ഈ വീഡിയോ ബംഗ്ലാദേശിൽ ഹിന്ദു വനിതകൾക്കെതിരെ നടക്കുന്ന ക്രൂരതയുടെതല്ല; ഇതാണ് സത്യം…
ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടിയതോടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു. ബംഗ്ലാദേശിലെ ഭരണം ഇനി ബംഗ്ലാദേശ് സൈന്യം രൂപീകരിച്ച ഇടക്കാല സർക്കാർ ഏറ്റെടുക്കും. ഈ സർക്കാർ നയിക്കാൻ പോകുന്നത് നോബൽ പ്രൈസ് ജേതാവായ ഡോ. മുഹമ്മദ് യൂനുസ് ആണ്. ശ്രി ലങ്കയിൽ നാം കണ്ടത് പോലെ ബംഗ്ലാദേശിലും പ്രതിഷേധകർ ഷെയ്ഖ് ഹസീനയുടെ താമസസ്ഥലമായ ഗാനഭബനിൽ കയറി ആസ്വദിക്കുന്നതിന്‍റെയും സാധനങ്ങൾ മോഷ്ടിച്ച് പോകുന്നതിന്‍റെയും ദൃശ്യങ്ങൾ നാം കണ്ടിരുന്നു. ഇതിനിടെ ബംഗ്ലാദേശിൽ നിന്ന് പല വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഇത്തരത്തിലെ ഒരു വീഡിയോയിൽ യുവതികളുടെ ഒരു സംഘം ചില യുവതികളെ ഒരു തൂണിൽ കെട്ടുന്നതായി നമുക്ക് കാണാം. ഈ വീഡിയോ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടത്തുന്ന ക്രൂരതയുടേതാണ് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ തെറ്റായ വിവരണത്തോടെയാണ് പ്രചരിപ്പിക്കുന്നത് എന്ന് കണ്ടെത്തി. ഈ വീഡിയോ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ക്രൂരതയുടേതല്ല. എന്താണ് വീഡിയോയിൽ കാണുന്ന സംഭവം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ യുവതികളുടെ ഒരു സംഘം മൂന്ന് യുവതികളെ ഒരു തൂണിൽ കെട്ടുന്നതായി നമുക്ക് കാണാം. ഈ വീഡിയോയിൽ തൂണിൽ കെട്ടുന്നത് ഹിന്ദു വനിതകളെയാണ് വീഡിയോയുടെ മുകളിൽ എഴുതിയ വാചകത്തിൽ പറയുന്നു. വീഡിയോയുടെ അടികുറിപ്പ് എപ്രകാരമാണ്: “മതേതരർ കൺനിറയെ കാണു...”
എന്നാൽ എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിന്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ കഴിഞ്ഞ മാസം നടന്ന ഒരു സംഭവത്തിന്‍റെതാണെന്ന് കണ്ടെത്തി. ഈ വീഡിയോ ഫേസ്‌ബുക്കിൽ കഴിഞ്ഞ മാസം മുതൽ പ്രചരിപ്പിക്കുന്നുണ്ട്. ബംഗ്ലാദേശിൽ സംവരണത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥിനികൾ ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ ആവാമി ലീഗിന്‍റെ വിദ്യാർത്ഥി പ്രസ്ഥാനമായ ഛാത്ര ലീഗിന്റെ അംഗങ്ങളായ വിദ്യാർത്ഥിനികളെ തൂണിൽ കെട്ടുന്നു എന്നാണ് വീഡിയോയുടെ വിവരണത്തിൽ പറയുന്നത്.
ബദൃനെസ കോളേജിൽ ആണ് ഈ സംഭവം നടന്നത്. ഈ സംഭവത്തിനെ കുറിച്ച് ബംഗ്ലാദേശിലെ ഓൺലൈൻ മാധ്യമം ജാഗോ ന്യൂസ് 24ഉം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശിലെ ബേഗം ബദൃനെസ കോളേജിലാണ് ഈ സംഭവം നടന്നത്. ജൂലൈ 1നാണ് ഈ സംഭവം നടന്നത്. ഈ കോളേജിൽ അവാമി ലീഗിനെ അനുകൂലിക്കുന്ന വിദ്യാർത്ഥികൾ ഗുണ്ടായിസം നടത്തുന്നു എന്ന് ആരോപിച്ച് മറ്റു വിദ്യാർഥികൾ ഇവരെ കൈകാര്യം ചെയ്തു.
വാർത്ത വായിക്കാൻ - Jagonews24 | Archived Link
ബംഗ്ലാദേശിലെ സ്വതന്ത്ര ഫാക്ട് ചെക്കിങ് പ്രസ്ഥാനവും IFCNന്റെ അംഗവുമായ റുമ൪ സ്കാനറിന്റെ ഫാക്ട് ചെക്ക൪ ഷൊഹനൂർ റഹ്മാൻ അദ്ദേഹത്തിന്റെ X അക്കൗണ്ടിലും ഈ പ്രചരണത്തിന്റെ വസ്തുത പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന യുവതികൾ അവാമി ലീഗിന്‍റെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അംഗങ്ങളാണ്. ഈ സംഭവത്തിൽ യാതൊരു വർഗീയ ആംഗിൾ ഇല്ല.
നിഗമനം
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ക്രൂരതയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റായ വിവരണത്തോടെയാണ് പ്രചരിപ്പിക്കുന്നത്. വീഡിയോയിൽ കാണുന്ന യുവതികൾ ബേഗം ബദൃനെസ കോളേജിൽ പഠിക്കുന്നതാണ്. വീഡിയോയിൽ ഇവർ കെട്ടുന്നത് ഷെയ്ഖ് ഹസീനയെ അനുകൂലിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ അംഗങ്ങളെയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ഈ വീഡിയോ ബംഗ്ലാദേശിൽ ഹിന്ദു വനിതകൾക്കെതിരെ നടക്കുന്ന ക്രൂരതയുടെതല്ല; ഇതാണ് സത്യം…
Written By: Mukundan KResult: False