
ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഹിന്ദു പെൺകുട്ടിക്ക് നേരെ ജിഹാദികൾ ആസിഡ് ആക്രമണം നടത്തിയെന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മാസ്ക് ധരിച്ച ഒരു പെൺകുട്ടി ഹിന്ദിയിൽ സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഈ ഹിന്ദു പെണ്‍കുട്ടി ഡല്‍ഹിയില്‍ ജിഹാദികളുടെ ആസിഡ് ആക്രമണത്തിന് ഇരയായി ആശുപത്രിയില്‍ ചികിത്സ നേടിയതാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മാസങ്ങളോളം പിന്തുടർന്ന് 20 വയസ്സുള്ള ഒരു ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെ ജിഹാ&ദികൾ പട്ടാപ്പകൽ ആ&സിഡ് ആക്രമണം നടത്തി, കുട്ടി കോളേജിലേക്ക് പോകുന്ന വഴയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു
ഡൽഹിയിലെ ഭാരത് നഗർ പ്രദേശത്ത് അർമാൻ, ഇഷാൻ, എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. ”
https://archive.org/details/screencast-www-facebook-com-2025-10-31-15-25-22
എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടി മുസ്ലിം സമുദായത്തില്‍ നിന്നുള്ളതാണെന്നും കുട്ടിയുടെ പിതാവ് നടത്തിയ നാടകമായിരുന്നു ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഡൽഹിയിൽ നടന്ന ആസിഡ് അക്രമണവുമായി ബന്ധപ്പെട്ട് കീ വേര്‍ഡ്സ്  ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ചില മാധ്യമ റിപ്പോർട്ടുകൾ ലഭ്യമായി. വിദ്യാർത്ഥിനിയുടെ പിതാവ് നടത്തിയ നാടകമാണ് ആസിഡ് ആക്രമണ കേസെന്ന് എൻഡിടിവി 2025 ഒക്ടോബർ 28ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തന്നെ പിറകെ നടന്ന് ശല്യം ചെയ്യുന്ന ജിതേന്ദ്രയെന്ന ആളാണ് ആസിഡ് ആക്രമണം നടത്തിയതെന്നും ഇയാൾക്കൊപ്പം ഇഷാൻ, അർമാൻ എന്നിവർ ഉണ്ടായിരുന്നെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. 

എന്നാൽ അന്വേഷണം നടത്തിയ പൊലീസ് ഈ കേസ് പെൺകുട്ടിയുടെ പിതാവ് അകീൽ ഖാൻ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി.
ആസിഡ് ആക്രമണം നടത്തിയെന്ന് പെൺകുട്ടി ആരോപിച്ച മുഖ്യപ്രതിയായ ജിതേന്ദ്രയുടെ ഭാര്യ പെൺകുട്ടിയുടെ പിതാവായ അകീൽ ഖാനെതിരെ നേരത്തെ പീഡന പരാതി നൽകിയിരുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടും മൂന്നും പ്രതികളുടെ കുടുംബവുമായും ഇയാൾക്ക് തർക്കങ്ങളുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മകളുടെ കൈ പൊള്ളിയത് ടോയ്‌ലറ്റ് ക്ലീനർ ഉപയോഗിച്ചപ്പോഴാണെന്നും മുൻവൈരാഗ്യം കാരണമാണ് ജിതേന്ദ്രയേയും മറ്റ് രണ്ടുപേരെയും കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നും പിടിയിലായ അകീൽ ഖാൻ കുറ്റസമ്മതം നടത്തിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആസിഡ് ആക്രമണക്കേസ് വ്യാജമാണെന്ന് പൊലീസ് അന്വേഷണം നടത്തി തെളിയിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കി ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ ആസിഡ് അക്രമണം വ്യാജമായി ഉണ്ടാക്കിയതാണ്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ അശോക് വിഹാര്‍ എസിപി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചത് ഇങ്ങനെ:. “പെണ്‍കുട്ടിയെ ആരും ആസിഡ് ഒഴിച്ചിട്ടില്ല. ഇത് വെറും വ്യാജ പരാതിയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പിതാവായ അകീൽ ഖാൻ വ്യക്തിവൈരാഗ്യം മൂലം ഉണ്ടാക്കിയ നാടകമായിരുന്നു പരാതി. പെൺകുട്ടി ഹിന്ദുമതത്തിൽപ്പെട്ട ആളല്ല, മുസ്ലിം സമുദായമാണ്. സംഭവത്തിന് വർഗീയ വശങ്ങളില്ല.”
നിഗമനം
ഡൽഹിയിൽ ഹിന്ദു പെൺകുട്ടിക്ക് നേരെ ജിഹാദികൾ ആസിഡ് ആക്രമണം നടത്തിയെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പെണ്‍കുട്ടി മുസ്ലിം സമുദായമാണ്. പെണ്‍കുട്ടിയുടെ പിതാവ് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സൃഷ്‌ടിച്ച നാടകമായിരുന്നു ഈ വ്യാജ പരാതിയെന്ന് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
 
					  Title:ഡല്‍ഹിയില്‍ ഹിന്ദു പെണ്‍കുട്ടിക്ക് നേരെ ജിഹാദി ആസിഡ് ആക്രമണം, വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
Fact Check By: Vasuki SResult: False



 
	 
						 
						