FACT CHECK: കഞ്ചാവ് കൈവശം വച്ചതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ഥ്യമറിയൂ…

കുറ്റകൃത്യം പ്രാദേശികം | Local

പ്രചരണം 

കഞ്ചാവ് കടത്തിയതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. പൊതിച്ചോറെന്ന വ്യാജേന ഡി വൈ എഫ് ഐ നേതാവായ യുവാവ് കഞ്ചാവ് കടത്തി എന്നാരോപിച്ച് പ്രചരിക്കുന്ന പോസ്റ്റുകളില്‍ കഞ്ചാവ് കെട്ടുമായി  പ്രതി പിടികൂടിയ പോലീസുകാരുടെ ഒപ്പം നില്‍ക്കുന്ന ചിത്രവും പ്രതി ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കുന്ന ചില തെളിവുകളുമാണ് നല്‍കിയിട്ടുള്ളത്. പോസ്റ്റില്‍ നല്‍കിയ വാചകങ്ങള്‍  ഇങ്ങനെയാണ്: “കഞ്ചാവുമായി dyfi നേതാവ് അശ്മീറിനെ പോലീസ് പിടികൂടി Covid പ്രവർത്തനം എന്ന പേരിൽ ഔദ്യോഗിക കാർഡ് മറയാക്കി കഞ്ചാവ് dyfi കൊടിയിൽ ഒളിപ്പിച്ചാണ് കടത്തിയത്”

archived linkFB post

ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു. തെറ്റിധാരണ സൃഷ്ടിക്കുന്ന പ്രചാരണമാണ് ഇതെന്നും പ്രതി ഡിവൈഎഫ്ഐ നേതാവല്ലെന്നും വ്യക്തമായി. വിശദാംശങ്ങള്‍ പറയാം 

വസ്തുത ഇതാണ് 

ഞങ്ങള്‍ വാര്‍ത്തയെ കുറിച്ച് കൂടുതലറിയാന്‍ ആദ്യം പ്രതിയെ അറസ്റ്റ് ചെയ്ത കൂത്തുപറമ്പ എക്സൈസ് ഓഫീസുമായി ബന്ധപ്പെട്ടു. എക്സൈസ് സി ഐ സതീഷ്‌ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്. “അശ്മീര്‍ എന്ന വ്യക്തിയെ ഞങ്ങള്‍ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ വ്യക്തിയുടെ രാഷ്ട്രീയം ഏതാണെന്ന് കേസന്വേഷണത്തില്‍ പ്രസക്തമല്ല. അതിനാല്‍ അയാളുടെ രാഷ്ട്രീയത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചിട്ടില്ല. പ്രതി ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാണെന്നോ നേതാവാണെന്നോ ഞങ്ങളോട് പറഞ്ഞിട്ടുമില്ല. അയാളുടെ ഒഫന്‍സ്‌ കഞ്ചാവ് കൈവശം വച്ചു എന്നത് മാത്രമാണ്.”

പോസ്റ്റില്‍ ഡി വൈ എഫ് ഐയുടെ കോവിഡ് ഹെല്‍പ് ഡസ്ക്  നമ്പറുകളോടൊപ്പം അശ്മീരിന്‍റെ നമ്പരും നല്‍കിയിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ ഡിവൈഎഫ്ഐയുടെ കണ്ണൂര്‍ ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടു. തലശ്ശേരി ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ജിതുന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “കഞ്ചാവ് കൈവശം വച്ചതിന് പിടിയിലായ അഷ്മിര്‍ ഡി വൈ എഫ് ഐ നേതാവ് ആണെന്നുള്ളത് വെറും വ്യാജ പ്രചരണമാണ്. യഥാര്‍ത്ഥത്തില്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എല്ലാ പ്രദേശങ്ങളില്‍ നിന്നും വോളണ്ടിയര്‍മാരെ തെരഞ്ഞെടുത്തിരുന്നു. സ്വന്തമായി വാഹനമുള്ളതിന്റെ പേരിലാണ് അഷ്മീര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇയാള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനല്ല. ഡിവൈഎഫ്ഐ ഇയാള്‍ വഴി പൊതിച്ചോര്‍ വിതരണം നടത്തിയിട്ടില്ല. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ കരുതിക്കൂട്ടിയുള്ള ശ്രമം മാത്രമാണിത്. 

പോലീസ്, പഞ്ചായത്ത്-മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് കോവിഡ് വോളണ്ടിയര്‍ പാസ് വിതരണം ചെയ്യുന്നത്. വാര്‍ഡ്‌ കൌണ്‍സിലറുടെ ശുപാര്‍ശ വോളണ്ടിയര്‍ തെരഞ്ഞെടുപ്പിന് മാനദണ്ഡമാണ്. സ്വന്തമായി വാഹനമുള്ളവര്‍ക്ക് മുന്‍‌തൂക്കം നല്‍കും. ഇങ്ങനെ പാസ് ലഭിച്ച വ്യക്തിയാണ് അഷ്മിര്‍. ഇയാളുടെ പേരും കോണ്ടാക്റ്റ് നമ്പറും ഡിവൈഎഫ്ഐ കോവിഡ് ഹെല്‍പ് ഡെസ്കില്‍ ചേര്‍ത്തു എന്ന് മാത്രമേയുള്ളൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇയാള്‍ ഏതാനും ദിവസം പാര്‍ട്ടിയുമായി സഹകരിച്ചിരുന്നു. അല്ലാതെ ഇയാള്‍ ഞങ്ങളുടെ സംഘടനയില്‍ മെമ്പര്‍ഷിപ്പ് ഉള്ളയാളല്ല. അഷ്മിരിന്‍റെ സ്ഥലത്ത് ഞങ്ങളുടെ പാര്‍ട്ടിക്ക് അത്ര മുന്‍തൂക്കമില്ല. അതിനാല്‍ വോളണ്ടിയര്‍ പാസ് ഉള്ളയാള്‍ എന്ന നിലയില്‍ ഞങ്ങള്‍ കോവിഡ് ഹെല്‍പ് ഡെസ്കില്‍ ഉള്‍പ്പെടുത്തി എന്ന് മാത്രം. ഇക്കാര്യം വ്യക്തമാക്കി ഞങ്ങള്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയിരുന്നു.”

തുടര്‍ന്നു ഞങ്ങള്‍ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ പ്രസ്തുത പോസ്റ്റ് ലഭിച്ചു.

archived link

കൂത്തുപറമ്പില്‍ കഞ്ചാവ് പൊതിയുമായി എക്സൈസ് പിടിയിലായ വ്യക്തി ഡിവൈഎഫ്ഐ നേതാവ് ആണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതവും തെറ്റിധാരണ സൃഷ്ടിക്കുന്നതുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. കൂത്തുപറമ്പില്‍ കഞ്ചാവ് പൊതിയുമായി എക്സൈസ് പിടിയിലായ വ്യക്തി ഡിവൈഎഫ്ഐ നേതാവ് ആണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. പഞ്ചായത്തില്‍ കോവിഡ് വോളണ്ടിയര്‍ ആയിരുന്ന വ്യക്തിയെ ഡിവൈഎഫ് ഐ യുടെ കോവിഡ് ഹെല്‍പ് ഡെസ്കില്‍ ഉള്‍പ്പെടുത്തി എന്നതാണ് യാഥാര്‍ഥ്യം. ഈ വ്യക്തി ഡിവൈഎഫ്ഐ നേതാവോ പ്രവര്‍ത്തകനോ അല്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കഞ്ചാവ് കൈവശം വച്ചതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ഥ്യമറിയൂ…

Fact Check By: Vasuki S 

Result: Misleading