FACT CHECK – മനോരമയ്‌ക്കെതിരെ നടക്കുന്ന വര്‍ഗീയ പ്രചരണം സത്യമോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള മാധ്യമ സ്ഥാപനങ്ങളിലൊന്നായ മലയാള മനോരമയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു വര്‍ഗീയ പ്രചരണം നടക്കുന്നുണ്ട്. മനോരമ സ്ഥാപകനായ മാമന്‍ മാപ്പിള്ളയുടെ കൊച്ചുമക്കള്‍ ഇസ്ലാം മതം സ്വീകരിച്ചു. പത്രത്തിന്‍റെ 25 ശതമാനം ഷെയര്‍ ഇവര്‍ക്കുള്ളതാണ്. കുറച്ച് കാലങ്ങളായ ദുഖവെള്ളി ദിനത്തില്‍ മനോരമ അവധി നല്‍കുന്നില്ല. റംസാനും ബ്ക്രീദിനും അവധി നല്‍കുന്നു. ഇനിയെങ്കിലും കാലത്തിന്‍റെ അടയാളങ്ങളില്‍ വിവേചനം തിരിച്ചറിയുക എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പം സലിം ജോസഫ് തോമസ്, സമീര്‍ തരിയാന്‍ മാപ്പിളൈ എന്നിവരുടെ പേരുള്ള ഒരു പട്ടികയും പ്രചരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഫാക്‌ട് ക്രെസെന്‍ഡോയുടെ +91 90490 53770 ഫാക്‌ട്‌ലൈന്‍ നമ്പറിലേക്ക് നിരവധി പേര്‍ ഈ സന്ദേശത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ബന്ധപ്പെട്ടു.

ഞങ്ങള്‍ക്ക് ലഭിച്ച സന്ദേശം-

സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം-

എന്നാല്‍ ഈ പ്രചരണം സത്യമാണോ? എന്താണ പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കോട്ടയം മനോരമ ബ്യൂറോയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കണ്ടത്തില്‍ കുടുംബത്തില്‍ ഒരാള്‍ പോലും മതം മാറിയിട്ടില്ലെന്നും ഈ വ്യാജ പ്രചരണം ചില സ്ഥാപിത താല്‍പര്യത്തോടെയുള്ളതാണെന്നും ന്യൂസ് ഡെസ്‌ക് പ്രതിനിധി പറഞ്ഞു.  സലിം ജോസഫ് തോമസ്, സമീര്‍ തരിയാന്‍ മാപ്പിളൈ എന്നിവര്‍ മനോരമയുടെ സ്ഥാപനമായ എംആര്‍എഫിന്‍റെ ഉന്നതാധികാരികളാണ്.

പത്രസ്ഥാപനത്തില്‍ എല്ലാ മതങ്ങളുടെയും പ്രധാനപ്പെട്ട ആഘോഷ ദിനങ്ങള്‍ മനോരമയില്‍ പബ്ലിഷിങ് (അച്ചടിയുള്ള ദിവസം), നോണ്‍ പബ്ലിഷിങ് (അച്ചടി ഇല്ലാത്ത ദിവസം) സ്റ്റാഫുകള്‍ക്ക് രണ്ടായി തിരിച്ച് അവധി നല്‍കുന്നുണ്ട്. നോണ്‍ പബ്ലിഷിങ് ദിനത്തില്‍ സ്ഥാപനം മുഴുവനായി അവധിയാണ്. ക്രിസ്മസ് നോണ്‍ പബ്ലിഷിങ് അവധി ദിനമാണ്. എന്നാല്‍ ദുഖവെള്ളി പബ്ലിഷിങ് ആണ്. അന്നേ ദിവസം നോണ്‍ പബ്ലിഷിങ് വിഭാഗം ജീവനക്കാര്‍ക്ക് അവധി നല്‍കും. പബ്ലിഷിങ് സ്റ്റാഫില്‍ അവധി എടുക്കേണ്ടലവര്‍ക്ക് അവധി എടുക്കാം. ഈ തീരുമാനം പത്രസ്ഥാപനങ്ങള്‍ എല്ലാവരും ചേര്‍ന്നെടുത്തതാണ്. ഒരു വര്‍ഷത്തില്‍ 8 നോണ്‍ പബ്ലിഷിങ് അവധികളെന്ന നിലയിലാണ് പത്ര സ്ഥാപനങ്ങള്‍ സംയുക്തമായി ആലോചിച്ച് തീരുമാനിച്ചത്. ഇത് നടപ്പിലാക്കിയെന്ന് മാത്രമെന്നും മനോരമ അധികൃതര്‍ മറുപടി നല്‍കി.

നിഗമനം

മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള എംആര്‍എഫ് സ്ഥാപനത്തിന്‍റെ ഉന്നതാധികാരികളുടെ പേരുകളാണ് പ്രചരിക്കുന്നത്. ഇവര്‍ മതം മാറിയിട്ടില്ലെന്നും പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും മനോരമ അധികൃതര്‍ തന്നെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മനോരമയ്‌ക്കെതിരെ നടക്കുന്ന വര്‍ഗീയ പ്രചരണം സത്യമോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False