
ബിജെപി കേന്ദ്ര നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ച് അഞ്ച് ദിവസത്തിന് ശേഷം, വ്യാഴാഴ്ച മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. പുതിയ സർക്കാരിനെ നയിക്കാൻ ഭരണകക്ഷിയായ ബിജെപി ബദൽ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി തിരക്കേറിയ ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കലാപകാരികളെ അടിച്ചമര്‍ത്താന്‍ സജ്ജമായി ഇന്ത്യന്‍ സൈന്യം നിലകൊള്ളുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
രാഷ്ട്രപതി ഭരണത്തിന് കീഴില്‍ മണിപ്പൂരില്‍ കലാപകാരികളുടെ സമരങ്ങള്‍ വിലപ്പോവില്ലെന്നും കലാപകാരികളെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ സൈന്യം സജ്ജരാണെന്നും അവകാശപ്പെടുന്ന വീഡിയോയില്‍ സൈനികവാഹനങ്ങള്‍ റോഡില്‍ കിടന്നുകൊണ്ട് തടയുന്ന സ്ത്രീകളെ കാണാം. പ്രതിരോധം മറികടന്ന് സൈനിക വാഹനങ്ങള്‍ മുന്നോട്ടു നീങ്ങുമ്പോള്‍ സ്ത്രീകള്‍ പിന്‍വാങ്ങുന്നുണ്ട്. രാഷ്ട്രപതി ഭരണത്തിന്‍റെ ശക്തി എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “രാഷ്ട്രപതി ഭരണത്തിൽ കീഴിൽ മണിപ്പൂർ കലാപകാരികളെ ഇന്ത്യൻ ആർമി അടിച്ച് ഒതുക്കുക തന്നെ ചെയ്യും.
സ്ത്രീകളെ ഉപയോഗിച്ച് പട്ടാളത്തെ തടയാനുള്ള പഴയ അടവൊന്നും ഇനി വിലപ്പോകില്ല.
ചൈനയുടെ സഹായത്തോടെ ആധുനിക ആയുധങ്ങളുമായി ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുന്ന കലാപകാരികളെ അവസാനിപ്പിക്കാതെ സൈന്യം ഈ ദൗത്യത്തിൽ നിന്നും പിന്മാറുകയില്ല.”
പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരുന്നതിന് മുന്‍പ് നടന്ന സംഭവമാണിതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഒരു ബംഗാളി യുട്യൂബ് ചാനലില്‍ 2024 ഏപ്രില്‍ 30 ന് ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടു.
സൈന്യം ആയുധം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് സ്ത്രീകളടക്കമുള്ള പ്രതിഷേധകര്‍ സൈനിക വാഹനങ്ങള്‍ തടഞ്ഞതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. നാഗാലാന്‍റ് പോസ്റ്റ് ഓണ്‍ലൈന്‍ പതിപ്പിലും വീഡിയോയിലെ ദൃശ്യങ്ങള്‍ സഹിതം 2024 മെയ് 1ന് വാര്‍ത്ത നല്‍കിയതായി കാണാം.
ദി ഹിന്ദു സംഭവത്തെ പറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ ഹിന്ദുസ്ഥാന്‍ ടൈംസ്, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് തുടങ്ങിയ മാധ്യമങ്ങളും സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ നല്‍കിയതായി കാണാം.
2024 ഏപ്രില്‍ മാസം ഒടുവില്‍ നടന്ന ഈ സംഭവത്തിന് 2025 ഫെബ്രുവരി മാസം മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണവുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
സ്ത്രീകളുടെ സംഘം സൈനിക വാഹനങ്ങള്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ സൈനികര്‍ അവരെ മറികടന്ന് മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങള്‍ 2024 ഏപ്രില്‍ മാസത്തിലെതാണ്. എന്നാല്‍ 2025 ഫെബ്രുവരിയിലാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പാടാക്കിയത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം സൈനികരെ തടയുന്ന സ്ത്രീകളെ സധൈര്യം സൈന്യം നേരിടുന്ന ദൃശ്യങ്ങളാണോ ഇത്..?
Fact Check By: Vasuki SResult: False
