
മുസ്ലിം സ്ത്രീകളുടെ മതപരമായ വേഷവിതാനത്തെ ചൊല്ലിയുള്ള ചർച്ചകളായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം. മുസ്ലിം സ്ത്രീകളുടെ ഹിജാബോ ബുര്‍ഖയോ ധൈര്യപൂര്‍വം പ്രശ്നങ്ങളെ നേരിടുന്നതിന് യാതൊരു തടസ്സവും ഉണ്ടാക്കുന്നില്ല എന്ന് കാണിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഏതൊരു വസ്ത്രവും മനസാന്നിദ്ധ്യത്തിന് തടസ്സമാകുന്നില്ലെങ്കിലും ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല.
പ്രചരണം
കരിമ്പിൻ ജ്യൂസ് വില്പന കാരിയായ ഒരു സ്ത്രീ കടയില്‍ ജൂസ് വില്‍ക്കുന്നതിനിടയില്‍ കടയിൽ ഒരു മദ്യപൻ അതിക്രമിച്ച് കയറുന്നതും പണം കൈക്കലാക്കുന്നതും ഇതിനിടെ ജ്യൂസ് കുടിക്കാനായി കടയിൽ എത്തിയ ബുർഖ ധരിച്ച വനിതകൾ സ്ത്രീയുടെ നിസ്സഹായാവസ്ഥയില്‍ മനസ്സലിഞ്ഞു ഇയാളെ പിടികൂടി ‘കൈകാര്യം’ ചെയ്ത് മാപ്പ് പറയിച്ച ശേഷം പണം തിരികെ വാങ്ങി വിൽപ്പന കാരിയെ ഏൽപ്പിക്കുന്നതും മദ്യപന്‍ തിരികെ പോകുന്നതുമായ രംഗങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “നോക്കി നിൽക്കുകയല്ല ഇടപെടുകയാണ്”
ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇതൊരു ചിത്രീകരിച്ച വീഡിയോ ആണ് എന്ന് വ്യക്തമായി
വസ്തുത ഇതാണ്
സിസിടിവി ക്യാമറയിൽ പകർത്തിയതാണ് ദൃശ്യങ്ങൾ എന്ന മട്ടിലാണ് വീഡിയോ. എങ്കിലും ഞങ്ങൾ ദൃശ്യങ്ങള്‍ ഒന്നുകൂടി നിരീക്ഷിച്ചപ്പോള്‍ അതിനുമുകളിൽ ഗേൾസ് കോര്‍ണര്‍ എന്ന ഒരു ലോഗോ കാണാൻ സാധിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗേൾസ് കോർണർ എന്ന പേജ് ലഭിച്ചു. അതിൽ ഈ വീഡിയോ നൽകിയിട്ടുണ്ട്.

ഒപ്പം ഇത് ചിത്രീകരിച്ച വീഡിയോ ആണെന്ന് ഡിസ്ക്രിപ്ഷൻ നൽകിയിട്ടുണ്ട്.
ഇതുകൂടാതെ മറ്റ് പല ചിത്രീകരിച്ച വീഡിയോകളും പേജില്‍ കാണാം. ഇത്തരത്തിൽ ചിത്രീകരിച്ച വീഡിയോകൾ നിരവധി പലരും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലരും ഇത് യഥാർത്ഥ സംഭവത്തിന്‍റെതാണ് എന്ന് കരുതുന്നു.
നിഗമനം
വീഡിയോ ദൃശ്യങ്ങള്‍ യഥാർത്ഥ സംഭവത്തിന്‍റെതല്ല. ചിത്രീകരിച്ച വീഡിയോ ആണ്. യഥാര്‍ത്ഥ സംഭവത്തിന്‍റെതാണ് എന്നു തെറ്റിദ്ധരിച്ച് പലരും വീഡിയോ പങ്കുവയ്ക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ബുര്‍ഖ ധരിച്ച സ്ത്രീകള്‍ മദ്യപനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…
Fact Check By: Vasuki SResult: Misleading
