ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിൽ പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചോ …?

സാമൂഹികം

വിവരണം 

Vijayanvr Evoor എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1200 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ കേസെടുക്കാൻ പൊലീസിന് അധികാരമില്ല – സുപ്രീം കോടതി ” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. 

FacebookArchived Link

സാമൂഹിക മാധ്യമങ്ങൾ വാർത്ത മാധ്യമങ്ങളുടെ അടിത്തറയിലല്ല പ്രവർത്തിക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം. അഭിപ്രായ സ്വാതന്ത്ര്യത്തിനും നിലപാടുകൾ തുറന്നു കാണിക്കുന്നതിനും അവിടെ വിലക്കുകളില്ല. എന്നാൽ ആർക്കും ആരെയും എന്തും പറയ്യാനുള്ള വേദിയല്ല ഫേസ്‌ബുക്ക് പോലെയുള്ള സാമൂഹിക മാധ്യമങ്ങൾ എന്ന ഒരു അടിത്തറയിൽ തന്നെയാണ്  ഈ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ആ തരത്തിൽ പ്രവർത്തിച്ചു സന്തുലിതാവസ്ഥ നിലനിർത്താനുള്ള ശ്രമങ്ങൾ ഈ മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഈ അവസരത്തിൽ സുപ്രീം കോടതി ഇത്തരത്തിൽ ഒരു വിധി പ്രഖ്യാപിച്ചോ..? ഏതു കേസിനെ ആധാരമാക്കിയാണ് വിധി..? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ നമുക്ക് അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ്  ഉപയോഗിച്ച് ഇന്റർനെറ്റിൽ ഇതേപ്പറ്റി തിരഞ്ഞു. എന്നാൽ ഇത്തരത്തിൽ ഒരു വിധിയും വന്നതായി വാർത്തകൾ കണ്ടെത്താനായില്ല. തുടർന്ന് ഞങ്ങൾ live law എന്ന വെബ്‌സൈറ്റിൽ തിരഞ്ഞു. വിവിധ ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും വിധികളും കോടതി വ്യവഹാരങ്ങളെ സംബന്ധിച്ച വാർത്തകളും ലഭ്യമാണ്. എന്നാൽ ഇത്തരത്തിൽ ഒരു വിധിയെ പാട്ടി അവിടെയും വിവരങ്ങൾ ലാഭയമായില്ല. സുപ്രീം കോടതിയെന്ന ഇന്ത്യയിലെ പരമോന്നത കോടതി ഇന്ത്യയിൽ  300 മില്യൺ ഉപഭോക്താക്കളുള്ള ഫേസ്‌ബുക്കിനെ ആധാരമാക്കി ഒരു വിധി പറഞ്ഞാൽ മാധ്യമങ്ങൾ അത് തീർച്ചയായും വാർത്തയാക്കും. ദേശീയ മാധയമങ്ങളിലോ പ്രാദേശിക മാധ്യമങ്ങളിലോ ഇത്തരത്തിൽ ഒരു വാർത്ത കാണാനില്ല. 

ഇന്ത്യയിൽ സാമൂഹിക മാധ്യമങ്ങൾക്ക് ഇൻഫോർമേഷൻ ടെക്‌നോളജി ആക്റ്റ് പ്രകാരം മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. എന്നാൽ ഐടി ആക്റ്റ് സെക്ഷൻ 66 എ സുപ്രീംകോടതി നിർത്തിവച്ചിരുന്നു. 2015 ല്‍ ബാങ്ക്ലൂരില്‍ നിന്നുമുള്ള ഒരു കേസിലാണ് സുപ്രീം കോടതി തീരുമാനം. ഐടി നിയമത്തിലെ 66 (എ) വകുപ്പനുസരിച്ച് സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങൾവഴി, കുറ്റകരമായതോ സ്പർധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൗകര്യം ഉണ്ടാക്കലോ, ചെയ്യാൻ ഉദ്ദേശിച്ചുള്ള വിവരങ്ങൾ, തെറ്റിദ്ധാരണാജനകമായ ഇലക്ട്രോണിക് സന്ദേശങ്ങൾ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കൽ എന്നിവയെല്ലാം മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നു. ഈ സെക്ഷനാണ്  സുപ്രീം കോടതി നിർത്തി വെച്ചത്. ഭരണഘടനാ വിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ 2015 ലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഇതേപ്പറ്റി ബിബിസി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്താഴെ കൊടുക്കുന്നു

BBCArchived Link

എന്നാൽ ഐടി ആക്റ്റ് സെക്ഷൻ 66D , 67, ഐപിസി സെക്ഷൻ 419 തുടങ്ങിയ വകുപ്പുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പ്രവർത്തിക്കാൻ പോലീസിനെ സഹായിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളം പോലീസ് മീഡിയ സെന്ററിൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഇങ്ങനെയാണ് “ഫേസ്‌ബുക്ക് പോസ്റ്റിലൂടെ എന്താണ്, എങ്ങനെയാണ്  പ്രചരിപ്പിക്കാൻ ശ്രമിച്ചത് എന്നതിനെ അടിസ്ഥാനമാക്കിയാണ് കുറ്റം ചുമത്തുക. ഞങ്ങൾക്ക് ഇത് സംബന്ധിച്ച് പരാതി ആരിൽ നിന്നെങ്കിലും ലഭിക്കുകയാണെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും. “

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്ക്കാര്‍ കൂടുതല്‍ നിയമങ്ങള്‍ തയ്യാറാക്കുന്നുവെന്ന് ഒരു വാര്‍ത്ത എക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു 

Economic TimesArchived Link

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഫോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂർണ്ണമായും തെറ്റായ അറിവാണ് എന്നാണ്‌  

നിഗമനം 

ഈ പോസ്റ്റിലുള്ളത് പൂർണ്ണമായും   വ്യാജമായ വാർത്തയാണ്. ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിൽ പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിട്ടില്ല. ഐടി ആക്ടിലെ ഒരു വകുപ്പ് ഭരണഘടനാ വിരുദ്ധമാണ് എന്ന പേരിൽ നിരോധിച്ചിട്ടുണ്ട്. ഈ പോസ്റ്റിലല്ലാതെ ഈ വിവരം മറ്റൊരിടത്തും കാണാനില്ല. അതിനാൽ തെറ്റായ ഈ വാർത്ത വിശ്വസിച്ച് മാന്യ വായനക്കാർ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Avatar

Title:ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിൽ പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചോ …?

Fact Check By: Vasuki S 

Result: False