വിവരണം

തലശേരി കോട്ടയും പഴശ്ശി ഡാമും തകര്‍ക്കാന്‍ ബോംബുമായി എത്തിയ ഭീകരര്‍ പിടിയില്‍ എന്ന തരത്തിലുള്ള പ്രചരണം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഭാസ്‌കരാനന്ദ സരസ്വതി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന് 131ല്‍ അധികം റിയാക്ഷനുകളും 28ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ ബോംബുമായി എത്തിയ ഭീകരരെ കഴിഞ്ഞ ദിവസം പിടികൂടിയിട്ടുണ്ടോ? മാധ്യമങ്ങളില്‍ ഇത്ര പ്രധാനപ്പെട്ട ഒരു സംഭവത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

തലശേരി കോട്ടയും പഴശി ഡാമും തകര്‍ക്കാന്‍ ബോംബുമായി എത്തിയ ഭീകരര്‍ എന്ന അതെ കീ വേര്‍ഡ് ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്തപ്പോള്‍
Panoornews.in എന്ന പേരില്‍ ഒരു വാര്‍ത്ത പോര്‍ട്ടലില്‍ ഈ തലക്കെട്ട് നല്‍കി ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ വെബ്‌സൈറ്റ് തുറന്ന് വാര്‍ത്ത വായിക്കുമ്പോഴാണ് എന്താണ് വസ്‌തുത എന്ന് മനസിലാക്കാന്‍ കഴിയുന്നത്. തീരദേശമേഖലയില്‍ ജാഗ്രതയോടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസ്, തീരദേശ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന മോക്ക്ഡ്രില്‍ മാത്രമായിരുന്നു നടന്നത്. ഇതെകുറിച്ച് പാനൂര്‍ ന്യൂസിന്‍റെ വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പാനൂര്‍ ന്യൂസിന്‍റെ വാര്‍ത്തയുടെ തലക്കെട്ടും തുടക്കവും തെറ്റ്ദ്ധരിപ്പിക്കുന്ന വിധത്തിലുള്ളതാണ്.

കൂടതല്‍ വിവരമറിയാന്‍ ഞങ്ങളുടെ പ്രതിനിധി തലശേരി പോലീസുമായി ഫോണില്‍ ബന്ധപ്പെട്ടു. നവംബര്‍ 12,13 തീയതികളില്‍ തീരദേശ മേഖലയില്‍ നടന്ന മോക്ക് ഡ്രില്‍ മാത്രമാണിത്. എല്ലാ ആറ് മാസം കൂടുമ്പോഴും മോക്ക് ഡ്രില്ലുകള്‍ നടത്താറുണ്ട്. അല്ലാതെ ബോംബുമായി എത്തിയ ആരെയും യഥാര്‍ഥത്തില്‍ പിടികൂടിയിട്ടില്ല. ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കാനും ഭീതിയിലാക്കാനും ആരെങ്കിലും പ്രചരണം നടത്തിയതാകുമെന്നും തലശേരി പോലീസ് പറഞ്ഞു.

പാനൂര്‍ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

Archived Link

നിഗമനം

തലശേരിയിലെ തീരദേശ മേഖലയില്‍ നടന്ന മോക്ക് ഡ്രില്‍ മാത്രമായിരുന്നു ഭീകരരെ പിടികൂടിയെന്നത്. പ്രതീകാത്മകമായി നടത്തിയ സുരക്ഷ മുന്‍കരുതല്‍ നടപടിയെ തെറ്റ്ദ്ധരിപ്പിക്കും വിധം അവതരിപ്പിച്ചത് കൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:തലശേരിക്കോട്ടയും പഴശ്ശി ഡാമും ബോംബുമായി തകര്‍ക്കാന്‍ വന്ന ഭീകരരെ പിടികൂടിയോ?

Fact Check By: Dewin Carlos

Result: False