മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ പിടിയിലായ എസ്എഫ്ഐ വനിത നേതാവിനെ സ്വീകരിക്കുന്ന വീഡിയോയില്ലാ ഇത്.. വസ്‌തുത അറിയാം..
വിവരണം
എസ്എഫ്ഐ വനിത നേതാവ് ജയിലില്‍ നിന്നും പുറത്ത് ഇറങ്ങുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വനിത നേതാവ് ജയില്‍ മോചിതയായി പുറത്തേക്ക് വരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതല്ല,,,, മാർക്ക്ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്നതാണ്..
എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. രാജ്‌ഗുരു ഫയര്‍നാന്ദ ഗുരു എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് 53ല്‍ അധികം റിയാക്ഷനുകളും 41ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പില്‍ ജയിലിലായി പുറത്തിറങ്ങിയ എസ്എഫ്ഐ പ്രവര്‍ത്തകയ്ക്ക് സ്വീകരണം നല്‍കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ വീഡിയോയിലുള്ള വനിത എസ്എഫ്ഐ നേതാവ് സാന്ദ്ര ബോസ് ആണെന്ന് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം എസ്എഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായ സാന്ദ്രാ ബോസുമായി ഫോണില്‍ ബന്ധപ്പെട്ടു. ചാലക്കുടി ഐടഐ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പോലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതെ തുടര്‍ന്ന് പോലീസ് ജീപ്പ് തകര്‍ത്തതിനും പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വകുപ്പിലാണ് താന്‍ അടക്കം 11 പേരെ റിമാന്‍ഡ് ചെയ്തതെന്ന് സാന്ദ്ര പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം ജയില്‍ മോചിതയായപ്പോള്‍ മാതാവും സഹപ്രവര്‍ത്തകരും സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ വന്ന വീഡിയോയാണ് തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് സാന്ദ്ര പറഞ്ഞു. ചാലക്കുടി പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സാന്ദ്ര ഉള്‍പ്പടെയുള്ളവരെ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ വാര്‍ത്ത മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
നിഗമനം
തൃശൂര്‍ ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പോലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ജീപ്പ് തകര്‍ത്ത കുറ്റത്തിനാണ് സാന്ദ്ര ബോസ് റിമാന്‍ഡിലായത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതയായ സാന്ദ്രയെ സ്വീകരിക്കാനെത്തിയ അമ്മയുടെയും സഹപ്രവര്‍ത്തകരുടെയും വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ പിടിയിലായ എസ്എഫ്ഐ വനിത നേതാവിനെ സ്വീകരിക്കുന്ന വീഡിയോയില്ലാ ഇത്.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False