
വിവരണം
ചെമ്പട തോട്ടട എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 6 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അയോധ്യയിൽ രാമക്ഷേത്രം
നിർമ്മിക്കണമെന്ന് മുതിർന്ന
കോൺഗ്രസ് നേതാവ് ശശി തരൂർ MP……!!!!
കൊങ്ങികളെ താങ്ങി നിൽക്കുന്ന
മൂരികൾക്ക് ഫുൾജാർ സോഡ വേണോ
അതോ ഉപ്പിട്ട സോഡ മതിയോ…..?” എന്ന അടിക്കുറിപ്പോടെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് ശശി തരൂർ എംപി. കൊങ്ങികളെ താങ്ങി നിൽക്കുന്ന
മൂരികൾക്ക് ഫുൾജാർ സോഡ വേണോ
അതോ ഉപ്പിട്ട സോഡ മതിയോ…..? എന്ന വാചകങ്ങളും ചേർത്താണ് പോസ്റ്റിന്റെ പ്രചരണം.
archived link | FB post |
അയോദ്ധ്യ കേസുമായി ബന്ധപ്പെട്ട വാദം സുപ്രീം കോടതിയിൽ തുടരുകയാണ്. കോൺഗ്രസ്സ് പാർട്ടിയുടെ നേതാവ് അയോധ്യാക്കേസിന് അനുകൂലമായി സംസാരിക്കുക എന്നത് വിചിത്രമായ കാര്യമാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടോ…? നമുക്ക് ഈ വാർത്തയുടെ വസ്തുത അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഈ വാർത്തയുടെ വിവിധ കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകയിൽ വാർത്ത തിരഞ്ഞു നോക്കി. അയോദ്ധ്യ സംഭവവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബർ 15 ന് ന്യൂസ് 18
പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭ്യമായി. ‘അയോദ്ധ്യയിലെ തർക്ക സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനെതിരെ നടത്തിയ കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമായി.
ബാബ്രി മസ്ജിദ് തകർത്തതിനെക്കുറിച്ച് തരൂരിന്റെ , “മറ്റാരുടെയെങ്കിലും ആരാധനാലയം പൊളിച്ച് ഒരു രാമക്ഷേത്രം പണിയാൻ“ ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കുന്നില്ല ”എന്ന പരാമർശമാണ് വിവാദമായത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുമെന്നും ചെന്നൈയിൽ നടന്ന സാഹിത്യോത്സവത്തിൽ സംസാരിച്ച തരൂർ ആരോപിച്ചു.
“വരും മാസങ്ങളിൽ കൂടുതൽ അസുഖകരമായ കാര്യങ്ങൾ അഭിമുഖീകരിക്കാൻ ഞങ്ങൾ സ്വയം ധൈര്യപ്പെടേണ്ടിവരുമെന്ന് ഞാൻ കരുതുന്നു, കാരണം തിരഞ്ഞെടുപ്പുകളുടെ വരവിനും മതപരമായ അഭിനിവേശങ്ങൾക്കും സാമുദായിക കലാപത്തിനും ഇടയിൽ പരസ്പര ബന്ധമില്ല.
ചടങ്ങിൽ മതസ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച തരൂർ കോൺഗ്രസ് “തെറ്റുകൾ സമ്മതിക്കാൻ തയ്യാറാണെന്ന്” സമ്മതിച്ചു. “അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച ഒരു പാർട്ടിയാണ് ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച സൂക്ഷിപ്പുകാരിൽ ഒരാളായി മാറിയത്,” അദ്ദേഹം പറഞ്ഞു.”
മുകളിൽ നൽകിയതാണ് വാർത്ത. അതായത് മറ്റു മതസ്ഥരുടെ ആരാധനാലയം പൊളിച്ച് ഒരു രാമക്ഷേത്രം പണിയാൻ യഥാർത്ഥ ഹിന്ദുക്കൾ ആഗ്രഹിക്കില്ല എന്നാണ് ശശി തരൂർ പറഞ്ഞത്. 2018 ഒക്ടോബറിലാണ് അദ്ദേഹം ഇങ്ങനെ പരാമർശം നടത്തിയത്. അല്ലാതെ ഈയടുത്ത കാലത്താണ്. പോസ്റ്റിൽ നൽകിയിരിക്കുന്നത് ഈ വാർത്തയിൽ നിന്നും കടക വിരുദ്ധമായ പ്രസ്താവനയാണ്.
archived link | news18 |
ഏതാനും മാധ്യമങ്ങൾ ഇതേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അല്ലാതെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ശശി തരൂർ പറഞ്ഞതായി ഒരിടത്തും വാർത്ത പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം ട്വിറ്റർ പേജിൽ പതിവായി തനിക്ക് പൊതുജനങ്ങളെ അറിയിക്കാനുള്ളത് പങ്കു വയ്ക്കുന്ന ആളാണ്. അതിലും അദ്ദേഹത്തിൻറെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ഇത്തരത്തിൽ ഒരു പരാമർശം കാണാനില്ല.
വാർത്തയുടെ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ശശി തരൂരിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. തുടർന്ന് തരൂരിന്റെ പേഴ്സനസൽ അസിസ്റ്റന്റ് പ്രവീൺ റാമുമായി സംസാരിച്ചു. പ്രവീൺ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇപ്രകാരമാണ്: ശശി തരൂരിന്‍റെ പേരിൽ വെറുതെ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണിത്. അദ്ദേഹം ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. നിരവധി വ്യാജ പ്രചാരണങ്ങൾ അദ്ദേഹത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി ചെയ്യുന്നുണ്ട്. പലതും രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ളതാണ് ഇതൊക്കെ ഞങ്ങൾ അവഗണിക്കുകയാണ് പതിവ്.”
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും അറിയാൻ സാധിക്കുന്നത് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണം എന്ന് ശശി തരൂർ ഒരിടത്തും പറഞ്ഞിട്ടില്ല എന്നാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ശശി തരൂർ ഒരിടത്തും പറഞ്ഞിട്ടില്ല. തെറ്റിധാരണ സൃഷ്ടിക്കാൻ വേണ്ടി പ്രചരിപ്പിക്കുന്ന പോസ്റ്റാണിത്. അതിനാൽ ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോ അഭ്യർത്ഥിക്കുന്നു

Title:അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടോ…?
Fact Check By: Vasuki SResult: False
