പദ്മനാഭസ്വാമി ക്ഷേത്രഭരണത്തിലെ അംഗങ്ങളെല്ലാം ഇനി ഹിന്ദുകളായിരിക്കും എന്ന പ്രചരണം സത്യമോ?

സമൂഹം

പദ്മനാഭസ്വാമി ക്ഷേത്രം ഇന്നി തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ ഉടമസ്ഥയിലുണ്ടാകും സര്‍ക്കാറിന് ഇനി ക്ഷേത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ പറ്റില്ല എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ഞങ്ങള്‍ ഈ പോസ്റ്റുകളില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ പരിശോധിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പോസ്റ്റില്‍ പറയുന്ന ചില കാര്യങ്ങള്‍ തെറ്റാണ് കുടാതെ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന സംഭവം 3 കൊല്ലം മുമ്പ് നടന്നതാണ് എന്ന് കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്: 

നമുക്കെല്ലാവർക്കും വലിയ ആശ്വാസം ഇന്ന് പത്മനാഭ സ്വാമി ക്ഷേത്രം കേരള കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് മോചിപ്പിക്കപ്പെട്ടു… ഭരണഘടന പ്രകാരം ക്ഷേത്രങ്ങളിൽ സർക്കാരുകൾക്ക് അവകാശമില്ല… രണ്ട് ലക്ഷം കോടി സ്വത്തും മഹത്തായ പൈതൃകവുമുള്ള പദ്മനാഭസ്വാമി ക്ഷേത്രം ഇനി സർക്കാർ ഉടമസ്ഥതയിലല്ല. ഇനി അത് തിരുവിതാംകൂർ രാജകുടുംബം നോക്കിക്കൊള്ളും.. സുബ്രഹ്മണ്യൻ സ്വാമി ഈ കേസ് പൊരുതി ക്ഷേത്രം സ്വന്തമാക്കി… ക്ഷേത്രഭരണത്തിലെ അംഗങ്ങളെല്ലാം ഇനി ഹിന്ദുക്കളാകും. തിരുവിതാംകൂർ കിരീടാവകാശി ആദിത്യ വർമ്മ തന്റെ അമ്മ ഗൗരി ലക്ഷ്മിയോട് ഈ വിവരം വിശദീകരിച്ചപ്പോൾ ഇരുവരും സന്തോഷത്താൽ അലറി.. ഇതാണ് തുടക്കം. ക്ഷേത്രങ്ങളുടെ സർക്കാർ ഉടമസ്ഥതയിൽ നിന്ന് രക്ഷപ്പെടാനുള്ള പോരാട്ടം ഇപ്പോഴും നീണ്ടുനിൽക്കുന്നു. ഹിന്ദുക്കൾ ഐക്യത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇതാണ് സ്ഥിതി, നിങ്ങൾ ഒന്നിക്കുന്ന ദിവസം, നിങ്ങൾക്ക് ഭൂമിയെ മാറ്റാനുള്ള കഴിവുണ്ട്, രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും നിങ്ങൾ മോചിപ്പിക്കണം.”

പോസ്റ്റ്‌ പ്രകാരം  സുപ്രീം കോടതി ഈ വിധി ജൂലൈ 25നാണ് നല്‍കിയത്. കുടാതെ ഹിന്ദുകള്‍ അല്ലാത്തവര്‍ക്ക് ഇനി ക്ഷേത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്ക് എടുക്കാന്‍ പറ്റില്ല എന്നും പോസ്റ്റ്‌ അവകാശപ്പെടുന്നു. എന്നാല്‍ എന്താണ് പോസ്റ്റിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വാര്‍ത്ത‍യെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വാര്‍ത്ത‍ ഇപ്പോഴത്തെതല്ല എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഈ വിധി സുപ്രീം കോടതി നല്‍കിയത് 2020ലാണ്. ഈ സംഭവം ഇപ്പോഴത്തെതല്ല എന്ന് വ്യക്തമാണ്. 

