
വിവരണം
നെറ്റ്‌വര്‍ക്ക് 18ന്‍റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 കേരള ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. മോന്റെ കല്യാണത്തിന് പൈസ കൂടുതൽ ചിലവായെന്ന് പറഞ്ഞു അംബാനി മൂഞ്ചിച്ചു ഗുയിസ്…
സീനിയർ സ്റ്റാഫിന് 6 മാസമായി ശമ്പളം ഇല്ലായിരുന്നു. ജൂനിയേഴ്‌സിന് പിന്നെ ശമ്പളമേ ഇല്ലായിരുന്നു. ട്രെയിനി പിള്ളേർ മുഴു പട്ടിണി. എന്ന തലക്കെട്ട് നല്‍കി നജീബ് സി ആലുവ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ന്യൂസ് 18 കേരള സംപ്രേക്ഷണം അവസാനിപ്പിച്ചോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ന്യൂസ് 18 കേരളയുടെ ടിവി ചാനലും യൂട്യൂബ് ലൈവും തടസപ്പെട്ടോ എന്നാണ് പരിശോധിച്ചത്. എന്നാല്‍ തടസങ്ങളൊന്നും തന്നെ ഇല്ലാതെ ചാനല്‍ പ്രക്ഷേപണം തുടരുന്നതാണ് കണ്ടെത്താന്‍ കഴിഞ്ഞു. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ന്യൂസ് 18 കേരള വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും അവര്‍ പ്രതികരിച്ചു. ഇന്നലെ (ജൂലൈ 12) രാത്രിയില്‍ കേരളം ഞെട്ടും ബിഗ് ബ്രേക്കിങ് എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ന്യൂസ് 18 കേരള അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ രാവിലെ ഈ വാര്‍ത്തയക്ക് വേണ്ടി കാത്ത് നില്‍ക്കാതെ ചിലര്‍ വ്യാജ പ്രചരണവുമായി രംഗത്ത് വന്നതാണെന്നും അതിന്‍റെ പേരിലാണ് ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന പേരില്‍ വ്യാജ പ്രചരണം നടത്തുന്നതെന്നും ന്യൂസ് 18 പ്രതിനിധികള്‍ പറഞ്ഞു.
ടെലിഗ്രാം ആപ്പിലൂടെ സ്വന്തം അമ്മ പെങ്ങന്മാരുടെയും ഭാര്യയുടെയും ഒക്കെ ചിത്രങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നതും പ്രചരിപ്പിക്കുന്നതിനെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ന്യൂസ് 18 കേരള ബ്രേക്കിങ് ന്യൂസായി സംപ്രേക്ഷണം ചെയ്തത്. അവരുടെ യൂട്യൂബ് ചാനലില്‍ നിന്നും ഇതിന്‍റെ വാര്‍ത്ത വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു.
ന്യൂസ് 18 കേരള വാര്‍ത്ത-
നിഗമനം
ന്യൂസ് 18 കേരള സംപ്രേക്ഷണം അവസാനിപ്പിച്ചു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ചാനല്‍ ഇപ്പോഴും സുഗമമായി സംപ്രേക്ഷണം നടത്തുന്നു എന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ന്യൂസ് 18 കേരള പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
