
വിവരണം
“ഇന്നലെ രാവിലെ തമിഴ് നാട് മന്ത്രി വേലുമണിയുടെ ഗോഡൗണിൽ തീപിടിത്തമുണ്ടായി ആപത്തൊന്നും സംഭവിച്ചില്ല Reserve Bankന്റെ കുറെ പുതിയ പേപ്പറുകൾ ഭാഗികമായി കത്തിപ്പോയി അത്ര മാത്രം.” എന്ന വിവരണവുമായി ഒരു വീഡിയോ പൂമ്പാറ്റ Butterfly എന്ന ഫേസ്‌ബുക്ക് 20 മാര്‍ച്ചിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ വിവിധതരം നോട്ടുകൾ കത്തിയ നിലയിലും കത്താത്ത നിലയിലും അട്ടിയായി അടുക്കി വെച്ചിരിക്കുന്നത് കാണാം. ഇത്ര അധികം പണം കണ്ടെത്തിയതിനെ പറ്റി മാധ്യമങ്ങളിൽ വാർത്തകൾ ഒന്നും വന്നില്ല എന്നത് സംശയം ഉണ്ടാക്കുന്നതാണ്. അതിനാൽ ഞങ്ങൾ ഈ വാർത്ത പരിശോധിക്കാൻ തീരുമാനിച്ചു. ഇതേ വീഡിയോ പല വെബ്സൈറ്റുകളിൽ വ്യത്യസ്തമായ വിവരണങ്ങളുമായി പ്രചരിക്കുന്നുണ്ട്. ചിലതിൽ ഈ വീഡിയോ റഷ്യയിലെ മന്ത്രിയുടെ വീട്ടിലെടുത്ത വീഡിയോ ആണെന്ന് പറയുന്നു, മറ്റുചിലർ ഇത് പാകിസ്താനിൽ സിന്ധ് സംസ്ഥാന അസ്സംബ്ലിയുടെ സ്പീക്കർ ആഘാ സിറാജ് ദുരനിയുടെ വീട്ടിൽ കണ്ടെത്തിയതാണെന്ന് പറയുന്നു. ഇതേ കുറിച്ചുള്ള വിവരണങ്ങൾ ഇപ്രകാരം:

മുകളിൽ നൽകിയ വാർത്തയിൽ ഈ വീഡിയോയുടെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് ഇത് റഷ്യയുടെ നിയമനിർമ്മാതാവ് ആയ റൌഫ് ആരാ ഷുകൊവിന്റെ വീട്ടിൽ എടുത്തതാണ് എന്ന വിവരണവുമായി Crime Russia എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട് .
മുകളിൽ നൽകിയ വാർത്തയിൽ ഈ വീഡിയോ പാകിസ്താനിൽ സിന്ധ് സംസ്ഥാന അസ്സംബ്ലിയുടെ സ്പീക്കർ ആഘാ സിറാജ് ദുരനിയുടെ വീട്ടിൽ കണ്ടെത്തിയതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നു. ഇതിന്റെ വാസ്തവം എന്താണെന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
യഥാർത്ഥത്തിൽ ഈ വീഡിയോ എവിടെ എടുത്തതാണെന്നറിയാനായി ഞങ്ങൾ ഈ വീഡിയോയുടെ ഫ്രെയിമുകളുടെ സ്ക്രീൻഷോട്ടെടുത്ത് reverse image തിരയൽ നടത്തി. അതിന്റെ ഫലങ്ങൾ ഇപ്രകാരം:

ഇതിൽ ലഭിച്ച ലിങ്കുകൾ പരിശോധിച്ചപ്പോൾ ഇത് വിവിധ രാജ്യങ്ങളിൽ വിവിധ വിവരണങ്ങളായി പ്രചരിക്കുകയാണെന്ന് മനസിലായി. ഞങ്ങൾക്ക് Art-Madrid.com എന്ന വെബ്സൈറ്റിന്റെ ലിങ്ക് ലഭിച്ചു. ഈ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ ഈ വീഡിയോയില്‍ കാണുന്ന നോട്ടുകളുടെ ചിത്രം ലഭിച്ചു. വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് താഴെ നൽകിട്ടുണ്ട്:

ഇതിനുശേഷം ഞങ്ങൾ സ്പെയിനിന്റെ കറൻസി ഗൂഗിളിൽ തിരഞ്ഞു . സ്പെയിനിന്റെ കറൻസി യുറോ ആണ്. ഈ വീഡിയോയിൽ കാണിക്കുന്ന നോട്ടുകളുമായുള്ള സാമ്യം നമുക്ക് തിരിച്ചറിയാൻ പ്രയാസം ഉണ്ടാവില്ല.

പല നിറങ്ങളിലുള്ള യുറോ കറൻസിയാണ് നമുക്ക് വീഡിയോയിൽ കാണാൻ കഴിയുന്നത്. അതിലൊരു സംശയവുമില്ല.

