
ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇറാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇടപെടുന്നുണ്ട്. ലോക മഹായുദ്ധം പോലുള്ള സാഹചര്യതിലെയ്ക്ക് സംഘര്‍ഷം വഴിമാറുമോ എന്നാ ആശങ്കയിലാണ് ലോകരാഷ്ട്രങ്ങള്‍. ചൈനയും റഷ്യയും ഇറാന് പിന്തുണയുമായി ഒരു വശത്തും മറുവശത്ത് ഇസ്രായേലിന് പിന്തുണ നല്‍കി അമേരിക്കയുമുണ്ട്.
ഇറാന്‍ തീവ്ര മുസ്ലിം നിലപാടുള്ള രാഷ്ട്രമാണെന്ന വിമര്‍ശനത്തിനിടയില്‍ ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കുന്ന വിമത വിഭാഗങ്ങള്‍ ഇറാനിലുണ്ട്. ഇറാനിലെ പെണ്‍കുട്ടി പരിഷ്കൃത വേഷം ധരിച്ച് മഴയത്ത് നൃത്തം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ ഇതിനിടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
മുസ്ലിം മതം അനുശാസിക്കുന്നതില്‍ നിന്ന് വിഭിന്നമായി, ഇറാനിയന്‍ ഭരണത്തോടുള്ള പ്രതിഷേധം സൂചിപ്പിച്ച് പാശ്ചാത്യ രീതിയില്‍ വസ്ത്രം ധരിച്ച ഒരു യുവതി മഴയത്ത് ആനന്ദത്തോടെ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇറാനിലെ ടെഹ്‌റാന്‍ തെരുവുകളില്‍ ചിത്രീകരിച്ച വീഡിയോ ആണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നൃത്തം ചെയ്യുന്നത് :
ഒരു ഇറാനിയൻ പെൺകുട്ടി ആണ്.
അവളുടെ ചുവടുവയ്പ്പുകൾക്ക് അർത്ഥം ഉണ്ട്-
ഇസ്ലാമിഭരണകർത്താക്കളുടെ ശവകുടീരത്തിൽ ഞങ്ങൾ നൃത്തം ചെയ്യും.
ഇപ്പോൾ ഞങ്ങൾക്ക് സന്തോഷവും ഭാവിയിൽക്കുറിച്ചുള്ള പ്രതീക്ഷയുമുണ്ട്.
ഇറാനിലെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കൊലപാതകക്കാരൻമാർ വീഴും. ഇസ്ലാമിക ഭരണകൂടം നശിച്ചുപോകും!
(ഈ വീഡിയോ ഇറാനിലെ ടെഹ്‌റാനിലെ സായ്-ഇ-തീർ തെരുവിൽ ചിത്രീകരിച്ചതാണ്. പശ്ചാത്തലത്തിൽ കാണുന്ന ക്രിസ്ത്യൻ വാസ്തുശൈലിയിലുള്ള പള്ളി ഈ തെരുവിലെ സെന്റ് പീറ്റേഴ്സ് പള്ളിയാണ്. ഇസ്ലാമിക ഭരണകൂടത്തിനെതിരായ ശക്തമായ സന്ദേശത്തെ സ്ത്രീയുടെ നൃത്തചുവടുകളിൽ കാണാം)
….. Shibi Surendran
എന്നാല്‍ ഈ ദൃശ്യങ്ങളില്‍ കാണുന്നത് ഇറാനിയന്‍ യുവതി അല്ലെന്നും ഇറാനുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വാസ്തവത്തിൽ, വീഡിയോയിലെ സ്ത്രീ ഇറാനിയൻ അല്ല, നൃത്തം ആ രാജ്യത്തിന്‍റെ “ഇസ്ലാമിക ഭരണകൂടത്തിനെതിരായ” പ്രതിഷേധമായിരുന്നില്ല. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഈ വീഡിയോ 2023 ജൂലൈ 15 ന് ടിക്ടോകില്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ജോർജിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ തംത സബെലാഷ്‌വിലി തന്‍റെ @wildprincess9 എന്ന ടിക് ടോക്ക് ഹാൻഡിലില്‍ ആണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
തംത എന്ന ജോർജിയയിൽ ജനിച്ച ഒരു ഗ്രീക്ക് ഗായികയാണ്. 2004 ൽ സൂപ്പർ ഐഡൽ ഗ്രീസില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയാണ് തംത ആദ്യമായി ഗ്രീസിൽ പ്രശസ്തി നേടിയത്. ഗ്രീസിലും സൈപ്രസിലും നിരവധി ചാർട്ടിംഗ് ആൽബങ്ങളും സിംഗിൾസും അവർ പുറത്തിറക്കി, 2014, 2015, 2018 വർഷങ്ങളിൽ എക്സ് ഫാക്ടർ ജോർജിയയുടെയും 2016, 2017 വർഷങ്ങളിൽ ദി എക്സ് ഫാക്ടർ ഗ്രീസിന്റെയും ഉപദേഷ്ടാവായി.
തംതയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ഇതേ വീഡിയോ 2024 ജൂണ്‍ 5 ന് നല്‍കിയിട്ടുണ്ട്.
പ്രചരിക്കുന്ന വീഡിയോ ദൃഷ്യങ്ങളില്‍ കാണുന്നത് ഇറാനിയന്‍ യുവതി അല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ഇറാന്‍ ഭരണകൂടത്തിനോടുള്ള പ്രതിഷേധ സൂചകമായി ഇറാനിയന്‍ യുവതി മഴയത്ത് ആനന്ദനൃത്തമാടുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ തംത എന്ന ജോര്‍ജിയയില്‍ നിന്നുള്ള ഗ്രീക്ക് ഗായികയുടെതാണ്. 2023 ജൂലൈ മുതല്‍ വീഡിയോ തംതയുടെ ടിക്ക്ടോക് അക്കൌണ്ടില്‍ ലഭ്യമാണ്. ഇറാനുമായോ നിലവിലെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷവുമായോ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് ഇറാനിയന്‍ യുവതി മഴയത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമറിയൂ…
Fact Check By: Vasuki SResult: False
