ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തി- പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്, സത്യമിങ്ങനെ…

Misleading അന്തര്‍ദേശീയം | International ദേശീയം | National

വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. കുട്ടികളെ വിദേശത്ത് അയക്കുന്ന വ്യാജ ഏജന്‍സികളും അതുപോലെ വ്യാജ രേഖ നിര്‍മ്മാണവും ഈ രംഗത്ത് സജീവമാണ്. ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തി എന്നവകാശപ്പെട്ട് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

വ്യാജ ഡിഗ്രി-വിസ തട്ടിപ്പ്, ബിജെപി ഭരിക്കുന്ന അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളെ ബാന്‍ ചെയ്തു. ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രേലിയ നിരോധനം ഏര്‍പ്പെടുത്തി എന്നാണ് പോസ്റ്ററില്‍ അവകാശപ്പെടുന്നത്.  

instagramarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മാത്രമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പ്രചരിക്കുന്ന പോസ്റ്റിൽ ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയുടെ സ്‌ക്രീൻഷോട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ശരിക്കും ഈ റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍  2023-ൽ പ്രസിദ്ധീരിച്ച ഒരു പഴയ റിപ്പോർട്ടാണിത് എന്ന് വ്യക്തമായി. ഈ വാർത്തയുടെ തലക്കെട്ട് മാത്രം ഉപയോഗിച്ചാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുന്നത്. 

ഓസ്ട്രേലിയൻ സർക്കാർ ഉത്തർപ്രദേശ്, ഗുജറാത്ത്, ബീഹാർ ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യർത്ഥികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി വിശ്വസനീയ റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. 

വിസ തട്ടിപ്പുകൾ, പഠനം പൂർത്തിയാക്കാതെ ജോലി തേടുന്ന പ്രവണത, അപേക്ഷകൾക്കൊപ്പം വ്യാജരേഖകൾ സമർപ്പിക്കൽ എന്നിവ വർധിച്ചു വരുന്നതായി ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയിലെ ഫെഡറേഷൻ യൂണിവേഴ്‌സിറ്റിയും വെസ്റ്റേൺ സിഡ്നി യൂണിവേഴ്‌സിറ്റിയും പഞ്ചാബ്, ഹരിയാണ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകള്‍ താൽക്കാലികമായി നിർത്തിവച്ചു എന്നാണ് വാർത്തയിൽ പറയുന്നത്.

വാർത്തയോടൊപ്പെം ഫെഡറേഷൻ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്‍റെ പകർപ്പ് ചേര്‍ത്തിട്ടുണ്ട്. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈഗ്രേഷൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഭിഭാഷക കൂട്ടായ്മയുടെ DLEGAL എന്ന വെബ് സൈറ്റിൽ ഫെഡറേഷൻ യൂണിവേഴ്‌സിറ്റിയും വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയും പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ടുകൾ നല്‍കിയിട്ടുണ്ട്. 

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ലഭിച്ച 2023 മേയ് 25 ലെ ദി വീക്ക് റിപ്പോര്‍ട്ടില്‍  വിസ തട്ടിപ്പിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി, വിക്ടോറിയയിലെ ഫെഡറേഷൻ യൂണിവേഴ്സിറ്റിയും ന്യൂ സൗത്ത് വെയിൽസിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയും ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത് നിർത്താൻ വിദ്യാഭ്യാസ ഏജന്റുമാർക്ക് നിർദ്ദേശം നൽകിയിരുന്നു  എന്നുകണ്ടു. 

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിരോധനത്തിൽ ഉൾപ്പെടുന്നു. ഇന്ത്യൻ അപേക്ഷകരുടെ നിരസിക്കൽ നിരക്കുകളിലെ വർദ്ധനവും വിദ്യാഭ്യാസ ഏജന്റുമാർക്ക് കർശനമായ നിയന്ത്രണം ആവശ്യമാണെന്ന് ഉയർത്തിക്കാട്ടിക്കൊണ്ട് യൂണിവേഴ്സിറ്റികളുടെ തീരുമാനത്തെക്കുറിച്ച് സിഡ്നി മോർണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിദ്യാർത്ഥികളിൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം ഉയർന്നതിനാൽ അവിടെ നിന്നുള്ളവരുടെ റിക്രൂട്ട്‌മെന്‍റ് താൽക്കാലികമായി നിർത്തിയിരിക്കുകയായിരുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നത് നിർത്തിയത് താൽക്കാലികമായി മാത്രമാണെന്ന് ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ദി ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു.  മേൽ പറഞ്ഞ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കെതിരെ സര്‍ക്കാര്‍ വിവേചനം പുലർത്തുന്നില്ല. സർവകലാശാലകൾക്ക് പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സ്വതന്ത്രമായി എടുക്കാനുള്ള അവകാശമുണ്ടെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈകമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇത് സർക്കാർ ഏർപ്പെടുത്തിയ വിലക്കല്ല, സർവകലാശാലകൾ സ്വയം എടുത്ത തീരുമാനമാണെന്നാണ് ഹൈകമ്മീഷൻ വ്യക്തമാക്കിയത്.

ഓസ്ട്രേലിയയിലെ ചില സർവകലാശാലകളായ വിക്ടോറിയ യൂണിവേഴ്‌സിറ്റി, സതേൺ ക്രോസ് യൂണിവേഴ്‌സിറ്റി, എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റി, ടോറൻസ് യൂണിവേഴ്‌സിറ്റി, വിക്ടോറിയയിലെ ഫെഡറേഷൻ യൂണിവേഴ്‌സിറ്റി, എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റി, ഫെഡറേഷൻ യൂണിവേഴ്‌സിറ്റി, വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി തുടങ്ങിയവ വ്യാജ വിസ അപേക്ഷകളുടെ വർദ്ധന കാരണം ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന മറ്റ് റിപ്പോർട്ടുകളുണ്ട്. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയയിൽ പഠിക്കാൻ ഇപ്പോഴും അവസരമുണ്ട്, പക്ഷേ അപേക്ഷകളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നേയുള്ളു. 

ബിജെപി ഭരിക്കുന്ന അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന തരത്തില്‍ ഓസ്ട്രേലിയൻ സർക്കാർ യാതൊരു തീരുമാനവും എടുത്തിട്ടില്ല. സ്വകാര്യ സർവ്വകലാശാലകളുടെ മാത്രം തീരുമാനമാണിത്. 

നിഗമനം 

ബിജെപി ഭരിക്കുന്ന അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്  ഓസ്‌ട്രേലിയൻ സർക്കാർ വിലക്കേർപ്പെടുത്തി എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മു & കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾക്ക് ഓസ്ട്രേലിയയിലെ ചില സ്വകാര്യ സര്‍വകലാശാലകള്‍ 2023-ൽ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിസ തട്ടിപ്പ്, പഠനം പൂർത്തിയാക്കാതെ ജോലി തേടുന്ന പ്രവണത, അപേക്ഷകൾക്കൊപ്പം വ്യാജരേഖകൾ സമർപ്പിച്ചു എന്നിങ്ങനെയുള്ള വിഷയങ്ങളെ തുടർന്നായിരുന്നു ഇത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തി- പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്, സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: MISLEADING