ജർമ്മനിയിൽ കഴിഞ്ഞ നവംബറിൽ നടന്ന  ട്രെയിൻ അപകടങ്ങളുടെ ദൃശ്യങ്ങൾ തെറ്റായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു       

Misleading Political

ട്രെയിൻ കത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയിൽ കാണുന്ന ട്രെയിൻ ജർമ്മനിയിലെ മുസ്ലിം അഭയാർത്ഥികൾ കത്തിച്ചതാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. 

പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ട്രെയിൻ കത്തുന്നതായി കാണാം. ഈ ദൃശ്യങ്ങൾ ജർമ്മനിയുടെ തലസ്ഥാനം ബെർലിനിലെതാണെന്ന് വീഡിയോയുടെ മുകളിൽ എഴുതിയിട്ടുണ്ട്. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “🗣അഭിനന്ദനങ്ങൾ ജർമ്മനി, നിങ്ങൾ ചത്ത പോലെ കിടക്കുന്നതിനാൽ മമ്മദിന്റെ അനുയായികൾക്കെതിരെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.⭕⭕⭕ ☪️ ജിഹാദികൾ നിങ്ങളെ നിങ്ങളെ തോൽപ്പിക്കും, മണ്ടൻ യൂറോപ്പ്.🚨🚨🚨”  

എന്നാല്‍ എന്താണ് ഈ സംഭവത്തിൻ്റെ  സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ വീഡിയോയിൽ കാണുന്നത് രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ദൃശ്യങ്ങളാണെന്ന് കണ്ടെത്തി. ആദ്യത്തെ ദൃശ്യങ്ങൾ ബെർലിനിൽ 27 നവംബ൪ 2024ന് ഒരു എസ്-ബാൻ (ജർമ്മനിയുടെ ലോക്കൽ റെയിൽവേ സേവനം) ട്രെയിനിൽ സംഭവിച്ചതാണെന്ന് rbb24 എന്ന മാധ്യമത്തിൻ്റെ ഫേസ്‌ബുക്ക് പേജിൽ റിപ്പോർട്ട് ചെയ്യുന്നു.

Archived Link

ഈ പോസ്റ്റിൻ്റെ  അടിക്കുറിപ്പ് പ്രകാരം ഈ ട്രെയിനിന് ബെൽവ്യൂ എന്ന സ്റ്റേഷനിൽ തീ പിടിച്ചു. ഈ ട്രെയിനിൻ്റെ സീറ്റുകളിലാണ് തീ പിടിച്ചത്. ഫയർ ബ്രിഗേഡ് ഈ തീ കെടുത്തി. പോലീസ് ഒരു വ്യക്തിയെ ഈ സന്ദർഭത്തിൽ പിടികൂടിയിട്ടുണ്ട്. ഞങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് Berliner, iamexpat എന്നി ജർമൻ മാധ്യമ വെബ്സൈറ്റുകളിൽ നൽകിയ വാർത്തകൾ ലഭിച്ചു. ഈ വാർത്തകൾ പ്രകാരം പോലീസ് ഒരു 63 വയസായ സ്ത്രീയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഈ സ്ത്രീ ട്രെയിനിൽ സിഗരറ്റ് വലിക്കുകയായിരുന്നു എന്നാണ് ആരോപണം. അന്വേഷണം പുരോഗമിക്കുന്നു. ഈ കാര്യം ബെർലിൻ പോലീസും അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രസ് റിലീസ് വായിക്കാൻ – Berlin Police | Archived Link

രണ്ടാമത്തെ ദൃശ്യം ജർമ്മനിയിൽ തന്നെ നടന്ന മറ്റൊരു സംഭവത്തിൻ്റെതാണ്.ഈ വീഡിയോ സൂക്ഷമമായി പരിശോധിച്ചപ്പോൾ ഈ വിഡിയോയിൽ ഒരു ഇൻസ്റ്റാഗ്രാം ഐ.ഡി. ഞങ്ങൾ കണ്ടെത്തി. ഈ ഐ.ഡിയിൽ നിന്നാണ് ഈ വീഡിയോ ഡൌൺലോഡ് ചെയ്തിരിക്കുന്നത്. ഞങ്ങൾ ഈ ഐ.ഡി. ഇൻസ്റ്റാഗ്രാമിൽ കണ്ടുപിടിച്ചു. ഈ പോസ്റ്റും ഞങ്ങൾ കണ്ടെത്തി. ഈ വീഡിയോ പോസ്റ്റ് ചെയ്ത പ്രൊഫൈലും പ്രസ്തുത പോസ്റ്റിൽ അവകാശപ്പെടുന്ന പോലെ യാതൊരു അവകാശവാദം ഉന്നയിക്കുന്നില്ല.

ജർമൻ സ്റ്റേറ്റ് മീഡിയ DWയുടെ വാർത്ത പ്രകാരം  ഈ ട്രെയിൻ ഒരു സ്വകാര്യ കമ്പനിയാണ് നടത്തിയിരുന്നത്. ബെർലിൻ്റെയും ബ്രാൻഡൻബെർഗിൻ്റെയും അതിർത്തിയിൽ ആറെൻസ്ഫെൽദേ  എന്ന ട്രെയിൻ സ്റ്റേഷനിലാണ് ഈ അപകടം റിപ്പോർട്ട് ചെയ്തത്. ഡൊയിച്ച വേല (DW) വാർത്ത പ്രകാരം ഈ ട്രെയിനിൽ തീ എങ്ങനെ പിടിച്ചു എന്നതിനെ കുറിച്ച് പ്രാഥമിക അന്വേഷണത്തിൽ നിന്ന് പൊലീസിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്. ഈ തീപിടിത്തത്തിൻ്റെ പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയെ കുറിച്ച് ഇത് വരെ റിപ്പോർട്ട് ചെയ്തിയിട്ടില്ല.

വാർത്ത വായിക്കാൻ – DW | Archived Link       

നിഗമനം

ജർമ്മനിയിൽ സംഭവിച്ച ഈ രണ്ട് ട്രെയിൻ അപകടങ്ങളിൽ എവിടെയും മുസ്ലിംകളാണ് ഈ സംഭവം നടത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇത് വരെ നടന്ന അന്വേഷണത്തിൽ ഇങ്ങനെയൊരു സാധ്യത പോലീസ് കണ്ടെത്തിയിട്ടില്ല. അതിനാൽ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.   

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ജർമ്മനിയിൽ കഴിഞ്ഞ നവംബറിൽ നടന്ന ട്രെയിൻ അപകടങ്ങളുടെ ദൃശ്യങ്ങൾ തെറ്റായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: Misleading