
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
“കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിലിട്ട പോപ്പുലർ ഫ്രെണ്ട് നേതാക്കന്മാരെ മോചിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളും- വിഡി സതീശന്‍ പ്രതിപക്ഷനേതാവ്” എന്ന വാചകങ്ങള്‍ എഴുതിയ മനോരമ ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്. കാർഡിൽ മനോരമ ഓൺലൈൻ എംബ്ലവും https://www.manoramaonline.com/news എന്ന വെബ്സൈറ്റ് ലിങ്കും നൽകിയിട്ടുണ്ട്. 2024 ഏപ്രിൽ 4 എന്ന തീയതിയാണ് കാർഡിൽ നൽകിയിരിക്കുന്നത്.

എന്നാല്‍ വിഡി സതീശന്‍റെയും മനോരമ ന്യൂസിന്‍റെയും പേരില്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരണത്തെ കുറിച്ച് കൂടുതലറിയാന്‍ ഞങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഫാക്റ്റ് ക്രെസന്‍ഡോ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെ: “പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിത്. വിഡി സതീശന്‍ ഒരിടത്തും ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടില്ല. വ്യാജ പ്രചരണത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി നിയമ നടപടികള്‍ സ്വീകരിക്കും” വിഡി സതീശന്‍റെ ഓഫീസില്‍ നിന്നും ഫാക്റ്റ് ക്രെസന്‍ഡോക്ക് നല്‍കിയ പരാതിയുടെ കോപ്പി:

ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ മനോരമയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വിഡി സതീശനെതിരെ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ മനോരമ നല്‍കിയ ലേഖനം ലഭിച്ചു.

കൂടുതല്‍ വ്യക്തതക്കായി ഫാക്റ്റ് ക്രെസന്‍ഡോ മനോരമ ന്യൂസ് വിഭാഗവുമായി ബന്ധപ്പെട്ടു. “ഇത് മനോരമയുടെ പേരിലുള്ള വ്യാജ ന്യൂസ് കാര്‍ഡാണ്. മനോരമയുടെ ന്യൂസ് കാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഉപയോഗിക്കുന്ന ഫോണ്ട് ഏതാണെന്ന് വ്യക്തമാകും. ഇതിലെ ഫോണ്ട് വേറെയാണ്.”
നിഗമനം
പോസ്റ്റില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണ്. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ അന്യായമായി തടങ്കലിലാക്കിയ പോപ്പുലര്‍ ഫ്രണ്ട് നേതാകളെ മോചിപ്പിക്കുമെന്ന് മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ വിഡി സതീശന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ വിഡി സതീശന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
