
കാര്‍ വാങ്ങിയതിനാണ് ദളിത് യുവാവിനെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ മര്‍ദ്ദിക്കുന്നുവെന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
റോഡരുകില്‍ വീണുകിടക്കുന്ന ഒരാളെ രണ്ട് പേര് ചേര്‍ന്ന് വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് കാണാം. കിടക്കുന്നയാളുടെ വസ്ത്രത്തില്‍ രക്തം പുരണ്ടിട്ടുന്ദ്. അയാള്‍ എഴുന്നേല്ക്കാന് ശ്രമിക്കുന്നുണ്ട്. മാര്ദ്ദിക്കുന്നവരെ പൊലീസുകാരന് തടയാന്‍ ശ്രമിക്കുന്നത് കാണാം.
കാര്‍ വാങ്ങിയതിനു ദളിത് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒരു ദളിതൻ കാർ വാങ്ങിയത് സഹിച്ചില്ല ആര്യൻ അധിനിവേശത്തിലൂടെ നമ്മുടെ രാജ്യത്തേക്ക് വലിഞ്ഞു കേറി വന്ന കുടിയേറ്റ ബ്രാഹ്മണത്തിന്റെ അവശിഷ്ടപിണ്ഡങ്ങൾക്ക് കാറ് മറിച്ചിട്ടു ആ പാവത്തെ തല്ലി കൊല്ലാൻ ശ്രമിച്ചു അല്പം പ്രാണൻ ബാക്കിയുണ്ടെന്ന് അറിഞ്ഞപ്പോൾ അവശേഷിക്കുന്ന പ്രാണനും തല്ലിക്കൊന്ന് ഇല്ലാതെയാക്കാൻ ശ്രമിക്കുന്നു”
എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന അക്രമ സംഭവത്തിന് പിന്നില്‍ ജാതീയമായ കോണുകളില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ഹരിയാനയില്‍ വാഹനം കൂട്ടിയിടിച്ചപ്പോഴുണ്ടായ തര്‍ക്കാതെ തുടര്‍ന്ന് രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണിത്.
അന്വേഷണം
വീഡിയോ ക്കെ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന വീഡിയോ 2025 ഒരു യുട്യൂബ് ചാനലില്‍ നിന്നും ലഭിച്ചു. ഹരിയാനയിലെ ചര്ഖി ദാദ്രിയില്‍ ഒരു യുവാവിനെ സിനിമാ ശൈലിയില്‍ മര്‍ദ്ദിച്ചു എന്നാണ് വിവരണം നല്‍കിയിട്ടുള്ളത്.
രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരു യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് വീഡിയോയുടെ ഒപ്പമുള്ള സംഭാഷണത്തില്‍ പറയുന്നുണ്ട്.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2025 ജൂലൈ 20നുള്ള ഇടിവി ഭാരത് റിപ്പോര്‍ട്ട് പ്രകാരം ഹരിയാനയിലെ ചര്ഖി ദാദ്രി പട്ടണത്തിലെ മഹേന്ദ്രഗഡ് ചാംഗിക്ക് സമീപം രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണിത്. ജൂലൈ 19ന് വൈകിട്ട് ദാദ്രിയിലെ മഹേന്ദ്രഗഡ് ടോള്‍ പ്ലാസയ്ക്ക് സമീപം രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സ്ഥലത്തെ പ്രധാന ശത്രു ഗ്രൂപ്പുകളായിരുന്നു വാഹനങ്ങളിലുണ്ടായിരുന്നത്. തര്‍ക്കം രൂക്ഷമായപ്പോള്‍ ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ വെടിയുതിര്‍ത്തു. ദാദ്രിയിലെ കബീര്‍ നഗറില്‍ താമസിക്കുന്ന സാഹിലിനാണ് വെടിയേറ്റത്. ഗുരുതരാവസ്ഥയിലായ സാഹിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വടികൊണ്ട് ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെപ്പറ്റി പോലീസും ദൃക്സാക്ഷികളും നല്കിയ മൊഴി ഉള്‍പ്പെടുത്തി വാര്‍ത്തകളുണ്ട്.
സാഹില്‍ വധക്കേസില്‍ മൊത്തം അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി 2025 ഓഗസ്റ്റ് 26ന് അമര്‍ ഉജാല പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാത്മീകി ബസ്തി നിവാസികളായ വിശാല്‍ എന്ന ഗപ്ചു, സാഹില്‍ എന്ന ടിന്‍ഡ, നീരജ്, സുരേന്ദ്ര, ബാലകിഷന് എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മാധ്യമങ്ങളും പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളിലെല്ലാം വാഹന അപകടത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. സംഭവത്തിന് എന്തെങ്കിലും സാമുദായിക തലങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളില്‍ ഒരിടത്തും പരാമര്‍ശമില്ല.
കൊല്ലപ്പെട്ട സാഹിലിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ദി ഹിന്ദു റിപ്പോര്‍ട്ട് കാണാം:
നിഗമനം
വീഡിയോയിലുള്ളത് കാര്‍ വാങ്ങിയതിന് ദളിത് യുവാവിനെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ മര്‍ദ്ദിക്കുന്നതല്ല. ഹരിയാനയില്‍ 2025 ജൂലൈ 19ന് വാഹനാപകടത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷം അക്രമാസക്തമാവുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങളാണിത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കാര്‍ വാങ്ങിയതിന് ദളിത് യുവാവിനെ അടിച്ചുകൊന്നു എന്ന വ്യാജ പ്രചരണത്തിന്റെ സത്യമിതാണ്…
Fact Check By: Vasuki SResult: False
