കാശ്മീര്‍ പാകിസ്ഥാന് വിട്ടു നല്‍കണം എന്ന് പ്രശാന്ത്‌ ഭുഷന്‍ പറഞ്ഞുവോ? സത്യവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത്‌ ഭൂഷന്‍ പല പ്രാവശ്യം അദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍ കൊണ്ട് വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അദേഹത്തിന്‍റെ ഒരു വീഡിയോ നിലവില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ പഴയതാണ് പക്ഷെ വീഡിയോയുടെ ഒപ്പം പ്രചരിപ്പിക്കുന്ന വിവരണ പ്രകാരം പ്രശാന്ത്‌ ഭുഷന്‍ കശ്മീര്‍ പാകിസ്ഥാനെ വിട്ടു നല്‍കണം എന്ന പരാമര്‍ശം നടത്തിയത്തിനെ പിന്നില്‍ അദേഹത്തിനെ ജനങ്ങള്‍ ആക്രമിച്ചു എന്നാണ്. വീഡിയോയില്‍ പ്രശാന്ത്‌ ഭുഷനുടെ ചേംബറില്‍ കയറി ഒരു ചെറുപ്പക്കാരന്‍ അദേഹത്തിനെ ആക്രമിക്കുന്നതായി കാണാം. വെറും 17 സെക്കന്റിന്‍റെ ടൈംസ്‌ നാവ് ചാനലിന്‍റെ വാര്‍ത്ത‍ ക്ലിപ്പില്‍ അവസാനം പ്രശാന്ത് ഭുഷന്‍റെ പ്രതികരണം എഡിറ്റ്‌ ചെയ്തിരിക്കുകയാണ്. എന്നാല്‍ പ്രശാന്ത്‌ ഭുഷന്‍ ഇന്ത്യയുടെ അവിഭാജ്യ അംഗമായ കാശ്മീരിനെ പാകിസ്ഥാന് വിട്ടു കൊടക്കണം എന്ന തരത്തില്‍ പരാമര്‍ശം നടത്തിയോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു. അന്വേഷണത്തില്‍ ഈ ആക്രമണവും ഈ ആക്രമണത്തിന്‍റെ കാരണം എന്ന് സുചിപ്പിക്കുന്ന പ്രശാന്ത് ഭുഷന്‍റെ ആ പരാമര്‍ശവും ഞങ്ങള്‍ക്ക് ലഭിച്ചു. എന്താണ് പ്രശാന്ത്‌ ഭുഷന്‍ യഥാര്‍ത്ഥത്തില്‍ കാശ്മീരിനെ കുറിച്ച് പറഞ്ഞത് എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കാശ്മീർ പാക്കിസ്ഥാന് വിട്ട് കൊടുക്കണമെന്ന് പ്രശാന്ത്ഭൂഷൺ പറഞ്ഞേയുളളു പിന്നെ നടന്നത് ഇതാണ് ഇനിയിവിടന്നങ്ങോട്ട് രാജ്യദ്രോഹികളോട് കാര്യങ്ങൾ ഇങ്ങനെയായിരിക്കും”

പലരും ഇതേ അടിക്കുറിപ്പോടെ ഈ പോസ്റ്റ്‌ ഫെസ്ബൂക്കില്‍ പങ്ക് വെച്ചിട്ടുണ്ട്, അതില്‍ ചിലത് നമുക്ക് താഴെയുള്ള സ്ക്രീന്‍ഷോട്ടില്‍ കാണാം:

വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് അറിയാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ സംഭവത്തിനെ കുറിച്ചുള്ള പല വാര്‍ത്ത‍കള്‍ ലഭിച്ചു. സംഭവം 2011ലേതാണ്. അന്ന ഹസാരെയുടെ ലോക്പാല്‍ സമരത്തിന്‍റെ ഭാഗമായിരുന്നു പ്രശാന്ത് ഭുഷന്‍. അദേഹം അന്ന് അന്നയുടെ ടീമിന്‍റെ ഒരു അംഗവുമായിരുന്നു. ഒക്ടോബര്‍12, 2011ന് ഒരു ടിവി ചാനലിന് അഭിമുഖം നല്‍കുന്നതിന്‍റെ ഇടയില്‍ ചില ചെറുപ്പക്കാര്‍ ഭുഷന്‍റെ ചേംബറിലേക്ക് അതിക്രമിച്ച് കയറി അദേഹത്തിനെത്തെ മര്‍ദിച്ചു. ഈ ചെറുപ്പക്കാര്‍ ഭഗത് സിംഗ് ക്രാന്തി സേന എന്നൊരു സംഘടനയുമായി ബന്ധമുള്ളവരാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആക്രമണത്തിന്‍റെ കാരണം ചോദിച്ചപ്പോള്‍, “ഞാന്‍ കാശ്മീരിന്‍റെ മോകളില്‍ നടത്തിയ പരാമര്‍ശം കാരണം എനിക്കെതിരെ ഈ ആക്രമണം നടത്തിയത്. ഈയിടെ ഞാന്‍ ഒരു അഭിമുഖത്തില്‍ കാശ്മീരില്‍ റഫറന്‍റം (Plebiscite) നടത്തണം എന്ന് അഭിപ്രായം പറഞ്ഞിരുന്നു.” എന്ന് പ്രശാന്ത്‌ ഭുഷന്‍ പറഞ്ഞു.

ETArchived Link

ലേഖനത്തില്‍ അന്ന് പ്രശാന്ത് ഭുഷന്‍റെ കൂടെയുണ്ടായിരുന്ന ഇന്നത്തെ പോണ്ടിച്ചേരി ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി ഈ സംഭവത്തിനെ അപലപിക്കുന്നതും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ പോസ്റ്റില്‍ ഉപയോഗിച്ച വീഡിയോയും കണ്ടെത്തി. ഈ വീഡിയോ അന്ന് ടൈംസ്‌ നൌവിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന അര്‍നബ് ഗോസ്വാമിയുടെ പരിപാടി ന്യൂസ്‌ അവറിന്‍റെതാണ്. ഈ വീഡിയോയാണ് എഡിറ്റ്‌ ചെയ്ത് പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ അര്‍നബ് ഈ സംഭവത്തിനെ അപലപിക്കുന്നതായി നമുക്ക് കാണാം.

വീഡിയോയില്‍ പ്രശാന്ത്‌ ഭുഷന്‍റെയും, അന്ന് അന്ന ഹസാരെയുടെ ടീമിന്‍റെ അംഗവും നിലവില്‍ ഡല്‍ഹിയുടെ ഉപമുഖ്യമന്ത്രിയായ മനിഷ് സിസോദിയയും, അന്ന ഹസാരെ, കോണ്‍ഗ്രസിന്‍റെ നേതാവ് അഭിഷേക് മനു സിംഗ്വിയും, അന്ന് ബിജെപിയുടെ പ്രവക്താവായിരുന്ന ഇന്നത്തെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സിതാരമാനും ഈ സംഭവത്തിനെ അപലപിക്കുന്നതായി നമുക്ക് കാണാം. ഈ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഭഗത് സിംഗ് ക്രാന്തി സേന എന്നൊരു സംഘടനയുടെ തജിന്ദര്‍ പാല്‍ സിംഗ് ബഗ്ഗ ഈ സംഭവത്തിനെ ന്യായികരിക്കുന്നതായി നമുക്ക് വീഡിയോയില്‍ കാണാം. തജിന്ദര്‍ പാല്‍ സിംഗ് ബഗ്ഗ ഇന്ന് ബിജെപിയുടെ നേതാവാണ്‌.

