
archived link | TheKarmaNews |
വിവരണം
“തിരുവനന്തപുരത്ത് തോൽവി മണത്ത് ശശി തരൂർ .. ആറ്റിങ്ങലിലേയ്ക്ക് മാറ്റി ചോദിച്ചു…” എന്ന വിവരണത്തോടെ കർമ്മ ന്യൂസ് ഒരു വീഡിയോ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഇതിനോടകം 1300 ഷെയറുകൾ കഴിഞ്ഞ വാർത്ത ഭാരതീയ ജനതാ പാർട്ടി, ബിജെപി കേരളം എന്നീ ഫേസ്‌ബുക്ക് പേജുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാർത്തയുടെ സാരാംശം ഇതാണ്… ബിജെപിയുടെ കെ സുരേന്ദ്രൻ എതിർ സ്ഥാനാർത്ഥിയായി എത്തുമ്പോൾ ജയസാധ്യത കുറവായതിനാൽ ശശി തരൂർ മണ്ഡലം മാറാനൊരുങ്ങുന്നു. ശബരിമല വിഷയത്തിൽ എൻ എസ് എസ് പ്രത്യേക നിലപാട് സ്വീകരിച്ചതും ബിജെപി ക്കു പിന്തുണ പ്രഖ്യാപിച്ചതും തരൂരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ത രൂരും എൻഎസ്എസ്സുമായി അത്ര നല്ല ബന്ധത്തിലല്ല . കോൺഗ്രസ്സ് പാർട്ടിയിലെ ചിലർ തന്നെ ശശി തരൂരിനെ വീഴ്ത്താനുള്ള ശ്രമത്തിലാണ്. കോൺഗ്രസ്സ് വോട്ടുകൾ ബിജെപിക്കായി മറിയും. ശബരിമല വിഷയത്തിൽ ഹൈന്ദവർക്കായി ജീവൻ പ ണയം വച്ച് പോരാടിയ നേതാവാണ് കെ സുരേന്ദ്രൻ. തരൂർ വിശ്വാസികൾക്കൊപ്പം നിന്നില്ല. ഹൈന്ദവ സംഘടനകളോട് പുച്ഛ സമീപനമായിരുന്നു തരൂരിന്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടു നേടാൻ ഹൈന്ദവ വിരുദ്ധ ട്വീറ്റ് നടത്തിയതായും പറയപ്പെടുന്നുണ്ട്. ” ഈ വാർത്തയുടെ സത്യം കണ്ടെത്താൻ ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തി.
വസ്തുതാ വിശകലനം
ശശി തരൂർ നിലവിൽ തിരുവനന്തപുരം സിറ്റിംഗ് എംപിയാണ്. കാര്യമായ ന്യൂസിലെ പ്രധാന പരാമർശം തരൂർ തിരുവനന്തപുരത്ത് മത്സരിക്കാൻ വിസമ്മതം അറിയിച്ച് ആറ്റിങ്ങൽ മണ്ഡലം ആവശ്യപ്പെട്ടു എന്നാണ്. ഇതിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ തിരുവനന്തപുരം കെപിസിസി ആസ്ഥാനവുമായി ബന്ധപ്പെട്ടു. അവിടെ ഐടി സെല്ലിലെ ഉദ്യോഗസ്ഥനായ പ്രശാന്തിനോട് ആണ് സംസാരിച്ചത്. അദ്ദേഹം പറയുന്നത് എല്ലാ സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാർത്ഥികളുടെ ധാരണ ആയിക്കഴിഞ്ഞു എന്നാണ്. ശശി തരൂർ ആറ്റിങ്ങലിൽ അല്ല തിരുവനന്തപുരത്തു തന്നെയാവും മത്സരിക്കുക.
ഔദ്യോഗികമായി കെപിസിസി സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നടത്തിയിട്ടില്ല എങ്കിലും എല്ലാ സീറ്റിലേയ്ക്കും ധാരണ ആയിക്കഴിഞ്ഞു. ഇതാണ് കെപിസിസി ആസ്ഥാനത്തു നിന്നും ലഭിച്ച മറുപടി. ആറ്റിങ്ങലിൽ നിന്ന് അടൂർ പ്രകാശായിരിക്കും മത്സരിക്കുക എന്ന് യുഡിഎഫ് വൃത്താന്തങ്ങളെ അടിസ്ഥാനമാക്കി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് വാർത്ത നൽകിയിട്ടുണ്ട്.

ഇതിനു പുറമെ ഞങ്ങൾ ശശി തരൂരിന്റെ തിരുവനന്തപുരം ഓഫിസുമായും ബന്ധപ്പെട്ടു. അവിടെ നിന്നും അറിയാൻ കഴിഞ്ഞത് തരൂർ മത്സരിക്കുന്നുണ്ടെങ്കിൽ അത് തിരുവനന്തപുരത്ത് നിന്ന് മാത്രമായിരിക്കും എന്നാണ്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇതേപ്പറ്റി തീരുമാനം എടുത്തു കഴിഞ്ഞു എന്നും തിരുവനന്തപുരത്ത് തരൂരിന് വേണ്ടി പ്രചരണം ആരംഭിച്ചു കഴിഞ്ഞു എന്നുമാണ്. കോൺഗ്രസ്സിൽ തന്നെ എതിരാളികൾ തരൂരിനുണ്ട് എന്ന ആരോപണത്തെയും അവർ തള്ളിക്കളയുന്നു. തിരുവനന്തപുരത്തു തരൂർ തന്നെ മതി എന്നത് പ്രവർത്തകരുടെ കൂട്ടായ അഭിപ്രായമാണ് എന്നാണ് അവർ ഞങ്ങളോട് പങ്കു വച്ചത്.
പിന്നെ കർമ്മ ന്യൂസിൽ പറയുന്ന മറ്റൊരു ആരോപണം എൻഎസ്എസിന്റെ നിലപാടിനെ പറ്റിയാണ്. വിശ്വാസം സംരക്ഷിക്കുന്നവർക്ക് ഒപ്പം നിൽക്കും എന്ന് എൻഎസ്എസ് പറഞ്ഞതായാണ് ആരോപണം. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച മറ്റൊരു വാർത്താ പ്രകാരം എൻഎസ്എസ് രാഷ്ട്രീയ പാർട്ടികളോട് സമദൂര സമീപനം തന്നെ തുടരും എന്ന് പ്രസ്താവിക്കുന്നുണ്ട്. മുൻപ് ഹൈന്ദവ വിശ്വാസികളുടെ ഒപ്പം നിൽക്കും എന്നാണു എൻഎസ്എസ് പറഞ്ഞിരുന്നത് എന്നും വാർത്തയിലുണ്ട്.

archived link | newindianexpress |
archived link | NSS on sabarimala newindianexpress news |
നിഗമനം
മുകളിൽ കൊടുത്തിരിക്കുന്ന വിശകലനത്തിൽ നിന്നും നമുക്ക് നിഷ്പ്രയാസം മനസ്സിലാക്കാൻ സാധിക്കും, കർമ്മ ന്യൂസിൽ പറയുന്ന കാര്യങ്ങൾ സത്യാ വിരുദ്ധമാണ്. വാർത്ത അവരുടെ വ്യക്തിപരമായ ആരോപണം മാത്രമാണ്. ശശി തരൂരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്ത നിഷേധിക്കുന്നു. അതിനാൽ ഈ വാർത്ത തെറ്റാണ്
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ
