്രീകരിച്ച ലൈര്‍ ബേര്‍ഡിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് തമിഴ്നാട്ടില്‍ നിന്നുള്ളതാണെന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നത്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. പലതരം ശബ്ദങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്ന ലൈര്‍ ബേര്‍ഡിന്‍റെ ഈ വീഡിയോ തമിഴ്നാട്ടില്‍ നിന്നുള്ളതല്ല. ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് മൃഗശാലയില്‍ 2019 ല്‍ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ നിന്നും ഒരു ഭാഗം എഡിറ്റ് ചെയ്തെടുത്ത് തമിഴ്നാട്ടില്‍ നിന്നുള്ളതാണെന്ന് പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തമിഴ്നാട്ടില്‍ കണ്ടെത്തിയ അപൂര്‍വയിനം ‘മിമിക്രിക്കാരന്‍’ പക്ഷിയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

Fact Check By: Vasuki S 

Result: Altered