വാര്‍ത്ത‍ വായിക്കാന്‍ – TOI | Archived Link

1949ല്‍ തിരുവിതാംകൂര്‍ രാജ്യം ഇന്ത്യയില്‍ ചേര്‍ന്നു. അങ്ങനെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങള്‍ ഇന്ത്യയുടെ അധികാരത്തില്‍ പിന്നിട് 1956ല്‍ കേരളം സംസ്ഥാനം രൂപികരിച്ചതിന് ശേഷം കേരള സര്‍ക്കാറിന്‍റെ അധികാരത്തില്‍ വന്നു. പക്ഷെ ഇതില്‍ ഒരേയൊരു അപവാദമായിരുന്നു ശ്രി പദ്മനാഭസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിന്‍റെ അധികാരം തിരുവിതാംകൂറിന്‍റെ ഭരണാധികാരി അതായത് ശ്രി ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ അധികാരത്തിലായിരിക്കും എന്ന് അന്ന് നിശ്ചയിച്ചിരുന്നു. ഈ ക്ഷേത്രം തിരുവിതാംകൂറിന്‍റെ ഭരണാധികാരിയുടെ അധികാരത്തിലുണ്ടാകും എന്നായിരുന്നു ഇന്ത്യയും തിരുവിതാംകൂറും തമ്മിലുണ്ടായ കരാറില്‍ വ്യവസ്ഥ വച്ചിരുന്നത്.
1991ല്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ അനുജനായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ പുതിയ രാജാവായി പ്രഖ്യാപിച്ചു. അങ്ങനെ അദ്ദേഹം ശ്രി പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെയും അധികാരം ഏറ്റെടുത്തു. ഇതിനെ തുടര്‍ന്ന് വലിയ വിവാദമുണ്ടായി, കേസ് കോടതിയില്‍ എത്തി. അങ്ങനെ വര്‍ഷങ്ങള്‍ കോടതിയില്‍ കേസ് നടന്നിട്ട് 2011 കേരള ഹൈകോടതി കേസില്‍ വിധി പ്രഖ്യാപിച്ചു. കേരള ഹൈ കോടതി വിധി പ്രകാരം തിരുവിതാംകൂറിന്‍റെ ഭരണാധികാരികള്‍ കേരള സര്‍ക്കാരാണ്, തിരുവിതാംകൂര്‍ രാജകുടുംബത്തിന് പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ മുകളില്‍ യാതൊരു അധികാരവുമുണ്ടായിരിക്കില്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നോക്കാന്‍ ഒരു ട്രസ്റ്റ്‌ നിര്‍മിക്കാന്‍ ഹൈ കോടതി കേരള സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഈ ഉത്തരവ് ഇവിടെ വായിക്കാം. ഈ വിധിയിലാണ് ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന് അവിടെയുള്ള നിധിയുടെ വിലമതിക്കുവാന്‍ നിര്‍ദേശം നല്‍കിയത്. അങ്ങനെയാണ് ലോകം പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സമ്പത്തിനെ കുറിച്ച് അറിയുന്നത്. 

