
വിവരണം
Congress Cyber Team എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് ബിജെപി വിട്ടു കോൺഗ്രസ്സിൽ ചേർന്നു എന്ന വാർത്തയുമായി ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. മാർച്ച് 23 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിനു ഏകദേശം 2000 ഷെയറുകളായിട്ടുണ്ട്. 2016 മാർച്ച് 25 നാണ് ശ്രീശാന്ത് ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം നടത്തിയത്. കഴിഞ്ഞ കേരള നിയമസഭാ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്ന് മത്സരിക്കുകയും കോൺഗ്രസ്സിന്‍റെ വി എസ് ശിവകുമാറിനെതിരെ തോൽക്കുകയും ചെയ്തിരുന്നു. ശ്രീശാന്ത് ബിജെപി വിട്ട് കോൺഗ്രസ്സിലേയ്ക്ക് ചുവടു വച്ചോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞതനുസരിച്ച് ശ്രീശാന്ത് തിരുവനന്തപുരം എംപിയും ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ ശശി തരൂരിനെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ തരൂർ ശ്രീശാന്തിനെ കോൺഗ്രസ്സ് ഷോൾ അണിയിച്ചു സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ശ്രീശാന്ത് കോൺഗ്രസ്സിൽ ചേർന്നു എന്ന അഭ്യൂഹങ്ങൾ പരന്നു. ആരോപണത്തിന് ശ്രീശാന്ത് അദ്ദേഹത്തിൻറെ ട്വിറ്റർ പേജിലൂടെ മാർച്ച് 22 ന് വിശദീകരണം നൽകിയിട്ടുണ്ട്. ട്വീറ്റ് താഴെ കൊടുത്തിരിക്കുന്നു.
Great morning to one and all, please guys I’ve not joined congress..,I went to thanks @ShashiTharoor sir for always supporting me during my struggle. Iam @BJP4India karyakartha nd iam proud of it. For now iam going to completely concentrate on sports(few years left)❤️???✌???
— Sreesanth (@sreesanth36) March 23, 2019
archived link | sreesanth tweet |
അതിന്‍റെ പരിഭാഷ ഇപ്രകാരമാണ് : എല്ലാവർക്കും സുപ്രഭാതം. ഞാൻ കോൺഗ്രസ്സിൽ ചേർന്നിട്ടില്ല. ആരും അങ്ങനെ ധരിക്കരുത്. എന്തെ യാതകളുടെ സമയത്ത് ഒപ്പം നിന്ന ആളെന്ന നിലയിൽ ശശി തരൂർ സാറിനോട് നന്ദി പറയാനാണ് അദ്ദേഹത്തെ സന്ദർശിച്ചത്. നിലവിൽ ബിജെപിയുടെ കാര്യകർത്താവാണ് ഞാൻ. അതിൽ അഭിമാനമുണ്ട്. ഞാൻ മുഴുവൻ ശ്രദ്ധയും സ്പോർട്ട്സിൽ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു. (ഏതാനും വർഷങ്ങൾ നഷ്ടപ്പെട്ടു). ഇതിൽ നിന്നും മേല്പറഞ്ഞ ആരോപണം തെറ്റാണ് എന്ന് വ്യക്തമാണ്.
കൂടാതെ ഞങ്ങൾ ശശി തരൂരിന്റെ ട്വിറ്റർ പേജ് പരിശോധിച്ചു. മാർച്ച് 23 ന് അദ്ദേഹം ശ്രീശാന്ത് നടത്തിയ സന്ദർശനത്തെപ്പറ്റി ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റ് താഴെ കൊടുക്കുന്നു.
Sreesanth, one of the best bowlers India has produced, and proud icon of Kerala, visited me last night. Happy to know his ban has been revoked. Wishing him all success for the wickets ahead! pic.twitter.com/unXC44aNKH
— Shashi Tharoor (@ShashiTharoor) March 23, 2019
archived link | Shashi Tharoor tweet |
ട്വീറ്റിന്‍റെ പരിഭാഷ ഇതാണ്. “കേരളത്തിന്‍റെ അഭിമാനവും ഇന്ത്യ സൃഷ്ടിച്ച മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളുമായ ശ്രീശാന്ത് എന്നെ ഇന്നലെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വിലക്ക് മാറി എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. മുന്നിലുള്ള വിക്കറ്റുകൾക്ക് എല്ലാ വിജയാശംസയും” ഈ രണ്ടു ട്വീറ്റുകളും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. രാഷ്ട്രീയ പരമായ ഉദ്ദേശങ്ങളൊന്നും സന്ദർശനത്തിന് പിന്നിൽ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പരമായ കൂടിക്കാഴ്‍ചയായിരുന്നു എന്ന് രണ്ടുപേരും എവിടെയും പ്രസ്താവിച്ചിട്ടുമില്ല.
താഴെ കൊടുത്തിരിക്കുന്ന വാർത്താ ചാനലുകളിൽ എല്ലാം ഒരേ രീതിയിൽ തന്നെയാണ് ഇതേപ്പറ്റി വിവരണമുള്ളത്.
archived link | youtube marunadan |
archived link | youtube karma news |
പ്രമുഖ മാധ്യമങ്ങളെല്ലാം ശ്രീശാന്തിന്റെ ട്വീറ്റിനെ ആധാരമാക്കി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്കുകൾ താഴെ കൊടുക്കുന്നു.

നിഗമനം
ഈ വാർത്ത വ്യാജമാണ്. കോൺഗ്രസ്സിൽ ചേരുന്ന കാര്യം സംസാരിക്കാനല്ല ശ്രീശാന്ത് ശശി തരൂരിനെ സന്ദർശിച്ചത്. സന്ദർശനത്തെ കുറിച്ച് ഇരുവരും ട്വീറ്റ് ചെയ്തിരുന്നു. അതിൽ വാർത്തയിൽ ആരോപിക്കുന്ന കാര്യത്തെപ്പറ്റി യാതൊരു പരാമർശങ്ങളുമില്ല. അതിനാൽ തെറ്റായ ഈ വാർത്ത പ്രചരിപ്പിക്കരുത് എന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
ചിത്രങ്ങൾ കടപ്പാട് ട്വിറ്റർ

Title:ക്രിക്കറ്റ് താരം ശ്രീശാന്ത് ബിജെപി വിട്ടു കോൺഗ്രസ്സിൽ ചേർന്നോ..?
Fact Check By: Deepa MResult: False