ഞങ്ങള്‍ ഇതിനെ ശേഷം പ്രശാന്ത്‌ ഭുഷന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞത് എന്ന് അന്വേഷിക്കാന്‍ അദേഹത്തിന്‍റെ അഭിമുഖത്തിന്‍റെ വീഡിയോ കണ്ടെത്തി. ഈ വീഡിയോ എ.ബി.വി.പി. അവരുടെ യുട്യൂബ് ചാനലിലാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

കാശ്മീരില്‍ റഫറന്‍റത്തിനെ കുറിച്ച് പ്രശാന്ത് ഭുഷനോട്‌ അദേഹത്തിന്‍റെ അഭിപ്രായം ചോദിച്ചപ്പോള്‍ അദേഹം പറയുന്നത് ഇങ്ങനെയാണ്: “കാശ്മീരിനെ സൈന്യത്തിന്‍റെ ബലത്തില്‍ ഇന്ത്യയില്‍ ചേര്‍ത്തു നിര്‍ത്തുന്നത് രാജ്യത്തിന്‌ തന്നെ ഭീഷണിയായി മാറും. രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും അത് ഭീഷണിയാണ്. അവിടുത്തെ (കാശ്മീരിലെ) ജനങ്ങളുടെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും പൊതുതാല്‍പര്യത്തിനെതിരെ ആയിരിക്കും ഇത്. അത് കൊണ്ട് എന്‍റെ അഭിപ്രായത്തില്‍ കശ്മീരിലെ സ്ഥിതികള്‍ സാധാരണ നിലയില്‍ ആക്കണം, അതിന് സൈന്യത്തിനെ അവിടെ നിന്ന് നീക്കണം, ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവര്‍ ആക്ട്‌ എടുത്ത് കളയണം എന്നിട്ട്‌ അവിടുത്തെ ജനത നമ്മുടെയൊപ്പം വരണം എന്നതിനായി നമ്മള്‍ പ്രയത്നിക്കണം. ഇതിനു ശേഷവും കാശ്മീരിലെ ജനങ്ങള്‍ക്ക്‌ ഇന്ത്യയില്‍ ചേരാന്‍ ആഗ്രഹം ഇല്ലെങ്കില്‍, എന്‍റെ അഭിപ്രായത്തില്‍ അവര്‍ക്ക് വേര്‍പെടാന്‍ ആഗ്രഹമുണ്ടെങ്കില്‍ കാശ്മീരില്‍ റെഫറന്‍റം നടത്തി അവരെ സ്വതന്ത്രരാകാന്‍  അനുവദിക്കണം ”

നിഗമനം

പ്രശാന്ത്‌ ഭുഷന്‍ 2011ല്‍ കാശ്മീരില്‍ നിന്ന് സൈന്യം പിന്‍വലിച്ച് അവിടെ ജനമതപ്രകാശനം നടത്തണം എന്ന് അഭിപ്രായപെട്ടിട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്‍ ഭഗത് സിംഗ് ക്രാന്തി സേനയുടെ അംഗങ്ങള്‍ അദേഹത്തെ ആക്രമിക്കുകയുണ്ടായി. ഈ സംഭവത്തിന്‍റെ വീഡിയോയാണ് നിലവില്‍ പോസ്റ്റില്‍ പ്രശാന്ത്‌ ഭുഷന്‍ കശ്മീര്‍ പാകിസ്ഥാനിനെ വിട്ടു കൊടുക്കണം എന്ന് പറഞ്ഞു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. കശ്മീര്‍ പാകിസ്ഥാനിനെ വിട്ടു കൊടക്കണം എന്ന് അദേഹം അഭിപ്രായപ്പെട്ടിട്ടില്ല. കാശ്മീരില്‍ റെഫെറന്‍റംനടത്തണം അവിടെ നിന്ന് സൈന്യത്തിനെ പിന്‍വലിക്കണം എന്നാണ് അദേഹം അന്ന് അഭിപ്രായപെട്ടത്. 

Avatar

Title:കാശ്മീര്‍ പാകിസ്ഥാന് വിട്ടു നല്‍കണം എന്ന് പ്രശാന്ത്‌ ഭുഷന്‍ പറഞ്ഞുവോ? സത്യവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False