
ലോകത്ത് ഏതൊരു കാര്യത്തിനൊപ്പവും ഇപ്പോള്‍ പതിവായി ആരോപിക്കപ്പെടുന്ന വാക്കാണ് ജിഹാദ്. ഭക്ഷണം, പ്രണയം, സാമൂഹ്യ വ്യവസ്ഥിതികള്‍ തുടങ്ങി എല്ലാത്തിനൊപ്പവും വര്‍ഗീയത കലര്‍ത്തിയ പ്രചരണങ്ങള്‍ക്കായി ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ പല പ്രചരണങ്ങളും അടിസ്ഥാന രഹിതമാണെന്ന് ഫാക്റ്റ് ചെക്കുകള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിഷജിഹാദിന്റെ കേക്കിനുള്ളില്‍ മാരകമായ വിഷഗുളിക ഒളിപ്പിച്ച് വിപണിയിലെത്തിക്കുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ലൂപ്പോ എന്ന പേരുള്ള കവറില്‍ ലഭിക്കുന്ന ചെറിയ കേക്ക് മുറിച്ചു നോക്കുമ്പോള്‍ ബിസ്കറ്റിനുള്ളിലും കേക്കിനുള്ളിലും പച്ച, റോസ് നിറങ്ങളിലെ ഗുളികകൾ തിരുകി വച്ചിരിക്കുന്നത് കാണാം. മുസ്ലിം ജിഹാദികള്‍ ഹിന്ദു കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി നിര്‍മ്മിച്ചതാണ് ഇവയെന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*ലൂപ്പോയെക്കുറിച്ച് മുന്നറിയിപ്പ്*
മരണം നിങ്ങളെ ചുറ്റിപ്പറ്റിയാണ്.
പാഷണ്ഡ ജിഹാദികൾ ഉണ്ടാക്കിയ പുതിയ കേക്ക് വിപണിയിൽ എത്തി.
Lupo കമ്പനിയുടെ കേക്കിനുള്ളിൽ കുട്ടികളെ തളർത്തുന്ന ഒരു ടാബ്ലെറ്റ് ഉണ്ട്, ദയവായി ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുക, ഹിന്ദു പ്രദേശത്ത് മാത്രം വിൽക്കുന്നു. നിങ്ങളുടെ കുട്ടികളെ പരിപാലിക്കുക, സ്വയം ശ്രദ്ധിക്കുക.
“
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഇതേ വീഡിയോ 2019 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ ഞങ്ങൾക്ക് വാര്‍ത്തയുമായി ബന്ധപ്പെട്ട ചില ലേഖനങ്ങൾ ലഭിച്ചു. ഒബ്സർവേഴ്സ് ഫ്രാൻസ്24 2019 നവംബർ 18 ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ച ലൂപ്പോ കേക്കിന്റെ വാർത്ത ലോകമെമ്പാടുമുള്ളവരെ സംഭ്രമത്തിൽ ആക്കിയതായി പറയുന്നു. ലേഖനത്തിൽ ഇറാക്കി കുർദിസ്ഥാൻ ആരോഗ്യമന്ത്രാലയം ഉൽപ്പന്നം പരിശോധിച്ച് ആരോപണം തെറ്റാണെന്നു ഉറപ്പു വരുത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്
സോളൻ എന്ന ടർക്കിഷ് കമ്പനിയുടെ ഉൽപ്പന്നമാണ് ലൂപ്പോ. ചൈനീസ് കമ്പനിയുടേതല്ല. ചോക്കലേറ്റ് ബാറുകളും കേക്കുകളും മഫിൻസും സോളൻ കമ്പനി ലൂപ്പോ എന്ന പേരിൽ വിപണിയിലെത്തിക്കുന്നുണ്ട്. ഉൽപ്പന്നത്തെ പറ്റിയുള്ള ആരോപണം ഒരു വീഡിയോയുടെ രൂപത്തിലാണ് ആദ്യം പുറത്തു വന്നത്.
ടർക്കിഷ് വസ്തുതാ അന്വേഷണ വെബ്സൈറ്റായ ടെയിറ്റ് നൽകിയ ലേഖന പ്രകാരം ആരോപണം പൂര്‍ണ്ണമായും വ്യാജമാണ്. ടര്‍ക്കി പോലീസും സര്‍ക്കാരും ഇക്കാര്യത്തില്‍ പ്രസ്താവന നല്‍കിയിട്ടുണ്ട്.
30000 ലധികം തവണ ഷെയർ ചെയ്യപ്പെട്ടിട്ടുള്ള ഈ വീഡിയോ ഇറാഖിലോ ഇസ്രയേലിലോ ആകാം ചിത്രീകരിച്ചത് എന്ന് കരുതുന്നു.
ഗുളിക ഒളിപ്പിച്ച കേക്കുകളെ പറ്റി സിസ്താന്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചില ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രസ്തുത കേക്കുകളുടെ സാമ്പിളുകള്‍ പരിശോധിക്കുകയും ആരോപണം പൂര്‍ണ്ണമായും തെറ്റാണ് എന്ന് ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട് എന്ന് ഇല്നാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടസ്നിം ന്യൂസ് പേര്‍ഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ:
ഈ പ്രചരണം വെറുതെ അപകീര്‍ത്തി ഉണ്ടാക്കാനാണെന്ന് സര്‍ക്കാര്‍ അധികൃതരും കേക്ക് കമ്പനിയും മാധ്യമ റിപ്പോര്‍ട്ടറോട് വ്യക്തമാക്കുന്നതായി വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഓരോ കേക്കിനുള്ളിലും ഇത്തരത്തില്‍ ഗുളികകള്‍ ഒളിപ്പിച്ചു വയ്ക്കുക എന്നത് പ്രായോഗിക തലത്തില്‍ ദുഷ്ക്കരമാണ് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ലേഖനത്തില്‍ പറയുന്നു.
സോളന്‍ കമ്പനി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് ഞങ്ങള്‍ അയച്ച മെയിലിന് ലഭിച്ച മറുപടിയുടെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു.
അപകീര്‍ത്തിപ്പെടുത്താനായുള്ള വെറും വ്യാജ പ്രചരണമാണെന്നും വസ്തുതാ അന്വേഷണ വെബ്സൈറ്റുകളായ ടെയിട്ടിനും സ്നോപ്സിനും ഇതിന് മുമ്പ് കമ്പനി വിശദീകരണം നല്‍കിയിട്ടുണ്ട് എന്നും മറുപടിയില്‍ കമ്പനി അധികൃതര്‍ വ്യക്തമാകിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ടര്‍ക്കിഷ് കമ്പനി ഉല്‍പ്പന്നമായ ലൂപ്പോ കേക്കുകള്‍ക്കുള്ളില്‍ ജിഹാദികള്‍ ഹിന്ദു കുട്ടികള്‍ക്ക് മാരക രോഗത്തിന് കാരണമാകുന്ന ഗുളികകള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന ആരോപണം പൂര്‍ണ്ണമായും വ്യാജപ്രചരണമാണ്. ഇതേ വീഡിയോ 2019 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Title:ലൂപ്പോ കേക്കിനുള്ളില്‍ ജിഹാദികള്‍ ഹിന്ദു കുട്ടികളെ തളര്ത്തനായി മാരക വിഷ ഗുളിക ഒളിപ്പിച്ചിരിക്കുന്നു എന്ന വ്യാജ പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യം…
Written By: Vasuki SResult: Misleading
