FACT CHECK – ഗള്‍ഫിലേക്ക് സുഹൃത്ത് കൊടുത്ത് അയച്ച കല്യാണക്കുറിയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

വിമാനത്താവളം വഴി കല്യാണക്കുറിയില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിന്‍റെ കയ്യില്‍ കല്യാണക്കുറി കൊടുത്ത് വിടാന്‍ എന്ന വ്യാജേന കാര്‍ഡിനുള്ളില്‍ ലഹരിമരുന്ന് പ്ലാസ്റ്റിടിക് കവറിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു എന്നതാണ് പ്രചരണം ഉദ്യോഗസ്ഥര്‍ കല്യാണക്കുറി കീറി ലഹരി മരുന്ന് കാര്‍ഡില്‍ ഒളിപ്പിച്ചതില്‍ നിന്ന് കണ്ടെത്തുന്നതും വീഡോയയിലുണ്ട്.

ഗൾഫിലേക്ക് കൂട്ടുകാരന്റെ കൈയിൽ കൊടുത്തുവിടാൻ ശ്രമിച്ച കല്യാണ ക്ഷണകത്തുകൾ ബംഗളരൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടു .പക്ഷേ ക്ലെയിമാക്സ് കണ്ട് ഞെട്ടാത്തവരും ഞെട്ടി ഇത് പോലുള്ള തട്ടിപ്പ് നമ്മുടെ പ്രവാസികൾക്ക് നടക്കാതിരിക്കാൻ പരമാവധി ഷെയർ ചെയ്യുക.. എന്ന തലക്കെട്ട് നല്‍കി ശ്രീകണ്‌ഠപുരം ന്യൂസ് എന്ന ഫെയിസ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 916ല്‍ അധികം റിയാക്ഷനുകളും 1,800ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

യഥാര്‍ത്ഥത്ഥത്തില്‍ ഗള്‍ഫിലേക്ക് സുഹൃത്ത് കൊടുത്ത വിട്ട കല്യാണക്കുറിയില്‍ ഒളിപ്പിച്ച സ്ഥിതിയില്‍ കണ്ടെത്തിയ ലഹരിമരുന്നിന്‍റെ വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് അന്വേഷിക്കാം.

വസ്‌തുത വിശകലനം

വെഡ്ഡിങ് കാര്‍ഡ് ഡ്രഗ്‌സ് എന്ന കീവേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. 2020 ഫെബ്രുവരിയില്‍ അവസാനം അപ്ഡേറ്റ് ചെയ്ത ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയാണിത്. വാര്‍ത്തയില്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ്-

ഓസ്ട്രേലിയയിലേക്ക് അയക്കാനുള്ള കാര്‍ഗോ വിമാന സര്‍വീസില്‍ നിന്നും 5 കോടി രൂപ വില വരുന്ന എഫിഡ്രൈന്‍ എന്ന ലഹരിമരുന്ന് ബാംഗ്ലൂര്‍ കെംപഗൗ‍ഡ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടി. കൂടാതെ തുണിക്കെട്ടിനൊപ്പം ഒളിപ്പിച്ച നിലയിലും ഇതെ ലഹരിമരുന്ന് ഇതെ ദിവസം തന്നെ കണ്ടെത്തി. കൂടാതെ രണ്ട് യാത്രക്കാരെ തുടയില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിനും കസ്റ്റംസ് പിടികൂടി. ഓസ്ട്രേലിയയിലേക്ക് എക്‌സ്പോര്‍ട്ട് ചെയ്യാനെന്ന വ്യാജേന തുണിക്കെട്ടുകളും 43 കല്യാണക്കുറികളിലുമായി 80 പ്ലാസ്റ്റിടിക് ബാഗുകളിലായി ലഹരിമരുന്ന് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ചെന്നൈയില്‍ നിന്നും അയച്ച ഈ സാധനങ്ങള്‍ വ്യാജ അഡ്രസില്‍ നിന്നാണ് അയച്ചിരിക്കുന്നത്. കല്യാണക്കുറിയും വ്യാജമായി ലഹരിമരുന്ന് അയക്കുന്നതിനായി മാത്രം നിര്‍മ്മിച്ചതാണ്. എന്നാല്‍ ഇത് അയച്ചവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വാര്‍ത്തയില്‍ ലഭ്യമല്ല.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത സ്രക്രീന്‍ഷോട്ട് – 

TOI News ReportArchived Link

ടിവി 9 കന്നട റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത (യൂട്യൂബ് വീഡിയോ)-

ദ് പ്രിന്‍റിലെ മാധ്യമപ്രവര്‍ത്തകന്‍ സ്നേഹേഷ് അലക്‌സ് ഫിലിപ്പ് സംഭവത്തെ കുറിച്ച് 2020 ഫെബ്രുവരി 23ന് പങ്കുവെച്ച ട്വീറ്റ്-

Tweet – Snehesh Alex PhilipArchived Link

നിഗമനം

ഗള്‍ഫിലേക്ക് സുഹൃത്ത് നല്‍കിവിട്ട കല്യാണക്കുറിയില്‍ ലഹരിമരുന്ന് പിടികൂടി എന്ന പ്രചരണം വ്യാജമാണെന്ന് തന്നെ ഇതോടെ വ്യക്തമായി കഴിഞ്ഞു. അതെസമയം ഇതെ സംഭവം ബാംഗ്ലൂരില്‍ 2020 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തതാണെന്നും എന്നാല്‍ ഇവ ഓസ്ട്രേലിയയിലേക്കുള്ള കാര്‍ഗോയില്‍ കടത്താന്‍ ശ്രമിച്ചവയാണെന്നതും ആധികാരികമായ വാര്‍ത്ത റിപ്പോര്‍ട്ടിലൂടെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റദ്ധാരണയുണ്ടാക്കും വിധമുള്ളതാണെ്ന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഗള്‍ഫിലേക്ക് സുഹൃത്ത് കൊടുത്ത് അയച്ച കല്യാണക്കുറിയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading