പാക്കിസ്ഥാനില്‍ ഇന്ത്യന്‍ കറന്‍സി കുടില്‍ വ്യവസായമായി പ്രിന്‍റ് ചെയ്യുന്ന വീഡിയോയാണോ ഇത്? വസ്‌തുത എന്താണെന്ന് അറിയാം..

സാമൂഹികം

വിവരണം

ഇന്ത്യന്‍ കറന്‍സി പാക്കിസ്ഥാനില്‍ കുടില്‍ വ്യവസായമായി പ്രിന്‍റ് ചെയ്യുന്നു എന്ന പേരില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിലര്‍ ചേര്‍ന്ന് പ്രിന്‍റ് ചെയ്ത 50, 200 നോട്ടുകള്‍ അടുക്കിവെച്ച് പാക്ക് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാകിസ്ഥാനിലെ കുടിൽ വ്യവസായം…നമ്മുടെ ഇന്ത്യൻ കറൻസിയുടെ കൂമ്പാരം കള്ളപ്പണമായി അച്ചടിച്ച് നമ്മുടെ രാജ്യത്ത് പ്രചരിക്കുന്നു*

*ദയവുചെയ്ത് ഈ വീഡിയോ എല്ലാവരിലും എത്തിക്കുക, അല്ലാത്തപക്ഷം ഈ വീഡിയോ രഹസ്യമായി എടുത്ത ആളുടെ ഈ ദൗത്യം വിജയിക്കില്ല..*  എന്ന തലക്കെട്ട് നല്‍കിയാണ് വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വീഡിയോ പ്രചരിക്കുന്നത്. മംഗള്‍ ആനന്ദന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 9ല്‍ അധികം റിയാക്ഷനുകളും 38ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Video 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയില്‍ കാണുന്നത് ഇന്ത്യയിലേക്ക് കടത്താന്‍ പാക്കിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ടുകള്‍ തന്നെയാണോ. എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വീഡിയോ സൂക്ഷമമായി പരിശോധിച്ചതില്‍ നിന്നും ആദ്യം തന്നെ പ്രിന്‍റ് ചെയ്ത നോട്ടില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിച്ചിട്ടില്ലായെന്നത് വ്യക്തമായി. പകരം ഭാരതീയ ചില്‍ഡ‍്രന്‍ ബാങ്ക് എന്നാണ് അച്ചടിച്ചിരിക്കുന്നത്. മാത്രമല്ല നോട്ടില്‍ എവിടെയും ഇന്ത്യന്‍ രൂപയുടെ ചിഹ്നം (₹) അച്ചിടിച്ചിട്ടില്ല. 50, 100 എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. കൂടാതെ സീരിയല്‍ നമ്പറോ അശോക സ്തംഭ ചിഹ്നമോ അച്ചടിച്ച് അടുക്കി വയ്ക്കുന്ന നോട്ടില്‍ ഇല്ല. അതുകൊണ്ട് തന്നെ ഈ നോട്ടുകള്‍ ഷൂട്ടിങ് ആവശ്യങ്ങള്‍ക്കോ കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടി മാത്രമോ നിര്‍മ്മിച്ചതാണെന്ന് മനസിലാക്കാം. മാത്രമല്ല വീഡിയോയില്‍ സംസാരിക്കുന്ന ഭാഷ മറാത്തിയാണെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വീഡിയോയുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രചരിക്കുന്ന വീഡിയോയിലെ നോട്ട് പരിശോധിക്കുക. രൂപ ചിഹ്നം, കറന്‍സി സീരിയല്‍ നമ്പര്‍, അശോക സ്തംഭത്തിന്‍റെ ചിഹ്നം എന്നിവ അതില്‍ ഇല്ല. ഭാരതീയ ചില്‍ഡ്രന്‍ ബാങ്ക് എന്നാണ് ഹിന്ദിയില്‍ എഴുതിയിരിക്കുന്നത്-

യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സി നോട്ടിന്‍റെ സ്പെസിമെന്‍ (50 രൂപ നോട്ട്)- 

നിഗമനം

പാക്കിസ്ഥാനില്‍ കുടില്‍ വ്യവസായമായി കള്ളനോട്ട് അച്ചടിച്ച് അത് ഇന്ത്യയില്‍ വിതരണം ചെയ്യുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ കള്ളനോട്ട് ആയി കണകാക്കാന്‍ കഴിയുന്നതല്ല.

സീരിയല്‍ നമ്പറോ, രൂപ ചിഹ്നമോ റിസര്‍വ് ബാങ്ക് എന്ന എഴുത്തോ ഇല്ലാത്ത കുട്ടികള്‍ക്ക് കളിക്കുകയോ ഷൂട്ടിങ് ആവശ്യത്തിന് ഉപയോഗിക്കുന്ന നോട്ട് മാത്രമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ വീഡിയോ അടിസ്ഥാന രിഹതമായ പ്രചരിക്കുന്നത് തെറ്റ്ദ്ധരിപ്പിക്കും വിധമാണെന്ന് തന്നെ അനുമാനിക്കാം.

 ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പാക്കിസ്ഥാനില്‍ ഇന്ത്യന്‍ കറന്‍സി കുടില്‍ വ്യവസായമായി പ്രിന്‍റ് ചെയ്യുന്ന വീഡിയോയാണോ ഇത്? വസ്‌തുത എന്താണെന്ന് അറിയാം..

Fact Check By: Dewin Carlos 

Result: Misleading