ഒരു പതിറ്റാണ്ട് മുമ്പ് ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഡല്‍ഹിയില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ അതിക്രൂരമായ ലൈംഗിക അതിക്രമണം. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഏതാനും ദിവസങ്ങള്‍ മരണത്തോട് പൊരുതിയ ശേഷം ലോകത്തോടെ വിടപറഞ്ഞു. അവളോടുള്ള ആദരസൂചകമായി പെണ്‍കുട്ടി നിര്‍ഭയ എന്ന നാമത്തില്‍ അറിയപ്പെടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി.

പിന്നീട് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. കേസില്‍ ആകെ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമായിരുന്നു ലഭിച്ചത്. മറ്റൊരാള്‍ ആത്മഹത്യ ചെയ്തു. മറ്റ് നാലു പ്രതികളായ അക്ഷയ്, പവന്‍, വിനയ് ശര്‍മ, മുകേഷ് എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ വിധി ശരിവച്ചു കൊണ്ട് സുപ്രീം കോടതിയും മേയില്‍ വിധി പ്രസ്താവിച്ചിരുന്നു.

പ്രായപൂര്‍ത്തി ആകാത്ത പ്രതിയുടെ ചിത്രം എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

പ്രതിയുടെ പേര് മുഹമ്മദ് അഫ്രോസ് എന്നാണെന്നും അയാളുടെ ചിത്രമാണിത് എന്നും അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് കോടതി വെറുതെ വിട്ട നിര്‍ഭയ കേസ് പ്രതി

ഇവൻ ആണ് മുഹമ്മദ് അഫ്രോസ്.. |

2012ഇൽ ഡൽഹിയിൽ ഓടുന്ന ബസ്സിനുള്ളിൽവെച്ചു ഒരു നിസ്സഹായ പെൺകുട്ടിയെ തന്റെ മറ്റുള്ള 5 കൂട്ടുകാരുടെ കൂടെ കൂടി അതി ഭീകരം ആയി കൂട്ട ബലാത്സംഗം ചെയ്തു കൊന്നിട്ടു ഭാരതത്തിന്റെ നീതി ന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന വിധം തനിക് “18 വയസ്സ് തികഞ്ഞിട്ടില്ല” എന്നു കാണിച്ചു നിസ്സാരമായി രെക്ഷപെട്ട നരഭോജി..

ഇവന്റെ കൂട്ട് പ്രതികളായ 5 പേരിൽ ഒരാൾ ജയിലിൽ ആത്മ ഹത്യ ചെയ്തു. മറ്റുള്ള 4 പ്രതികൾക് ഈ രാജ്യത്തിൻറെ പരമോന്നത കോടതി വധ ശിക്ഷക് വിധിച്ചിരിക്കുകയാണ്.

ഒരു പെണ്ണിനെ രണ്ടു പ്രാവിശ്യം അതി ക്രൂരം ആയി ബലാത്സംഗം ചെയ്യാനും അവളുടെ രോദനത്തിന്റെ സുഖം മതിയാവാതെ വന്നപ്പോൾ അവളുടെ രഹസ്യ ഭാഗത്തേക്ക് ബസ്സിൽ ഉണ്ടായിരുന്ന ജാക്കി ലിവർ കുത്തി കയറ്റി ഇവൻ. അതിന്റെ പരിണാമം അവളുടെ ആന്തരിക അവയവങ്ങൾ പുറത്തേക്കു വന്നു..

പിന്നീട് ആശുപത്രിയില്വെച്ചു അവൾ മരിക്കുകയും ചെയ്തു..

ഇത്രയും കൊടും ക്രൂരത ചെയ്യുവാൻ പ്രാപ്തി ഉണ്ടായിരുന്ന ഇവനെ ഈ രാജ്യത്തിൻറെ നിർവീര്യ നിയമ വ്യവസ്ഥ “പ്രായ പൂർത്തി ആയിട്ടില്ല” എന്ന കാരണം പറഞ്ഞു കുട്ടി കുറ്റവാളി എന്നു പ്രഖ്യാപിച്ചു ജുവനൈൽ കോടതിയിൽ എത്തിച്ചു. ജുവനൈൽ നിയമ പ്രകാരം ഇവന് കിട്ടിയത് വെറും 3 വര്ഷം തടവ് ശിക്ഷ മാത്രം. സുഖവാസം പോലെ അത് തീർത്തു അവൻ രാജാവിനെ പോലെ ഇറങ്ങി പോയി..

ഞാൻ ഇതൊക്കെ ഇവിടെ പറയാൻ കാരണം ശിക്ഷ കഴിഞ്ഞു ഇറങ്ങിയ ഈ മൃഗം ഡൽഹിയിൽനിന്ന് മുങ്ങി. ഇപ്പോൾ മറ്റൊരു പേരിൽ മറ്റൊരു മേൽവിലാസത്തിൽ സൗത് ഇന്ത്യയിൽ എവിടെയോ ഒരു ഹോട്ടലിൽ പാചകക്കാരൻ ആയിട് അജ്ഞാതൻ ആയി ജീവിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.

ഇപ്പോൾ അവന്റെ കൂടെ ഉള്ളവർക്കോ അവൻ ജോലി ചെയ്യുന്ന ഹോട്ടൽ ഉടമസ്ഥന് പോലും അറിയില്ല അവന്റെ യഥാർത്ഥ ചരിത്രം.

