
നവംബര്‍ 13 ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന പി സരിന്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി തെറ്റുകയും സിപിഎം അനുഭാവം പ്രകടമാക്കുകയും ചെയ്ത ശേഷം സിപിഎം പി സരിനെ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ ഡോ. സരിന്‍ എല്‍ഡിഎഫിനെ പ്രചരണത്തിനിടെ തള്ളിപ്പറയുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ദൃശ്യങ്ങളില്‍ പ്രചാരണ വാഹനത്തില്‍ സ്ഥാനാര്‍ത്ഥി ചുറ്റും കൂടിയ ജനക്കൂട്ടത്തോടായി “കേരളത്തിന്‍റെ സന്തോഷവും സമാധാനവും ഐക്യവും മതേതരത്വവും ജനാധിപത്യവുമെല്ലാം കവര്‍ന്നെടുക്കാന്‍ കഴിയുന്ന രണ്ടു കക്ഷികള്‍ ഒന്ന് ബിജെപി അവര്‍ക്ക് ഒത്താശ നല്‍കുന്ന എല്‍ഡിഎഫ്.” എന്നു പറയുന്നത് കേള്‍ക്കാം.
പാലക്കാട് ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥി ഡോ. സരിനാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സരിന്റെ കാര്യത്തിൽ തീരുമാനമായി.
ജനാധിപത്യം കവർന്നെടുക്കുന്ന രണ്ട് പാർട്ടികളിൽ ഒന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റൊന്ന് ബിജെപിയും. ആരാ പറയുന്നത് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ സ്വന്തം അണികളുടെ മുന്നിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കുന്നു.”
https://vimeo.com/manage/videos/1022876198
എന്നാല്‍ ഇത് ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്തെ വീഡിയോ ആണെന്നും പാലക്കാടുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതില്‍ കാണുന്ന സ്ഥാനാര്‍ത്ഥി ഡോ. സരിന്‍ അല്ലെന്നും എംഎല്‍എ മുകേഷ് ആണെന്നും മനസിലാക്കാന്‍ സാധിച്ചു. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ 2024 ഏപ്രില്‍ ഏഴു മുതല്‍ പ്രചരിക്കുന്ന മുകേഷിന്‍റെ പഴയ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായി.

തുടര്‍ന്ന് ഞങ്ങള്‍ നടനും എംഎല്‍എയുമായ മുകേഷിനോട് സംസാരിച്ചു.
https://vimeo.com/manage/videos/1022763304
അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ: “ഇത് ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണ വേദികളിലൊന്നില്‍ ഒരു സെക്കന്‍റ് നേരത്തേയ്ക്ക് എനിക്കു സംഭവിച്ച ഒരു നാക്കുപിഴയാണ്. ഒരു ദിവസം തന്നെ 20 ലധികം സ്ഥലങ്ങളിലാണ് വേദികള്‍ ഒരുക്കിയിട്ടുള്ളത്. എല്ലായിടത്തും ഓടിയെത്തുന്നതിന് ഇടയില്‍ മാനുഷികമായ തളര്‍ച്ച കൊണ്ട് ചിലപ്പോള്‍ തെറ്റുകള്‍ വന്നെക്കാമല്ലോ. അന്ന് നാവുപിഴയാല്‍ മാത്രം സംഭവിച്ചതാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഉടന്‍ തന്നെ തിരുത്തി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രസക്തമായ ദൃശ്യം മാത്രം എഡിറ്റ് ചെയ്തെടുത്താണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത്. ആ വീഡിയോ ആണ് ഇപ്പോള്‍ അടുത്ത സ്ഥാനാര്‍ത്ഥിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത്.”
കൂടാതെ ഞങ്ങള്‍ ഡോ. സരിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ദൃശ്യങ്ങളിലെ സ്ഥാനാര്‍ത്ഥി താനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “എന്‍റെ തെരെഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ലഭ്യമാണ്. ദൃശ്യങ്ങളില്‍ കാണുന്നത് മറ്റേതോ സ്ഥാനാര്‍ത്ഥിയാണ്. കോണ്‍ഗ്രസ്സ് പക്ഷത്തു നിന്ന് എല്‍ഡിഎഫിലേയ്ക്ക് വന്നതിനാല്‍ കടുത്ത സൈബര്‍ ആക്രമണം എന്‍റെ നേര്‍ക്കുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങളിലുള്ളത് ഞാനല്ല.”
നിഗമനം
പോസ്റ്റിലെ ദൃശ്യങ്ങളില്‍ കാണുന്നത് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. സരിന്‍ അല്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കൊല്ലം എംഎല്‍എയും അഭിനേതാവുമായ മുകേഷ് കൊല്ലത്ത് നിന്ന് സിപിഎം ടിക്കറ്റില്‍ മല്‍സരിച്ചിരുന്നു. പ്രചാരണ വേദിയില്‍ അദ്ദേഹത്തിന് നാവുപിഴ ഉണ്ടായപ്പോള്‍ വീഡിയോയില്‍ നിന്ന് പ്രസ്തുത ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് അദ്ദേഹത്തിനെതിരെ പ്രചരിപ്പിക്കുകയുണ്ടായി. അതേ വീഡിയോ തന്നെയാണ് ഇപ്പോള്‍ ഡോ. സരിനാണ് അതെന്ന അവകാശവാദവുമായി പ്രചരിപ്പിക്കുന്നത്.