ഇതിനെ കുറിച്ച് കൂടുതലന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഇതേ സന്ദർഭത്തിൽ Observers.France24 എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വസ്തുത പരിശോധന റിപ്പോർട്ട് ലഭിച്ചു. ഇതേ വീഡിയോ വെച്ച് കാമറൂൺ എന്ന ആഫ്രിക്കൻ രാജ്യത്ത് ഒരു രാഷ്ട്രീയക്കാരൻ അവരുടെ വീട്ടിൽ കത്തിക്കാൻ ശ്രമിച്ച നോട്ടുകളുടെതാണ് എന്ന വ്യാജ പ്രചരണം നടത്തി. ഈ പ്രചരണത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ Observers.France24 എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് വഴി ചെയ്തിട്ടുണ്ട്. . വാസ്തവത്തിൽ ഈ വീഡിയോ അലെസ്സാൻഡ്രോ മോനയെ (Alessandro Monge) എന്ന സ്പാനിഷ് കലാകാരൻ ഉണ്ടാക്കിയ ശില്പതിന്റെതാണ്. ഈ വീഡിയോ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കുന്നതിനിടയിൽ ആരോ എടുത്തതാണ്. ഇതിനെ കുറിച്ച അലെസ്സണ്ട്രോ അദ്ദേഹത്തിന്റെ Instagram അക്കൌണ്ട് വഴി സ്പഷ്ടികരണം നൽകിയിട്ടുണ്ട്.
Observers.France24 | Archived Link |
ഈ വീഡിയോയുടെ ക്രോപ് ചെയ്ത പതിപ്പാണ് വിവിധ വിവരണങ്ങളുമായി ലോകം മുഴുവൻ പ്രചരിപ്പിക്കുന്നത്. അലസാണ്ട്രോ മോനയെ ഫബ്രുവരി 27 നാണ് അദ്ദേഹത്തിൻറെ Instagram അക്കൌണ്ടിൽ ഈ വീഡിയോ അപ്ലോഡ് ചെയ്തത് . Observers.France24
ഈ സംഭവത്തെ കുറിച്ച് പറയുന്നത് ഇപ്രകാരം: “എന്റെ വാസ്തുശില്പം ഇന്നത്തെ ആധുനിക സമൂഹത്തിനെ പറ്റിയുള്ള ഒരു ചിന്തയാണ്. ഇന്നത്തെ കാലത്ത് പണമാണ് പൊതുജനങ്ങളുടെ ദൈവം. ഞാൻ കൈകൊണ്ടുണ്ടാക്കിയ 500000 കള്ള നോട്ടുകൾ ഉപയോഗിച്ചാണ് ഈ ശില്പം നിർമിച്ചത്.
റഷ്യയിൽ എന്റെ ഈ ശില്പത്തെക്കുറിച്ച് ഇങ്ങനെ ഒരു ദുഷ്പ്രചരണം കണ്ടപ്പോൾ എൻ്റെ മനസ്സിൽ സമ്മിശ്രമായ ഭാവനകൾ ഉദിച്ചു. ആദ്യം ഞാൻ കുറെ ചിരിച്ചു, എന്റെ ശില്പത്തിന് ഇത്രയും ആൾക്കാരെ കബളിപ്പിക്കാനാകുമല്ലോ എന്നു ചിന്തിച്ച് ഞാൻ അഭിമാനിച്ചു—അത് അത്രയ്ക്ക് യാഥാർഥ്യമായി തോന്നുന്നു. പിന്നെ എനിക്ക് പേടി തോന്നാൻ തുടങ്ങി കാരണം ഇത് റഷ്യയിൽ ഒരു വിവാദവുമായിബന്ധപ്പെട്ട് പ്രച്ചരിപ്പിക്കുകയാണ്, എനിക്ക് ഈ വിവാദത്തിന്റെ ഭാഗമാവാൻ താല്പര്യമില്ല.”
ഈ വാർത്ത വേറെ മാധ്യമങ്ങളും പരിശോധിച്ചിട്ടുണ്ട് അതിന്റെ റിപ്പോർട്ടുകൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരും ഇതേ നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. അവരുടെ റിപ്പോർട്ടുകൾ വായനക്കാരന് താഴെ നല്കിയ ലിങ്കുകൾ വഴി സന്ദർശിക്കാം:
AltNews | Archived Link |
AFP | Archived Link |
നിഗമനം
ഈ വീഡിയോ പൂർണമായി വ്യാജമാണ്. ഇങ്ങനെ ഒരു സംഭവം എവിടെയും നടന്നിട്ടില്ല. ഇതൊരു സ്പാനിഷ് കലാകാരൻ നിർമിച്ച ശില്‍പം മാത്രമാണ്.

Title:തമിഴ്നാട് മന്ത്രി വേലുമാണിയുടെ ഗോഡൗണിൽ നിന്നും വൻതോതിൽ ഇന്ത്യൻ കറൻസികൾ കത്തിയ നിലയിൽ കണ്ടെത്തിയോ…?
Fact Check By: Harish NairResult: False