സൗത്ത് INDIA എന്നു പറയുമ്പോൾ ചില ദേശീയ മാധ്യമങ്ങൾ ഇവൻ നമ്മുടെ കേരളത്തിൽ ആണ് ഇപ്പോൾ ഉള്ളത് എന്നു സംശയം പ്രകടിപ്പിക്കുന്നുണ്ട്…

അടുത്ത ഇരയെ നോട്ടമിട്ടു നടക്കുകയായിരിക്കും ചിലപ്പോൾ ഇവൻ…

സൂക്ഷിക്കുക.. ഈ photoഇൽ ഉള്ള ആൾ നിങ്ങളുടെ ചുറ്റുവട്ടത് എവിടെയെങ്കിലും ഉണ്ടാവാനും സാധ്യത ഉണ്ട്..

പരമാവധി ഇവന്റെ ഈ photoയും വിവരങ്ങളും ഷെയർ ചെയ്യുക.”

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ആദ്യം ഞങ്ങള്‍ നിര്‍ഭയ കേസിന്‍റെ വിശദാംശങ്ങള്‍ തിരഞ്ഞു. കേസില്‍ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. കുറ്റകൃത്യം നടന്നശേഷം ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 മാര്‍ച്ച് 20 വെളുപ്പിന് 5:30 ന് നാലു പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുകയുണ്ടായി. ഒരാള്‍ അതിനു മുമ്പ് തന്നെ ജയിയില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തി ആകാത്ത പ്രതിയെ മൂന്നു വര്‍ഷത്തെ തടവിന് ശേഷം വിട്ടയച്ചു.

ചിത്രത്തില്‍ കാണുന്നത് ജുവനൈല്‍ പ്രതിയല്ല. വിനയ് ശര്‍മ എന്ന തൂക്കിലേറ്റിയ പ്രതിയാണ്. ഇതേ ചിത്രം 2015 ഡിസംബറില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിനയ് ശര്‍മയുടെ ചിത്രം ജുവനൈല്‍ പ്രതിയുടേതാണ് എന്ന പേരില്‍ ഏതാനും വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ മറ്റ് പല മാധ്യമ റിപ്പോര്‍ട്ടുകളിലും പ്രതി വിനയ് ശര്‍മയുടെ ഇതേ ചിത്രം നല്‍കിയിട്ടുണ്ട്.

ചൈള്‍ഡ് പ്രൊട്ടക്ഷന്‍ ആക്റ്റ്, ജുവനൈല്‍ ജസ്റ്റിസ് തുടങ്ങിയ നിയമങ്ങള്‍ പ്രകാരം ജുവനൈല്‍ പ്രതിയുടെ പേരോ ചിത്രമോ പുറത്തുവിടുന്നത് കുറ്റകരമാണ്. എന്നാല്‍ കുറ്റ വിമുക്തന്‍ ആയശേഷം പേര് വെളിപ്പെടുത്തുന്നതിന് നിയമ തടസ്സമില്ല എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ നിര്‍ഭയ കേസിലെ ജുവനൈല്‍ പ്രതിയുടെ പേര് എവിടേയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രതിയുടെ പേര് അതിനാല്‍ സ്ഥിരീകരിക്കാനായില്ല.

നിര്‍ഭയ സഞ്ചരിച്ച ബസിന്‍റെ ഡ്രൈവറും പ്രതികളില്‍ ഒരാളുമായ രാം സിംഗ്(30), സഹോദരന്‍ മുകേഷ് സിംഗ്(26), വിനയ് ശര്‍മ(20), അക്ഷയ് ഠാക്കൂര്‍(28), പവന്‍ ഗുപ്ത(19), ജുവനൈല്‍ (18 വയസ്സിന് താഴെ) എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ രാം സിംഗ് ജയിലില്‍ ആത്മഹത്യ ചെയ്തു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബദയൂണിലെ ഇസ്ലാംനഗരില്‍ നിന്നുള്ള ജുവനൈല്‍ 2015 ല്‍ ശിക്ഷക്ക് ശേഷം ജയില്‍ മോചിതനായി. ബാക്കിയുള്ള നാലുപേരെയാണ് തൂക്കിലേറ്റിയത്.

നിര്‍ഭയ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡെല്‍ഹി സൌത്ത് പോലീസ് ജോയിന്‍റ് കമ്മീഷണര്‍ ഛായാ ശര്‍മയുമായി എ‌എന്‍‌ഐ ന്യൂസ് എഡിറ്റര്‍ സ്മിത പ്രകാശ് നിര്‍ഭയ കേസിനെ കുറിച്ച് നടത്തിയ മുഖാമുഖം താഴെ കാണാം. കുറ്റകൃത്യത്തിന്‍റെയും കേസന്വേഷണത്തിന്‍റെ നാള്‍വഴികളും അവര്‍ വിശദീകരിക്കുന്നുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ചിത്രം ഉപയോഗിച്ച് നടത്തുന്നത് എന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ചിത്രം എന്ന രീതിയില്‍ കൊടുത്തിരിക്കുന്നത് തൂക്കിലേറ്റപ്പെട്ട പ്രതി വിനയ് ശര്‍മയുടെ ചിത്രമാണ്. ജുവനൈല്‍ പ്രതിയുടെ ചിത്രവും പേരും ഔദ്യോഗികമായി ഇതുവരെ ലഭ്യമല്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് കോടതി വെറുതെ വിട്ട നിര്‍ഭയ കേസ് പ്രതിയുടെ ചിത്രമല്ല ഇത്, സത്യമിങ്ങനെ...

Fact Check By: Vasuki S

Result: MISLEADING