ഈ വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. രാജകുടുംബാംഗങ്ങള്‍ ആവശ്യപെട്ടത്‌, ക്ഷേത്രത്തിന്‍റെ ഷെബൈത്ത് അധികാരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അവകാശമുള്ളതാണ്. ഷെബൈത്ത് പ്രകാരം കുടുംബാംഗങ്ങള്‍ക്ക് ക്ഷേത്രത്തിന്‍റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരമുണ്ട്. ജൂലൈ 2020ല്‍ സുപ്രീം കോടതി കേരള ഹൈ കോടതിയുടെ വിധി തിരുത്തിയിട്ട് തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ ഈ ആവശ്യം അംഗീകരിച്ചു. പക്ഷെ കേരള ഹൈ കോടതി വിധിച്ച പോലെ സുപ്രീം കോടതിയും ശ്രി പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതു സ്ഥാപനമാണ്‌ എന്ന് ആവര്‍ത്തിച്ചു പറഞ്ഞു. അതിനാല്‍ പൊതു സ്ഥാപനങ്ങളുടെ ഭരണത്തിന് വേണ്ടി ഒരു ട്രസ്റ്റ്‌ നിയമിക്കുന്നത്തിന്‍റെ ചുമതല കേരള സര്‍ക്കാറിന്‍റെതാണ് എന്നും ഉയര്‍ത്തിപ്പിടിച്ചു. കുടാതെ പോസ്റ്റില്‍ വാദിക്കുന്ന പോലെ ക്ഷേത്രത്തിന്‍റെ ഭരണത്തിലെ അംഗങ്ങള്‍ ഹിന്ദുക്കളായിരിക്കണം എന്നും കോടതി എവിടെയും പറഞ്ഞിട്ടില്ല. സുപ്രീം കോടതി വിധി ഇവിടെ വായിക്കാം. 

ആരാണ് ശ്രി പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉടമ?

ശ്രി പദ്മനാഭസ്വാമി ക്ഷേത്രവും അതിലുള്ള അമിതമായ നിധിശേഖരവും ഒരു പൊതു സ്വത്താണ് എന്ന് കോടതി സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ നടത്തിപ്പ്  മാത്രം രാജകുടുംബത്തിന്‍റെ ചുമതലയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രകാരം, “പദ്മനാഭ സ്വാമി ക്ഷേത്രം ഭരിക്കുന്നത് രാജ കുടുംബത്തിന്‍റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റ് ആണ്. സംസ്ഥാന സർക്കാരിന്‍റെ ഒരു നോമിനി ട്രസ്റ്റിൽ ഉണ്ടാകും.”

ക്ഷേത്രത്തിന്‍റെ വെബ്സൈറ്റില്‍ ട്രസ്റ്റിനെ കുറിച്ച് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. വെബ്സൈറ്റ് പ്രകാരം നിലവിലെ ട്രസ്റ്റീ ശ്രി പദ്മനാഭദാസ മൂലം തിരുനാള്‍ രാമവര്‍മ്മയാണ്. അദ്ദേഹത്തിന് സഹായിക്കാന്‍ ഒരു ഭരണ സമിതിയും ഒരു ഉപദേശക സമിതിയുമുണ്ട്. ഈ സമിതികളില്‍ ഒരു ഭരണ സമിതിയില്‍ ഒരു ജില്ല ജഡ്ജ് ഉണ്ടാകും. കുടാതെ രാജകുടുംബം നിര്‍ദേശിക്കുന്ന രണ്ട് വ്യക്തികള്‍ സമിതിയിലുണ്ടാകും. ഉപദേശക സമിതിയില്‍ ഹൈ കോടതിയിലെ വിരമിച്ച ജഡ്ജ് അടക്കം കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും പ്രതിനിധികളുണ്ടാകും.

spst.in

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ ശ്രി പദ്മനാഭസ്വാമി ക്ഷേത്രത്തിനെ സംബന്ധിച്ച് പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശ്രി. പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥത തിരുവിതാംകൂര്‍ രാജകുടുംബത്തിനില്ല. കോടതി വിധി പ്രകാരം ക്ഷേത്രം ഒരു പൊതു സ്ഥാപനമാണ്‌ (Public Institution). ക്ഷേത്രത്തിന്‍റെ ഷെബൈത്ത് അധികാരമാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്ളത്. ക്ഷേത്രം ഭരിക്കുന്നത് രാജകുടുംബത്തിന്‍റെ അധ്യക്ഷതയിലുള്ള ട്രസ്റ്റ്‌ ആണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പദ്മനാഭസ്വാമി ക്ഷേത്രഭരണത്തിലെ അംഗങ്ങളെല്ലാം ഇനി ഹിന്ദുകളായിരിക്കും എന്ന പ്രചരണം സത്യമോ?

Written By: Mukundan K 

Result: Misleading