
പുരാവസ്തുക്കളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഈയിടെ വലിയ പ്രചാരം സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്. രാമായണ കഥയില്‍ പരാമര്‍ശിക്കുന്ന, സീതാദേവിയെ രാവണൻ ലങ്കയിലേക്കു തട്ടിക്കൊണ്ടുപോയി അശോകവനത്തിൽ പാർപ്പിച്ചപ്പോൾ സീതാദേവി ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നു എന്നൊരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
പ്രചരണം
സീതാദേവി അശോകവനത്തിൽ ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് വിമാനത്തിൽ എത്തിച്ചുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥ് വിമാനത്താവളത്തില്‍നേരിട്ടെത്തി അത് സ്വീകരിച്ചുവെന്നും സൂചിപ്പിക്കുന്ന വാർത്തയും ശ്രീലങ്കൻ എയർലൈൻസ് കൊണ്ടുവന്ന പാറ യോഗി ആദിത്യനാഥിന് സന്യാസിമാര്‍ കൈമാറുന്ന ദൃശ്യങ്ങളുമുള്ള വീഡിയോയും ആണ് പ്രചരിക്കുന്നത്. ഒപ്പമുള്ള വാചകങ്ങള്‍ ഇങ്ങനെ: “അശോകവനത്തിൽ സീതാദേവി ഇരുന്ന പാറശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്നു”
ഉത്തർപ്രദേശിലെ ഖുഷിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉത്ഘാടന വേളയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീലങ്കയിൽ നിന്ന് ബുദ്ധന്റെ തിരുശേഷിപ്പ് സ്വീകരിക്കുന്നതിന്‍റെ വീഡിയോയാണ്, അശോക വനത്തിൽ സീതാദേവി ഇരുന്നിരുന്ന പാറയാണെന്ന തെറ്റായ അവകാശവാദത്തോടെ പ്രചരിക്കുന്നതെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ വിവിധ ഫ്രെയിമുകളായി വിഭജിച്ചശേഷം അതിലൊന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയുമായി ബന്ധപ്പെട്ട വാർത്തകള്‍ ലഭിച്ചു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ബുധനാഴ്ച ഉത്തർപ്രദേശിലെ ഖുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശ്രീലങ്കൻ വിമാനത്തിന് സ്വീകരണം നൽകി. വിമാനത്താവളത്തിൽ യോഗി ആദിത്യനാഥ് ബുദ്ധന്‍റെ തിരുശേഷിപ്പ് ഏറ്റുവാങ്ങി. തിരുശേഷിപ്പിനെ അനുഗമിച്ച് 123 ശ്രീലങ്കൻ പ്രതിനിധി സംഘം എത്തി.
വെൺ മഹാസംഘത്തിന്‍റെ(സന്യാസി സംഘം) ആശീർവാദത്തോടെ വാസ്‌കഡുവയിലെ വിശുദ്ധ കപിലവസ്തു അവശേഷിപ്പുകൾ കപ്പലിൽ കയറ്റി “ചരിത്രപരമായ യാത്ര” ആരംഭിച്ചതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിൽ ഒക്ടോബര്‍ 20 ന് ട്വീറ്റ് ചെയ്തിരുന്നു.
റിപ്പബ്ലിക് വേള്‍ഡ് ഓണ്‍ലൈന്‍ പതിപ്പിലെ വാര്‍ത്ത പ്രകാരം കൊളംബോയിൽ നിന്ന് ഉത്തർപ്രദേശിലെ ഖുഷിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിനായി ശ്രീലങ്കൻ പ്രതിനിധി സംഘം ഒക്ടോബർ 20 ന് പുറപ്പെട്ടു. ബുദ്ധന്‍റെ പരിനിർവാണത്തിനടുത്തുള്ള ഖുഷിനഗർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു, കൊളംബോ വിമാനം ലാൻഡിംഗ് ചെയ്തുകൊണ്ട് ഉത്ഘാടനം രേഖപ്പെടുത്തി. നൂറിലധികം ബുദ്ധ സന്യാസിമാരും വിശിഷ്ട വ്യക്തികളും 12 അംഗ ഹോളി റിലിക് പരിവാരങ്ങളും അടങ്ങുന്ന ശ്രീലങ്കൻ പ്രതിനിധി സംഘം ബുദ്ധന്റെ തിരു അവശേഷിപ്പുകള്‍ പ്രദർശനത്തിനായി കൊണ്ടുവന്നു. പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോയുടെ വാര്‍ത്താ കുറിപ്പിന്‍റെ സ്ക്രീന്‍ഷോട്ട്.

കേന്ദ്ര സാംസ്കാരിക വകുപ്പ് ചടങ്ങിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട് ശ്രീബുദ്ധന്‍റെ തിരൂ അവശേഷിപ്പുകൾ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽ എത്തിക്കുന്നതിനെ കുറിച്ചും ട്വീറ്റ് പരാമർശിക്കുന്നുണ്ട്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.
ശ്രീലങ്കയിലെ ഹൈക്കമ്മീഷണർ മിലിന്ദ മൊറഗോഡയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ പ്രതിനിധി സംഘം വ്യാഴാഴ്ച അയോധ്യയിലെ രാമജന്മഭൂമി സന്ദർശിക്കുകയും അശോക വനത്തില്‍ നിന്ന് രാമക്ഷേത്രത്തിനായി ഒരു ശിലാ (പവിത്രമായ കല്ല്) സമർപ്പിക്കുകയും ചെയ്തുവെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ സീതാദേവി ഇരുന്ന പാറയാണ് കൊണ്ടുവന്നത് എന്ന് ഒരിടത്തും പരാമര്‍ശം ഇല്ല. ശ്രീബുദ്ധൻ തിരു അവശേഷിപ്പുകൾ ഇന്ത്യയിലേക്ക് ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്നതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ശ്രീലങ്കയിൽ നിന്നും ശ്രീബുദ്ധൻ തിരു അവശേഷിപ്പുകൾ ഇന്ത്യയ്ക്ക് കൈമാറിയതിന്‍റെ വീഡിയോയാണ് അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ അയോധ്യയിലേക്ക് നൽകാൻ കൊണ്ടുവന്നു എന്ന പേരില്‍ പ്രചരിക്കുന്നത്. അശോകവനത്തില്‍ നിന്നും അയോധ്യ രാമജന്മഭൂമിയിൽ ക്ഷേത്ര നിർമാണത്തിനായി ഒരു കല്ല് സമർപ്പിച്ചിരുന്നു. എന്നാൽ ഈ വീഡിയോയ്ക്ക് അതുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ദൃശ്യങ്ങള്‍, അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ഇന്ത്യയില്‍ എത്തിക്കുന്നതിന്‍റെതല്ല, ശ്രീബുദ്ധന്‍റെ തിരു അവശേഷിപ്പുകള്‍ കൈമാറുന്നതിന്‍റെയാണ്…
Fact Check By: Vasuki SResult: False
